വയനാട്ടില്‍ പുനരധിവാസ പദ്ധതിക്ക് പിന്തുണയുമായി ക്വസ്റ്റ് ഗ്ലോബല്‍; എന്‍ ഊര് ചാരിറ്റബില്‍ സൊസൈറ്റിയുമായി സഹകരിച്ച് മൂന്ന് ആംഗന്‍വാടികള്‍ നിര്‍മിക്കും

Update: 2025-06-06 11:02 GMT

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം വയനാട് ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായഹസ്തവുമായി ക്വസ്റ്റ് ഗ്ലോബല്‍. വയനാട്ടിലെ വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മേപ്പാടി പഞ്ചായത്തില്‍ മൂന്ന് ആംഗന്‍വാടി നിര്‍മാണത്തിനും പ്രവര്‍ത്തനത്തിനും പിന്തുണ നല്‍കാനാണ് ഒരുങ്ങുന്നത്. പുതിയ സി എസ് ആര്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതി, കമ്യൂണിറ്റി വികസനത്തില്‍ വൈദഗ്ധ്യമുള്ള എന്‍ ഊര് എന്ന എന്‍ജിഒയുടെ സഹകരണമുണ്ട്.

ബാല (BALA- building as Learnig Aid) എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം പുത്തുമല, അട്ടമല, മുണ്ടുപാറ എന്നിവിടങ്ങളില്‍ ആംഗന്‍വാടികള്‍ സ്ഥാപിക്കും. പ്രീസ്‌കൂള്‍ വിദ്യാഭ്യാസത്തിനുള്ള സുരക്ഷിതവും സമഗ്രവുമായ ഒരു വേദി നല്‍കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ആരോഗ്യകരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും മാതൃ-ശിശു ആരോഗ്യം, മുലയൂട്ടല്‍, ശുചിത്വം, പോഷകാഹാരം എന്നിവയെക്കുറിച്ച് അവബോധപരിപാടികളും നടത്തും. മേയ് മാസം ആരംഭിച്ച ഈ പദ്ധതിയുടെ ആകെ ദൈര്‍ഘ്യം ഒരു വര്‍ഷത്തെ ആംഗന്‍വാടി നിര്‍മാണവും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന ഘട്ടവുമാണ്. മണ്ണിടിച്ചിലില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, പ്രാദേശിക സമൂഹവുമായി ശ്രദ്ധാപൂര്‍വ്വം കൂടിയാലോചിച്ചതിനും സമഗ്രമായ ആവശ്യകത വിലയിരുത്തലിനും ശേഷമാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തത്.

'ബാല പദ്ധതിയുടെ വയനാട് മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൊണ്ടുവരുന്നതില്‍ ക്വസ്റ്റ് ഗ്ലോബലിനോട് ഞങ്ങള്‍ നന്ദിപറയുന്നു. മേപ്പാടി പഞ്ചായത്തിലെ ദുര്‍ബല കുടുംബങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം, പോഷകാഹാരം, ആരോഗ്യസേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളായിരിക്കും ഈ ആംഗന്‍വാടികള്‍. അതുവഴി വരും വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടലിന്റെ ആഘാതങ്ങളില്‍ നിന്നു വിടുതല്‍ നേടുന്നതിനും സാധാരണ ജീവിതം വീണ്ടെടുക്കുന്നതിനും അഭിവൃദ്ധി പ്രാപിക്കുന്നതിനും ഇതു വഴി തെളിക്കും' വയനാട് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുമായ മേഘശ്രീ ഡി. ആര്‍, ഐഎഎസ് പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ആംഗന്‍വാടികളുടെ നിര്‍മാണം. രണ്ടാം ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. നിര്‍മാണ് പൂര്‍ത്തിയാകുന്നതോടെ തദ്ദേശീയ സമൂഹത്തിനായുള്ള സൗകര്യങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും. 120 കുട്ടികളും 60 സ്ത്രീകളും ഉള്‍പ്പെടെ ഏകദേശം 500 കുടുംബങ്ങള്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ ഈ പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags:    

Similar News