റായ്പുർ: മദ്യത്തിനൊപ്പം ടച്ചിങ്‌സായി ചുട്ടെടുത്ത വിഷപാമ്പിനെ ഭക്ഷിച്ച യുവാക്കൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഛത്തീസ്‌ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. വിഷപ്പാമ്പായ ശംഖുവരയനെയാണു യുവാക്കൾ ചുട്ടെടുത്തു കഴിച്ചതെന്നാണു റിപ്പോർട്ട്. പാമ്പിന്റെ തലയും വാലുമാണ് ഇവർ മദ്യത്തിനൊപ്പം കഴിക്കാൻ എടുത്തത്. പാമ്പിനെ കഴിച്ച ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ വീട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരാളുടെ നില ഗുരുതരമാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഇന്ദിരാ നഗർ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീടിന് സമീപമാണ് വിഷപ്പാമ്പിനെ കണ്ടത്. വീട്ടുടമ ഇതിനെ പിടികൂടി തീയിലിട്ടു. പിന്നീട് പാതിവെന്ത പാമ്പിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഈ വഴി കടന്നുപോയ ഗുഡ്ഡു ആനന്ദ്, രാജു ജാങ്‌ഡെ എന്നീ യുവാക്കൾ പാതിവെന്ത പാമ്പിനെ എടുത്തു കൊണ്ടുപോയി.

പിന്നീട് ഇവർ മദ്യത്തിനൊപ്പം പാമ്പിനെ ഭക്ഷണമായി ഉപയോഗിച്ചു. രാജുവിനു പാമ്പിന്റെ തലഭാഗവും ഗുഡ്ഡുവിനു വാൽഭാഗവുമാണു ലഭിച്ചത്. തല ഭാഗം കഴിച്ച രാജുവിന്റെ നിലയാണു ഗുരുതരമായി തുടരുന്നത്. പൊലീസ് സ്ഥലത്തെത്തി പാമ്പിന്റെ മറ്റ് ശരീരഭാഗങ്ങൾ കണ്ടെടുത്തു.