അടൂർ: നിയന്ത്രണം വിട്ട സ്‌കോർപ്പിയോ ഇടിച്ച് വഴിയരികിൽ സ്‌കൂട്ടർ നിർത്തി സംസാരിച്ചു കൊണ്ടു നിന്ന യുവതിക്ക് ദാരുണാന്ത്യം. ഭർത്താവിന് ഗുരുതര പരുക്ക്.

കടമ്പനാട് വടക്ക് അമ്പലവിള പടിഞ്ഞാറ്റേതിൽ രാജേഷിന്റെ ഭാര്യ സിംലി(36)ആണ് മരിച്ചത്. രാജേഷി(38)നെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എം.സി റോഡിൽ പുതുശ്ശേരി ഭാഗത്ത് തിങ്കളാഴ്ച വൈകിട്ട് 3.30നാണ് സംഭവം. കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന സ്‌കോർപ്പിയോ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിലിടിച്ച ശേഷം റോഡരികിലെ സംരക്ഷണ വേലിയും തകർത്തു.

അമിത വേഗതയിലായിരുന്നു വാഹനമെന്ന് നാട്ടുകാർ പറഞ്ഞു. ചൂരക്കോട് കളത്തട്ടു ജങ്ഷനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു രാജേഷും സിംലിയും. സിംലിയുടെ മൃതദേഹം അടൂർ ഗവ.ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മക്കൾ: റെയ്സർ രാജേഷ്, റിയാ രാജേഷ്.