കോഴിക്കോട്: പ്രമുഖ എഴുത്തുകാരനും റിട്ട. ഇന്ത്യൻ റെയിൽവേ സർവീസ് മുൻ ഉദ്യോഗസ്ഥനും ഇന്ത്യാവിഷൻ മുൻ മാനേജിങ് ഡയറ്ടറുമായ എൻ ഗോപാലകൃഷ്ണൻ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

കോട്ടയം സ്വദേശിയാണ് ഗോപാലകൃഷ്ണൻ. ഏറെക്കാലമായി കോഴിക്കോട്ടായിരുന്നു സ്ഥിരതാമസം. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലാണ് ആദ്യം എഴുതിത്തുടങ്ങിയത്. മാതൃഭൂമിയിലാണ് അദ്ദേഹത്തിന്റെ ആദ്യമലയാള ലേഖനം പ്രസിദ്ധീകരിച്ചത്. കെ എൻ സൈഗാളിനെക്കുറിച്ചെഴുതിയ ലേഖനമായിരുന്നു അത്. 'വാഴ്‌വ് എന്ന പെരുവഴി' എന്ന ആദ്യപുസ്തകം 1999ൽ പ്രസിദ്ധീകരിച്ചു.

കെ പി രാമനുണ്ണിയുടെ 'സൂഫി പറഞ്ഞ കഥ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് എൻ ഗോപാലകൃഷ്ണനാണ്. മുൻപ്രധാനമന്ത്രി നരസിംഹറാവുവിന്റെ ആത്മകഥയായ 'ഇൻസൈഡർ' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതും അദ്ദേഹമാണ്. 2006ൽ വിവർത്തനത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ഇക്കണോമിക്‌സിൽ എംഎ ബിരുദം നേടിയശേഷം ആകാശവാണിയിൽ ജോലി ചെയ്തു. പിന്നീടാണ് ഇന്ത്യൻ റെയിൽവേ സർവീസിൽ ചേരുന്നത്. 1994ൽ റെയിൽവേ ക്ലെയിം ട്രിബ്യൂണൽ അംഗമായിരിക്കെയാണ് വിരമിച്ചത്. തുടർന്ന് ഇന്ത്യാവിഷൻ മാനേജിങ് ഡയറക്ടറായും പ്രവർത്തിച്ചു.

ഭാര്യ: കോഴിക്കോട് സോപ്‌സ് ആൻഡ് ഓയിൽ കമ്പനി സ്ഥാപകൻ റാവു ബഹദൂർ എ കെ. മേനോന്റെ മകൾ സുമംഗല. മകൾ: ലക്ഷ്മി (യുഎസ്). മരുമകൻ: രാമൻ (മൈക്രോസോഫ്റ്റ്, യുഎസ്). സഹോദരങ്ങൾ: ഹൈമവതി നായർ, ശബരിനാഥ്, ഉമാദേവി, ഇന്ദിരാദേവി, ലളിതാംബികാദേവി, പരേതതരായ മായാദേവി, ഡോ. ആർ എൻ പണിക്കർ.