ടോക്കിയോ: ലോകത്തെ ഏറ്റവും പ്രായമേറിയ മനുഷ്യൻ എന്ന ഖ്യാതി സ്വന്തമാക്കിയിരുന്ന ജപ്പാൻകാരൻ അന്തരിച്ചു. ലോകമുത്തച്ഛനായി അറിയപ്പെട്ടിരുന്ന യാസുതറോ കോയിഡിയാണ് അന്തരിച്ചത്. 112 വയസായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. മധ്യജപ്പാനിലെ നഗോയയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെലാണു മരിച്ചത്.

1903 മാർച്ച് 13 നാണ് ജപ്പാൻകാരനായ യാസുതറോ ജനിച്ചത്. 113 -ാം ജന്മദിനത്തിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മരണം സംഭവിച്ചത്.

ലോകമുത്തച്ഛൻ എന്ന ഗിന്നസ് റിക്കാർഡ് യാസുതറോയെ തേടിയെത്തിയത് കഴിഞ്ഞ ഓഗസ്റ്റിലാണ്. തന്റെ ദീർഘായുസിന്റെ രഹസ്യം ലോകമുത്തച്ഛൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മദ്യത്തെയും പുകവലിയേയും ജീവിതത്തിന്റെ വേലിക്കപ്പുറം നിർത്തിയതാണ് ആയുസിന്റെ സെഞ്ചുറി കടക്കാൻ സഹായിച്ചതെന്നാണ് ദീർഘ ജീവിതത്തിന്റെ രഹസ്യമായി യാസുതറോ കണ്ടത്.

യാസുതറോയുടെ മരണത്തോടെ മറ്റൊരു ജപ്പാൻകാരനാണു ലോകമുത്തച്ഛൻ പട്ടം ലഭിച്ചത്. ടോക്കിയോ സ്വദേശി മസാമിറ്റ്‌സു യോഷിഡ(111)യെയാണ് ഇനി ലോകം, മുത്തച്ഛനെന്ന് വിളിക്കുക. 1904 മേയിലാണ് യോഷിഡ ജനിച്ചത്.