ശ്വാസകോശാരോഗ്യത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങി ''ബില്‍ഡ്'' സമ്മേളനം 2025

Update: 2025-05-21 12:20 GMT

കൊച്ചി: ശ്വാസകോശത്തില്‍ പരുക്കുകളും കട്ടിയുള്ള പാളികള്‍ മൂലവും ഉണ്ടാകുന്ന ഗുരുതര രോഗങ്ങളാണ് ഇന്റര്‍സ്റ്റിഷ്യല്‍ ലങ് ഡിസീസുകള്‍ അഥവാ ഐ.എല്‍.ഡി. ഈ രോഗം ബാധിച്ചവര്‍ക്ക് ശ്വസന പ്രക്രിയ ഏറെ വിഷമകരവും കഠിനവുമാവും. പലരുടെയും രോഗങ്ങള്‍ പക്ഷെ വൈകിയാണ് തിരിച്ചറിയുന്നത് എന്നതു കൊണ്ട് തന്നെ ചികിത്സയും ഫലപ്രദമാകുന്നില്ല.

ഈ സാഹചര്യം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ഡ് സമ്മേളനം 2025 കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. മെയ് 24, 25 തീയതികളില്‍ കൊച്ചി വിവാന്ത ബൈ താജ് ഹോട്ടലില്‍ സംഘടിപ്പിക്കുന്ന സമ്മേളനം, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഐ. എല്‍. ഡി. യോഗം കൂടിയാണ് .

ഐ.എല്‍.ഡി. രോഗത്തെക്കുറിച്ചുള്ള പുതിയ അറിവുകളും, വ്യത്യസ്ത ചികിത്സാ രീതികളും ക്ലിനിക്കല്‍ പരിശീലനങ്ങളും പങ്കുവെയ്ക്കുന്ന ഒരു വിപുലമായ വേദിയായിരിക്കും ഈ സമ്മേളനം.

കൊച്ചി അമൃത ആശുപത്രിയിലെ ശ്വാസകോശ രോഗ വിഭാഗം മേധാവി ഡോ. അസ്മിത മേഹ്ത്തയുടെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ റോയല്‍ ബ്രോംപ്ടണ്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് റസ്പിറേറ്ററി ഫിസിഷ്യനും, ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസറുമായ ഡോ അതോല്‍ വെല്‍സ്, ഇറ്റലിയില്‍നിന്നും പ്രഫ. ക്ലൗഡിയ റവാഗ്ലിയ, ശ്രീലങ്കയില്‍ നിന്നും ഡോ. അമില രത്‌നപാല, ഇന്ത്യയിലെ ഐ.എല്‍.ഡി. വിദഗ്ധാരായ. ഡോ ദീപക് തല്‍വാര്‍, ഡോ. സുജിത് രാജന്‍ എന്നിവരടക്കം നൂറിലധികം വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.

ശ്വാസകോശ വിദഗ്ധര്‍, റേഡിയോളജിസ്റ്റുകള്‍, പാത്തോളജിസ്റ്റുകള്‍, റ്യൂമറ്റോളജിസ്റ്റുകള്‍ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായ തീരുമാനങ്ങള്‍ എടുക്കുന്ന വേദി കൂടിയായി ഈ സമ്മേളനം മാറും. അത് വഴി വലിയ ചികിത്സാ മുന്നേറ്റമാവും ഈ മേഖലയില്‍ ഉണ്ടാവുക.

Similar News