കേര പദ്ധതിയിലൂടെ ഏലം കര്‍ഷകര്‍ക്ക് സഹായം: സ്പൈസസ് ബോര്‍ഡ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

Update: 2025-06-05 10:59 GMT

കൊച്ചി: കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഏലം ഉല്‍പാദിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിന്‍ മോഡേണൈസേഷന്‍) പദ്ധതിയിലൂടെ സഹായമെത്തിക്കാന്‍ കൃഷി വകുപ്പ് സ്പൈസസ് ബോര്‍ഡുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

കോട്ടയത്തെ ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. എ ബി രമ ശ്രീ, കേര പദ്ധതിയുടെ അഡീഷണല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ പി വിഷ്ണുരാജ് ഐഎഎസ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്തികൊണ്ട് നാണ്യ വിളകളുടെ ഉല്‍പാദനക്ഷമത, മൂല്യവര്‍ധനവ്, കാര്‍ഷിക വിളകളുടെ സുസ്ഥിരത എന്നിവ കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയതാണ് കേര പദ്ധതി. ലോകബാങ്കിന്റെ സഹായത്തോടെ 2025 മുതല്‍ 2029 വരെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനിക രീതിയിലുള്ള കാര്‍ഷികോല്‍പാദനത്തിന് കര്‍ഷകരെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

22000 ചെറുകിട ഏലം കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. മെച്ചപ്പെട്ട കാര്‍ഷിക രീതികള്‍ (ഗുഡ് അഗ്രിക്കള്‍ച്ചര്‍ പ്രാക്ടീസ്- ജിഎപി) പരിശീലിപ്പിച്ച് ആവര്‍ത്തന കൃഷി പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ആവര്‍ത്തനകൃഷിക്കയി കര്‍ഷകര്‍ക്ക് ഗ്രാന്റുകള്‍ അനുവദിക്കും. ഇതുവഴി ഏകദേശം 3500 ഹെക്ടര്‍ കൃഷിഭൂമിയില്‍ റീപ്ലാന്റിംഗ് ലക്ഷ്യമിടുന്നു. ജിഎപി സര്‍ട്ടിഫിക്കേഷന്‍ നേടുന്നതിന് കര്‍ഷക സംഘങ്ങളെ സഹായിക്കുകയും കാര്‍ഷിക മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് കര്‍ഷകര്‍ക്കുള്ള വായ്പ വിതരണം സുഗമമാക്കുകയും ചെയ്യും.

പദ്ധതിയുടെ ഭാഗമായി, ഇടുക്കി മൈലാടുംപാറയിലുള്ള ഭാരതീയ ഏലം ഗവേഷണ കേന്ദ്രത്തില്‍ കേര പദ്ധതിയുമായി ബന്ധപ്പെട്ട കൃഷി വകുപ്പിലേയും ഡിസ്ട്രിക്റ്റ് ഇന്ഡസ്ട്രീസ് സെന്ററിലേയും സ്‌പൈസസ് ബോര്‍ഡിലേയും ഉദ്യോഗസ്ഥര്‍ക്ക് രണ്ടു ദിവസത്തെ പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചു.

Similar News