റായ്പൂർ: ഛത്തിസ്ഗഢിൽ മാവോവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷ സൈനികർക്ക് വീരമൃത്യു. 'അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. മാവോയിസ്റ്റുകൾക്കും ആൾനാശമുണ്ട്' -സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥനായ അശോക് ജുനേജ പറഞ്ഞു. ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്താണ് സംഭവം.

സി.ആർ.പി.എഫിലെ എലൈറ്റ് കോബ്ര യൂനിറ്റ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ് (ഡി.ആർ.ജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്) എന്നിവർ സംയുക്ത ഓപറേഷനാണ് നടത്തിയത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് സംസ്ഥാനത്ത് ഡി.ആർ.ജി സംഘം സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണമുണ്ടായിരുന്നു. അഞ്ച് പൊലീസുകാരാണ് അന്ന് മരിച്ചത്. 14 പേർക്ക് പരിക്കേറ്റു.