പത്തനംതിട്ട: എൺപത്തഞ്ചുകാരിയെ പലതവണ ബലാൽസംഗം ചെയ്ത വയോധികൻ അറസ്റ്റിൽ. കോന്നി ആരുവാപ്പുലം ഈറക്കുഴിമുരുപ്പ് വിളയിൽ മുരുപ്പേൽ വീട്ടിൽ ശിവദാസൻ (57) ആണ് പിടിയിലായത്. മെയ്‌ 10 നും 15 നുമിടയിൽ മൂന്നു ദിവസങ്ങളിലായി വീട്ടിലെ കിടപ്പുമുറിയിൽ വച്ചായിരുന്നു പീഡനം. വയോധിക വിവരം ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു വി. നായരെ ധരിപ്പിച്ചു. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്.

സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയശ്രീ രേഖപ്പെടുത്തിയ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കോന്നി പൊലീസ് പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്‌പി കെ ബൈജുകുമാറിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ ജി. അരുണും സംഘവും ഇന്നലെ വൈകിട്ട് ആമക്കുന്നിൽ നിന്ന് ഇയാളെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.

വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിക്കുകയും, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വാർദ്ധക്യസഹജമായ അവശതകൾ അലട്ടിയ വയോധിക പ്രതിയുടെ സംരക്ഷണയിൽ ഈ വീട്ടിൽ ഇയാളുടെ കുടുംബത്തിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ സജു എബ്രഹാം, പൊലീസ് ഉദ്യോഗസ്ഥരായ ലിജിൻ രാജ്, സുനിൽ കുമാർ,അരുൺ രാജ്, ജയശ്രീ എന്നിവരാണ് ഉണ്ടായിരുന്നത്.