ന്യൂയോർക്ക് : ഇംഗ്ലീഷ് സാഹിത്യത്തിൽ മികവിന്റെ പര്യായമായി മാറിയ മലയാളി പ്രതിഭ മീന അലക്‌സാണ്ടർ (67) ഇനി ഓർമ്മ. കഴിഞ്ഞ കുറച്ച് അധികം മാസങ്ങളായി അർബുദത്തിന് ചികിത്സയിലായിരുന്നു. എഴുത്തുകാരിയും അദ്ധ്യാപികയുമായ മീന മികവുറ്റ തന്റെ ശൈലിയിലൂടെ കവിതകളും നോവലുകളുമെഴുതി ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. മീനയുടെ നോവലുകൾക്കും കവിതകൾക്കും രാജ്യാന്തര തലത്തിലുള്ള പുരസ്‌കാരങ്ങളും തേടിയെത്തി.

ന്യൂയോർക്ക് സിറ്റി യൂണിവേഴ്‌സിറ്റി ഇംഗ്ലിഷ്, വിമൻസ് സ്റ്റഡീസ് ഡിസ്റ്റിങ്വിഷ്ഡ് പ്രഫസറും ഹണ്ടർ കോളജ് ഇംഗ്ലിഷ് വിഭാഗം അദ്ധ്യാപികയുമായിരുന്നു മീന. ഇംഗ്ലീഷ് സാഹിത്യത്തിലെ ചുരുക്കം മലയാളികളിൽ ഒരാളായിരുന്നു മീന. തിരുവല്ലയാണ് മീനയുടെ തറവാട്. നിരണം കുറിച്യത്ത് മേരിയുടെയും കോഴഞ്ചേരി കീഴുകര കണ്ണാടിക്കൽ പരേതനായ ജോർജ് അലക്സാണ്ടറുടെയും മകളാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ ഡപ്യൂട്ടി ഡയറക്ടറായിരുന്നു മീനയുടെ പിതാവ് ജോർജ് അലക്സാണ്ടർ.

പിന്നീട് അദ്ദേഹത്തിനു സുഡാനിൽ ജോലി ലഭിച്ചപ്പോൾ ഭാര്യ മേരിയെയും മകളെയും ഒപ്പം കൂട്ടി തലസ്ഥാനമായ ഖാർത്തൂമിലെത്തി. മീനയുടെ സ്‌കൂൾ വിദ്യാഭ്യാസം അവിടെയായിരുന്നു. ഖാർത്തൂം സർവകലാശാലയിൽനിന്ന് ഫ്രഞ്ച്, ഇംഗ്ലിഷ് ഭാഷകളിൽ ബിഎ ഓണേഴ്‌സ്.

18ാം വയസ്സിൽ ബ്രിട്ടനിലെത്തി തുടർപഠനം. നോട്ടിങ്ങാം സർവകലാശാലയിൽനിന്ന് പിഎച്ച്ഡി. പഠനം കഴിഞ്ഞു തിരികെ ഇന്ത്യയിലെത്തി ഹൈദരാബാദിലെ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്ന കാലത്താണ് യുഎസുകാരനായ ഡേവിഡ് ലെലിവെൽഡിനെ പരിചയപ്പെട്ടത്.

ഇദ്ദേഹത്തെ മീന വിവാഹം കഴിക്കുകയും ചെയ്തു. മക്കൾ ആദം, സ്വാതി.പെൻ ഓപ്പൺ ബുക്ക് പുരസ്‌കാരം നേടിയ ഇലിറ്ററേറ്റ് ഹാർട്ട്, ക്വിക്ലി ചേഞ്ചിങ് റിവർ, ബെർത്ത്പ്ലേസ് വിത്ത് ബെറീഡ് സ്റ്റോൺസ്, റോ സിൽക്ക് തുടങ്ങിയവയാണു പ്രശസ്ത കവിതാസമാഹാരങ്ങൾ. അറ്റ്‌മോസ്‌ഫെറിക് എംബ്രോയ്ഡറി ഏറ്റവും പുതിയ കവിതാ സമാഹാരം.