ഖൊരക്പൂർ: എല്ലാ മണ്ഡലത്തിലും വോട്ട് ചോദിച്ചും പിന്തുണ നൽകിയും നടക്കുമ്പോൾ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സ്വന്തം വാർഡിൽ നേരിടേണ്ടി വന്നത് വലിയ പരാജയമാണ്. ഗൊരഖ്പൂരിലെ 68ആം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത് ഒരു മുസ്‌ലിം വനിതയാണ്. 68കാരിയായ നദീറ ഖാത്തൂൺ ആണ് വിജയിച്ചത്. യോഗിയുടെ അയൽവാസിയാണ് നദീറ.

483 വോട്ടിനാണ് നദീറ ബിജെപി സ്ഥാനാർത്ഥിയായ മായ ത്രിപാഠിയെ തോൽപിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിലേറയായി സ്വന്തമാക്കി വെച്ചിരുന്ന വാർഡിൽ ബിജെപിക്ക് പരാജയം നേരിടേണ്ടി വന്നത് ബി.ജെ,പിക്ക് വലിയ ക്ഷീണമാകും 2006ലും 2012ലും ബിജെപിയാണ് ഈ വാർഡിൽ വിജയിച്ചത്. 2012ൽ നദീറയുടെ മകൻ ഈ വാർഡിൽ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് ക്ഷേത്രം ഇവിടെയാണുള്ളത്. 1998 മുതൽ അഞ്ച് തവണ യോഗി ആദിത്യനാഥ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതും ഗൊരഖ്പൂരിൽ നിന്നാണ്.

തന്റെ വാർഡിൽ 100 ശതമാനം സാക്ഷരത കൈവരിക്കുക എന്നതാണ് ആദ്യ ലക്ഷ്യമെന്ന് നദീറ പറഞ്ഞു. വികസനമില്ലായ്മ, മാലിന്യപ്രശ്‌നം, തകർന്ന റോഡുകൾ എന്നിവയെല്ലാമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് നദീറയുടെ മകൻ വിലയിരുത്തി.