തിരുവനന്തപുരം: മാർത്തോമ സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത(78) കാലം ചെയ്തു. തലയ്ക്കുള്ളിലെ രക്തസ്രാവത്തെ തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മസ്‌കറ്റിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

രാത്രി പത്തിന് ഭൗതീക ശരീരം തിരുവല്ലയിലെ സഭാ ആസ്ഥാനത്തെത്തിക്കുമെന്നു കരുതപ്പെടുന്നു. എല്ലാ പള്ളികളിലും ദുഃഖമണി മുഴക്കാൻ സഭാ മേലധ്യക്ഷനായ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നിർദ്ദേശം. മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇപ്പോൾ വിശ്വാസികൾ അടക്കം നിരവധി പേർ ആശുപത്രിയിലുണ്ട്. വിയോഗവാർത്ത അറിഞ്ഞ മാത്യു ടി തോമസ് എംഎൽഎ അടക്കമുള്ളവർ സ്ഥലത്തെത്തി.

തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്നലെ ആന്തരിക രക്തസ്രാവം സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകുന്നേരം 5.52നാണ് മെഡിക്കൽ സംഘം അദ്ദേഹത്തിന്റെ വിയോഗം സ്ഥിരീകരിച്ചത്. കബറടക്കം ചൊവ്വാഴ്ച തിരുവല്ല എസ്.സി പള്ളി സെമിത്തേരിയിൽ നടക്കും. മസ്‌കത്തിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ ശനിയാഴ്‌ച്ചയാണ് അദ്ദേഹം ചികിത്സ തേടിയത്.

വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. സംസ്‌കാര ശുശ്രൂഷകൾ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവല്ലയിൽ ചേരുന്ന അടിയന്തര സഭാ കൗൺസിൽ യോഗം തീരുമാനിക്കും. ഇന്ന് രാത്രി ഏഴുമണി മുതൽ എട്ടുമണിവരെ തിരുവനന്തപുരം പാറ്റൂർ മാർത്തോമ പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ജന്മനാട്ടിലെ ചെങ്ങന്നൂർ തിട്ടമേൽ പള്ളിയിൽ അരമണിക്കൂർ ദർശനത്തിന് വയ്ക്കാനും സഭ തീരുമാനിച്ചിട്ടുണ്ട്.

10 വർഷമായി ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപനാണ് സക്കറിയാസ് മാർ തിയോഫിലസ്. അഖില ലോക സഭാ കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മിസിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഏറെ ജനകീയനായ പുരോഹിതനായിരുന്നു അദ്ദേഹം.