യു എസ് ടി സൈറ്റ് 2.0 മത്സരങ്ങളില്‍ രാജ്യമെമ്പാടുമുള്ള കോളേജുകളില്‍ നിന്നുള്ള 1000 ടീമുകള്‍ പങ്കെടുത്തു

Update: 2025-05-28 10:51 GMT

തിരുവനന്തപുരം, മെയ് 28, 2025: രാജ്യമാകമാനമുള്ള പ്രഫഷണല്‍ കോളേജുകളിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി സംഘടിപ്പിച്ച സസ്റ്റൈനബിള്‍ ഇന്നോവേഷന്‍സ് ഫോര്‍ ഗ്രോത്ത് ആന്‍ഡ് ഹ്യൂമന്‍ ട്രാസ്ഫര്‍മേഷന്‍ (സൈറ്റ് ) മത്സരങ്ങളുടെ രണ്ടാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. നൂതനാശയങ്ങളും പുത്തന്‍ ചിന്താധാരകളും പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന യു എസ് ടി യുടെ സൈറ്റ് സാങ്കേതിക പ്രദര്‍ശനവും വാര്‍ഷിക മത്സരങ്ങളും അടങ്ങുന്നതാണ്.

സുസ്ഥിര പരിഹാരങ്ങള്‍ക്കും പരിവര്‍ത്തന ആശയങ്ങള്‍ക്കും വഴികാട്ടിയായി മാറിയ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ (ഐഇഎം) നിന്നുള്ള ടീം ഒയ്‌ലോവേറ്റേഴ്സ് ഒന്നാം സമ്മാനര്‍ഹരായി. 50,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും വിജയികള്‍ക്ക് സമ്മാനമായി നല്‍കി. 25,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളും അടങ്ങുന്ന രണ്ടാം സമ്മാനം ബെംഗളൂരുവിലെ ഡോ. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നുള്ള ടീം സീക്കേഴ്സ് നേടി. അതേസമയം, മൂന്നാം സമ്മാനം തമിഴ്നാട്ടിലെ തിരുവള്ളൂരിലെ ആര്‍.എം.കെ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ടീം നിയോ സസ്റ്റെയിന്‍ സ്വന്തമാക്കി. 10,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും മെമന്റോകളുമാണ് മൂന്നാം സമ്മാനാര്‍ഹര്‍ക്ക് ലഭിച്ചത്. യു എസ് ടി ബിസിനസ് ഓപ്പറേഷന്‍സ് ആന്‍ഡ് വര്‍ക്ക്‌പ്ലെയ്‌സ് മാനേജ്മെന്റ് ജനറല്‍ മാനേജര്‍ ഷെഫി അന്‍വര്‍ വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

യുഎസ് ടി ജീവനക്കാരുടെ കൂട്ടായ്മയായ കളേഴ്സിന്റെ ഭാഗമായുള്ള കളേഴ്‌സ് ഗോള്‍ഡ് സംഘടിപ്പിച്ച സൈറ്റ് 2.0 ന് ഇന്ത്യയിലുടനീളമുള്ള 300-ലധികം പ്രഫഷണല്‍ കോളേജുകളില്‍ നിന്ന് 1000-ത്തിലധികം രജിസ്‌ട്രേഷനുകള്‍ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത, ബുദ്ധിശക്തി, സാങ്കേതിക വൈദഗ്ദ്ധ്യം എന്നിവ സംയോജിപ്പിച്ച മത്സരങ്ങള്‍, ഗുണപരമായ മാനുഷിക പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്ന സുസ്ഥിരമായ നൂതനാശയങ്ങള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടിപ്പിച്ചത്.

രജിസ്റ്റര്‍ ചെയ്ത ടീമുകളില്‍ നിന്ന് ആദ്യ റൗണ്ടിലേക്ക് ഏറ്റവും മികച്ച 500 എന്‍ട്രികളില്‍ നിന്ന് പ്രോജക്ടുകളുടെ സംഗ്രഹങ്ങള്‍ വിലയിരുത്തി ചുരുക്കപ്പട്ടിക ഉണ്ടാക്കി. ഈ ടീമുകളില്‍ നിന്ന് 280 പേരെ രണ്ടാം റൗണ്ടിലെ മത്സരങ്ങള്‍ക്കായി തിരഞ്ഞെടുത്തു. വിവിധ തലങ്ങളിലുള്ള വിലയിരുത്തലുകള്‍ക്കു ശേഷം, സമര്‍പ്പിക്കപ്പെട്ട പ്രോജക്ടുകളില്‍നിന്ന് ഏറ്റവും മികവുകാട്ടിയ 14 ടീമുകളെ ഗ്രാന്‍ഡ് ഫിനാലെ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. ടീമുകളുടെ സാങ്കേതിക വൈദഗ്ധ്യവും യഥാര്‍ത്ഥ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന സുസ്ഥിര പരിഹാരങ്ങളോടുള്ള പ്രതിബദ്ധതയും വിലയിരുത്തിയ ശേഷമാണ് ടീമുകളെ തിരഞ്ഞെടുത്തത്. ടീമുകളുടെ നൂതനാശയങ്ങളെയും സാങ്കേതിക ചാതുരിയെയും അടിസ്ഥാനമാക്കിയായിരുന്നു അവസാന റൗണ്ട്.

'ആദ്യ പതിപ്പിനെ അപേക്ഷിച്ച് സൈറ്റ് 2.0 ബൃഹത്തായിരുന്നുവെന്നത് പ്രോത്സാഹനാജനകമാണ്. ഇന്ത്യയിലുടനീളമുള്ള 300 പ്രഫഷണല്‍ കോളേജുകളില്‍ നിന്നുള്ള 1000-ലധികം പ്രോജക്ട് എന്‍ട്രികള്‍ നോക്കിയാല്‍, പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതിശയകരമായ സാങ്കേതിക വൈദഗ്ധ്യം ഉണ്ടെന്നും യഥാര്‍ത്ഥ വെല്ലുവിളികളെ നേരിടാന്‍ പാകത്തിനുള്ള സുസ്ഥിര പരിഹാരങ്ങളോടുള്ള പ്രതിബദ്ധത അവര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും വ്യക്തമായി. യുവാക്കള്‍ സൃഷ്ടിപരമായ ആശയങ്ങളെ മുന്നോട്ട് നയിക്കുന്നത് കാണാന്‍ സന്തോഷകരമായിരുന്നു. വിജയിച്ച ടീമുകളെയും, ഒപ്പം പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. അവരുടെ സൃഷ്ടികള്‍ നമ്മുടെ ചുറ്റുമുള്ള ജീവിതങ്ങളുടെ പരിവര്‍ത്തനത്തിന് കാരണമാകുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,' യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ആഗോള മേധാവിയുമായ സുനില്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമുള്ള മികച്ച പ്രതികരണം സൈറ്റ് 2.0 പോലുള്ള മത്സരങ്ങളുടെ പ്രാധാന്യം ഉറപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക്, സൈറ്റ് 2.0 വെറുമൊരു മത്സരം എന്നതിലുപരി, ബൃഹത്തായ പല മേഖലകളിലൂടെ സഞ്ചരിക്കാനും നൂതന ആശയങ്ങള്‍ ഉരുത്തിരിഞ്ഞു മുന്നോട്ടു പോകുവാനും, മികച്ച ഭാവിയിലേക്ക് സംഭാവന നല്‍കാനും സഹായകമാകുന്ന വേദി ആവുകയായിരുന്നു. ഇത്തരം സംരംഭങ്ങളിലൂടെ, പുതുമയോടെ ചിന്തിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ യുഎസ് ടി നിര്‍ണായക പങ്ക് വഹിക്കുകയാണ്. സൈറ്റിന്റെ സ്വാധീനം മത്സരത്തിന് അപ്പുറത്തേക്ക് വ്യാപിക്കുമെന്നതില്‍ സംശയമില്ല. ഒപ്പം, സാങ്കേതിക നവീകരണത്തിന്റെ മേഖലകളില്‍ ശാശ്വതമായി മാറ്റത്തിനു കാരണമാവുകയും ചെയ്യും.

Similar News