ലക്‌നൗ: ഉത്തർപ്രദേശിൽ മദ്രസകൾക്ക് പ്രവർത്തനാനുമതി നൽകുന്ന കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കാൻ യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന ബിജെപി സർക്കാറിന്റെ നീക്കം. റജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകാത്ത കാരണത്താൽ മദ്രസകൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാനാണ് യോഗിയുടെ നീക്കം. ഇതോടെ യുപിയിൽ 2,300 മദ്രസകളുടെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയേറി.

സംസ്ഥാനത്ത് ആകെയുള്ള 19,108 മദ്രസകളിൽ 16,808 എണ്ണം മാത്രമേ, മദ്രസാ ബോർഡിന്റെ വെബ്‌സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടൂള്ളൂവെന്നും ബാക്കിയുള്ളവയെ 'വ്യാജ'മെന്നു കണക്കാക്കുമെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് അറിയിച്ചു. ഈ മാസാവസാനത്തോടെ അംഗീകാരം എടുത്തുകളയും.

ഇതിനിടെ, ഹിന്ദുമത ആഘോഷ ദിവസങ്ങളിൽ മദ്രസകൾക്ക് യോഗി ആദിത്യനാഥ് സർക്കാർ അവധി പ്രഖ്യാപിച്ചതും റമസാൻ അവധി ദിവസങ്ങളുടെ എണ്ണം കുറച്ചതും വിവാദമായി. മൊത്തം ഒഴിവുകൾ വെട്ടിക്കുറിച്ചതിനെ മുസ്‌ലിം പുരോഹിതരും സാമൂഹിക പ്രവർത്തകരും സ്വാഗതം ചെയ്‌തെങ്കിലും റമസാൻ മാസത്തിലെ അവധി കുറച്ചതിനെതിരെ പ്രതിഷേധമുയർന്നു.

യുപി മദ്രസ ബോർഡ് സംസ്ഥാനത്തെ മദ്രസകൾക്കായി പുതിയ അവധിക്കാല കലണ്ടർ പുറത്തിറക്കി. മഹാനവമി, ദസറ, ദീപാവലി, രക്ഷാബന്ധൻ, ബുദ്ധപൂർണിമ, മഹാവീർ ജയന്തി എന്നീ ആഘോഷങ്ങളിൽ മദ്രസകൾക്ക് അവധി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. മഹത് വ്യക്തികളെപ്പറ്റി കൂടുതലറിയാൻ പുതിയ അവധി ദിനങ്ങൾ നൽകിയിട്ടുണ്ടെന്ന് മദ്രസ ബോർഡ് രജിസ്ട്രാർ വ്യക്തമാക്കി.

അടുത്തിടെ ലക്‌നൗവിിലെ മദ്രസയിൽ പെൺകുട്ടികൾക്ക് ലൈംഗിക പീഡനം നേരിടേണ്ടി വന്ന വിവരം പുറത്തുവന്നിരുന്നു. 51 കുട്ടികളെയാണ് മദ്രസ മാനേജർ ബന്ദികളാക്കി പീഡിപ്പിച്ചത്.പെൺകുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്ന പരാതിയിൽ യു.പി.യിലെ ഓൾഡ് ലഖ്‌നൗ ഷഹദാദ്ഗഞ്ചിലെ ഒരു മദ്രസയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 51 പെൺകുട്ടികളെ മോചിപ്പിക്കുകയായിരുന്നു.