പന്തളം: സ്‌കൂട്ടറും കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ച് രണ്ട് അസം സ്വദേശികൾ മരിച്ചു. ബിസ്മി ബേക്കറിയിലെ ജീവനക്കാരായ അസം ധേമാജി ജില്ലയിൽ ശിലാപഥർ കോവർഗാവ് ഹേമ ഫുക്കാന്റെയും പുഷ്പ ഫുക്കാന്റെയും മകൻ മോണ്ടി ഫുക്കാൻ (25), സമീപ ഗ്രാമവാസി നബീൻ ചരിൻഗിയയുടെ മകൻ ഹിരൺ ചരിൻഗിയ (രോഹിത് 29) എന്നിവരാണു മരിച്ചത്.

ശനിയാഴ്ച രാത്രി 10.40ന് എം.സി.റോഡിൽ മെഡിക്കൽ മിഷൻ ജങ്ഷനു സമീപമാണ് അപകടമുണ്ടായത്. കടയിൽ നിന്നും സ്‌കൂട്ടറിൽ സി.എം. ആശുപത്രിക്കു സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും തിരുവനന്തപുരത്തു നിന്നു മാനന്തവാടിയിലേക്കു വരികയായിരുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ്സാണ് ഇടിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ഹിരൺ ചരിൻഗിയയെ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് പുലർച്ചെ 3നാണു മോണ്ടു മരിച്ചത്. പന്തളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.