കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളിനെ അനുസ്മരിച് കലാലോകം; നൂറ്റിയൊന്നാം ജന്മദിനാഘോഷവും കലാസാഗര്‍ പുരസ്‌കാര സമര്‍പ്പണവും നടന്നു

Update: 2025-05-29 14:22 GMT

കളിയരങ്ങില്‍ ചെണ്ടക്കോലുകൊണ്ട് മേളപ്പദങ്ങള്‍ രചിച്ച കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ 1924 മെയ് 28ന് തേലക്കാട്ട് മാധവന്‍ നമ്പൂതിരിയുടെയും വെള്ളി്നേഴി കാവില്‍ പൊതുവാട്ടില്‍ പാപ്പി എന്ന പാര്‍വതി പൊതുവാല്‍സ്യാരുടെയും മകനായി ജനിച്ചു. കൃഷ്ണന്‍കുട്ടി പൊതുവാളുടെ ആദ്യ ഗുരു അമ്മാവനായ കാവില്‍ പൊതുവാട്ടില്‍ ഗോവിന്ദ പൊതുവാള്‍ തന്നെയായിരുന്നു. തായമ്പക, കേളി, കൊട്ടിപാടി സേവ, പൂജ കൊട്ട്, മറ്റു ക്ഷേത്ര അടിയന്തരങ്ങള്‍ തുടങ്ങി എല്ലാ ചടങുകളും ചിട്ടകളും അമ്മാവന്‍തന്നെ ആയിരുന്നു പഠിപ്പിച്ചത്.

കഥകളിയില്‍ ഉള്ളതെല്ലാം പൊതുവാളിലുണ്ട്. പൊതുവാളില്‍ ഇല്ലാത്തതൊന്നും കഥകളിയില്‍ ഇല്ല. കഥകളിരംഗം കണ്ട അപൂര്‍വ്വജ്യോതിസ്സിനെ വിശേഷിപ്പിക്കുവാന്‍ മേല്‍പ്പറഞ്ഞ രണ്ട് വാചകങ്ങളാണ് ഉത്തമം. പൊതുവാള്‍ അരങ്ങിന്റെ വലത്തേതലയ്ക്കല്‍ പിന്‍ഭാഗത്ത് - ഏകാഗ്രത കെടുത്തുന്ന അന്യചിന്തകളില്‍ നിന്നും മോചനം ഇച്ഛിക്കുന്നു എന്ന് തോന്നിക്കുമാറ് കണ്ണുകള്‍ അടച്ച് - നിലയുറപ്പിച്ചാല്‍, ഔജ്ജ്വല്യവും ചൈതന്യവും ഇഴുകിച്ചേര്‍ന്ന, അതേസമയം ഊക്കോടെ പ്രവഹിക്കുന്ന, ചെണ്ടമേളം നടന്റെ മേനിയിലേയ്ക്ക് ആവേശവും, ഊര്‍ജ്ജവും പകരുന്ന കാഴ്ച വിവരണാതീതമാണ്!

മൂത്തമന കേശവന്‍ നമ്പൂതിരിയുടെ വസന്തകാലം അവസാനിക്കാറായ ഘട്ടത്തില്‍ ഒരു വാഗ്ദാനമായി ഉയര്‍ന്നുവന്ന പൊതുവാളിന് മൂത്തമനയുടെ സമ്പ്രദായമാണ് പൊതുവാളും പിന്തുടര്‍ന്നതെന്നാണ് പണ്ഡിതമതം. ഈ അനുഗ്രഹീത കലാകാരന്‍ കലാമണ്ഡലം കളരിയില്‍ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ വാസനകള്‍ക്ക് പുഷ്ടി കൈവന്നു.

കഥകളിയുടെ സമ്പ്രദായ ശുദ്ധി പരിപാലിക്കുന്നതില്‍ അതീവശ്രദ്ധാലുക്കളായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍, വെങ്കിച്ചന്‍ സ്വാമി എന്നീ പ്രതിഭാധനന്മാരായ ആചാര്യന്മാരുടെ സാങ്കേതീക ജ്ഞാനവും, പ്രയോഗശേഷിയും സശ്രദ്ധം സ്വായത്തമാക്കാന്‍ പൊതുവാളിന് കഴിഞ്ഞത് കൊണ്ടാണ് അദ്ദേഹത്തിനു പില്‍ക്കാലത്ത് തന്റെ പ്രവര്‍ത്തിമണ്ഡലത്തില്‍ എതിരാളികള്‍ ഇല്ലാത്ത സമ്രാട്ട് ആയി വാഴുവാന്‍ സാധിച്ചത്.

പൊതുവാളിനെപ്പോലെ കഥകളിലോകത്ത് ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരന്മാര്‍ അപൂര്‍വമാണ്. കഥാപ്രകൃതവും, കഥാപാത്രപ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അര്‍ത്ഥപൂര്‍ണ്ണമായ ഔചിത്യവും അതീവ -ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് അദ്ദേഹത്തിന്റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു.

സമകാലീനായ മറ്റൊരു പ്രമാണി കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ മദ്ദളവും കൃഷ്ണന്‍കുട്ടി പൊതുവാളിന്റെ ചെണ്ടയും ചെര്‍ന്നോരുക്കിയിരുന്ന മേളപ്പദത്തിന്റെ ആശ്ചര്യകരമായ ഗാംഭീര്യം ഒരു കാലത്ത് കഥകളി ആരാധകരെ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിലേയ്ക്ക് ഉയര്‍ത്തി രസാനുഭൂതിയുടെ സാഗരത്തില്‍ ആറാടിക്കുമായിരുന്നു! എടുത്തുപറയേണ്ട മറ്റൊന്ന് `കുട്ടിത്രയത്തെ' കുറിച്ചാണ്. താളത്തിന്റെ കിരാതമൂര്‍ത്തിയായ കലാമണ്ഡലം രാമന്‍കുട്ടിനായരുടെ വേഷവും (പ്രധാനമായി കത്തി വേഷങ്ങള്‍), പൊതുവാള്‍മാരുടെ താളമേളവും ഇഴചേര്‍ന്ന ഗാംഭീര്യദ്യോതകമായ കൂട്ടുകെട്ട് അറിയപ്പെട്ടിരുന്നത് `കുട്ടിത്രയം' എന്നായിരുന്നു. ആ ത്രിമൂര്‍ത്തികളുടെ സമ്മേളനരംഗങ്ങളുടെ മാസ്മരീകതn വാക്കുകളില്‍ ഒതുക്കുവാന്‍ അസാധ്യമാണ്.

ചെണ്ടയിലെ അതുല്യമായ പ്രാവിണ്യം പൊതുവാള്‍ ഔന്നത്യത്തിന്റെ കേവലം ഒരു തലം മാത്രമാണ്! അദ്ദേഹം സംഗീതജ്ഞന്‍ ആയിരുന്നു. മദ്ദളം വായിക്കുമായിരുന്നു. നിരവധി തവണ വേഷം കെട്ടി ആടിയിട്ടുണ്ട്. ആട്ടകഥകള്‍ രചിച്ചിട്ടുണ്ട്. അസൂയാവാഹമായ കലാചാതുരിയോടെ ആട്ടകഥകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഥകളി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി, തത്വദീക്ഷയോടെ, പല സമ്പ്രദായങ്ങളും, അനുക്രമങ്ങളും നവീകരിച്ചിട്ടുണ്ട്. അദ്ദേഹം എന്തൊക്കെ സംഭാവനകളാണ് കഥകളിയ്ക്ക് നല്‍കിയതെന്ന് അനുസ്മരിക്കുന്നതിലും എളുപ്പം എന്ത് നല്‍കിയില്ല എന്ന് പരിശോധിക്കുന്നതായിരിക്കും.

കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ നൂറ്റിയൊന്നാം ജന്മദിനാ ഘോഷം മെയ് 28നു വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഹാളില്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ കലാസാഗര്‍ ആഘോഷിച്ചു.

മെയ് 28നു ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച ആചാര്യനുസ്മരണ യോഗത്തിന് സ്വാഗതവും ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണവും ശ്രീ. വെള്ളിനേഴി ആനന്ദ് നിര്‍വഹിച്ചു. ശ്രീ. ടി.കെ. അച്യുതന്റെ (പ്രസിഡണ്ട്, കലാസാഗര്‍) അധ്യക്ഷതയില്‍ ചേര്‍ന്ന അനുസ്മരണ യോഗo പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ (ചെയര്മാന്‍ കേരള സംഗീത നാടക അക്കാദമി) ഉദ്ഘാടനം ചെയ്തു ശ്രീ കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീന്‍, കലാമണ്ഡലം ഭരണ സമിതി അംഗo, കഥകളി നിരൂപകന്‍, ചെയര്‍മാന്‍ വാഴേങ്കട കുഞ്ചു നായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്)) സ്മൃതിഭാഷണം നടത്തി. എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടര്‍ എന്‍ പി വിജയകൃഷ്ണന്‍ പൊതുവാളിലെ എഴുത്തുകാരന്റെ ഭാഷയെയും രചന വൈഭവത്തെയും സദസ്സ്യര്‍ക്കു വിവരിച്ചപ്പോള്‍ കലാധരന്‍ പൊതുവാളുടെ പുതിയ ആവിഷ്‌കാര പാടവത്തെയും നര്‍മ്മ ബോധത്തെയും അനുസ്മരിച്ചു.

കുന്നത്ത് നാരായണന്‍ നമ്പൂതിരിയുടെ സഹകരണത്തോടെ കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പുതിയതായി പണികഴിപ്പിച്ച കുറ്റിച്ചാമരം അദ്ദേഹത്തിന്റെ കയ്യില്‍നിന്ന് ശ്രീ. കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ട്രസ്റ്റിന് വേണ്ടി ഏറ്റുവാങ്ങി.

കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ (മുന്‍ പ്രിന്‍സിപ്പാള്‍, കേരള കലാമണ്ഡലം) ഈ വര്‍ഷത്തെ കലാസാഗര്‍ പുരസ്‌കൃതരെ സദസ്സിനു പരിചയപ്പെടുത്തി. പീതാംബരന്‍ ആനമങ്ങാട്, (സെക്രട്ടറി, വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രസ്റ്റ്) നന്ദി രേഖപ്പെടുത്തി.

പുരസ്‌കാരസമര്‍പ്പണത്തിനു ശേഷം നടന്ന ബാലിവിജയം കഥകളിയില്‍, രാവണനായി ഡോ. സദനം കൃഷ്ണന്‍കുട്ടിയും നാരദനായി . കോട്ടയ്ക്കല്‍ ദേവദാസും ബാലയി  കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താനും വേഷമിട്ടപ്പോള്‍ ,സദനം ശിവദാസും,  ശ്രീദേവന്‍ ചെറുമിറ്റം സംഗീതവും. കലാമണ്ഡലം കൃഷ്ണദാസ്, കലാനിലയം മനോജ് മേളമൊരുക്കി. ചുട്ടി കലാമണ്ഡലം ശ്രീജിത്ത് . അണിയറ  കലാമണ്ഡലം ബാലനും സംഘവും പങ്കെടുത്ത കഥകളിക്കു അണിയലം വാഴേങ്കട കുഞ്ചുനായര്‍ മെമ്മോറിയല്‍ ട്രൂസ്റ്റും ചേര്‍ന്ന കലാസാഗര്‍ ഒരുക്കിയ ബാലിവിജയം കഥകളി കലാസ്വാദര്‍ക്കു ഒരു പ്രത്യേക അനുഭവമായിരുന്നു.

Similar News