വെല്ലിങ്ടൺ: ഐ.സി.സി വനിതാ ലോകകപ്പിൽ നിർണ്ണായക മത്സരത്തിൽവെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യയ്ക്ക് തകർപ്പൻ ജയം.155 റൺസിനാണ് കരീബിയൻ പടയെ ഇന്ത്യ തകർത്തുവിട്ടത്.ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇൻഡീസ് 40.3 ഓവറിൽ വെറും 162 റൺസിന് ഓൾ ഔട്ടായി. സ്‌കോർ: ഇന്ത്യ 50 ഓവറിൽ എട്ടിന് 317. വെസ്റ്റ് ഇൻഡീസ് 40.3 ഓവറിൽ 162 ന് പുറത്ത്.ഈ വിജയത്തോടെ ഇന്ത്യ സെമി ഫൈനൽ പ്രതീക്ഷ സജീവമാക്കി.

ഓപ്പണർ സ്മൃതി മന്ദാനയുടെയും സഹനായിക ഹർമൻപ്രീത് കൗറിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്.സ്മൃതി 119 പന്തുകളിൽ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 123 റൺസെടുത്തപ്പോൾ ഹർമൻപ്രീത് 107 പന്തുകളിൽ നിന്ന് പത്ത് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 109 റൺസെടുത്തു.

ഒരു ഘട്ടത്തിൽ 78 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സ്മൃതിയും ഹർമൻപ്രീതും ചേർന്ന് കരകയറ്റുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 184 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.സ്മൃതിയാണ് ആദ്യം സെഞ്ചുറി നേടിയത്. താരത്തിന്റെ കരിയറിലെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. വൈകാതെ ഹർമൻപ്രീതും മൂന്നക്കം കണ്ടു.ഓപ്പണർ യാസ്തിക ഭാട്ടിയ 31 റൺസെടുത്ത് പുറത്തായി. നായിക മിതാലി രാജ് ഈ മത്സരത്തിലും നിരാശപ്പെടുത്തി. വെറും അഞ്ച് റൺസാണ് താരത്തിന്റെ സമ്പാദ്യം.

വിൻഡീസിനായി അനിസ മുഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഷമീലിയ കോണെൽ, ഹെയ്‌ലി മാത്യൂസ്, ഷക്കേര സെൽമാൻ, ഡിയാൻഡ്ര ഡോട്ടിൻ, ആലിയ അലെയ്‌നെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

318 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് ഇന്ത്യയെ ആദ്യം വിറപ്പിച്ചു. ആദ്യ വിക്കറ്റിൽ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വെസ്റ്റ് ഇൻഡീസിനുവേണ്ടി ഓപ്പണർമാരായ ഡിയാൻഡ്ര ഡോട്ടിനും ഹെയ്ലി മാത്യൂസും വെറും 12.2 ഓവറിൽ 100 റൺസ് കൂട്ടിച്ചേർത്തു.

ഡോട്ടിൻ 46 പന്തുകളിൽ നിന്ന് 62 റൺസെടുത്തപ്പോൾ ഹെയ്ലി മാത്യൂസ് 36 പന്തുകളിൽ നിന്ന് 43 റൺസെടുത്തു. എന്നാൽ ഇരുവരെയും മടക്കിക്കൊണ്ട് സ്നേഹ് റാണ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി. പിന്നാലെ വിൻഡീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു.
വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് എന്ന നിലയിൽ നിന്ന് വിൻഡീസ് വെറും 162 റൺസിന് ഓൾ ഔട്ടായി. 62 റൺസെടുക്കുന്നതിനിടെയാണ് വിൻഡീസിന്റെ പത്തുവിക്കറ്റും നിലംപൊത്തിയത്. ആദ്യം പതറിയെങ്കിലും സമയോചിതമായി പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു.

ഇന്ത്യയ്ക്ക് വേണ്ടി സ്നേഹ് റാണ 9.2 ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തു. മേഘ്ന സിങ് രണ്ടുവിക്കറ്റ് നേടിയപ്പോൾ ജൂലൻ ഗോസ്വാമി, രാജേശ്വരി ഗെയ്ക്വാദ്, രൂജ വസ്ത്രാകർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.ഈ വിജയത്തോടെ ഇന്ത്യ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയന്റാണ് ടീമിനുള്ളത്. മികച്ച നെറ്റ് റൺറേറ്റാണ് ടീമിന് തുണയായത്.