വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജ ആരോപണം: അധ്യാപികക്കെതിരെ എസ്.സി/എസ്.ടി. അട്രോസിറ്റി ആക്ട് പ്രകാരം കേസെടുക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

Update: 2025-06-10 14:31 GMT

തിരുവനന്തപുരം: കിളിമാനൂര്‍ രാജാരവിവര്‍മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഹിന്ദി അധ്യാപിക സി.ആര്‍. ചന്ദ്രലേഖ സ്‌കൂളിലെ വിദ്യാര്‍ഥിനിയേയും അധ്യാപകനേയും ചേര്‍ത്ത് വ്യാജ പീഡന ആരോപണം നടത്തിയ സംഭവം തികച്ചും ഞെട്ടിപ്പിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ്.

സഹ അധ്യാപകനോടുള്ള വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ സ്‌കൂളിലെ തന്നെ വിദ്യാര്‍ത്ഥിനിയെ ഇരയാക്കി കള്ളക്കഥ നിര്‍മ്മിച്ച പ്രതിക്ക് അധ്യാപികയായി തുടരാന്‍ അവകാശമില്ല. ചന്ദ്രലേഖക്കെതിരെ എസ്.സി/എസ്.ടി. അട്രോസിറ്റി ആക്ട് പ്രകാരം കേസെടുത്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ആസൂത്രിതമായും ഏറെകാലത്തെ ഗൂഢമായ വ്യാജപ്രചരണങ്ങളുടെയും മറവില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കള്ളക്കഥയുടെ പരമ്പര സൃഷ്ടിച്ചു കൊണ്ടാണ് വിദ്യാര്‍ത്ഥിനിക്കെതിരെ പ്രതി പീഡനകഥ കെട്ടിച്ചമച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച വ്യാജ ആരോപണത്തില്‍ മനംനൊന്ത് പഠനം നിര്‍ത്താന്‍ പോലും വിദ്യാര്‍ഥിനി തീരുമാനിക്കുകയും സ്വന്തം മുടി മുറിച്ചു കൊണ്ട് സമൂഹത്തില്‍ പ്രത്യക്ഷപ്പെടേണ്ടി വന്നതും കേരളീയ സമൂഹത്തെ സംബന്ധിച്ച് അപമാനകരമാണ്. വിദ്യാര്‍ത്ഥികളുടെ സാമൂഹിക - രാഷ്ട്രീയ - സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നിര്‍വഹിക്കേണ്ട അധ്യാപകര്‍ തന്നെ സമൂഹത്തില്‍ വ്യാജ നിര്‍മ്മിതികള്‍ക്ക് മുന്‍കൈയെടുക്കുന്നത് തികച്ചും ഗുരുതരമായ സംഭവമാണ്.

സ്‌കൂള്‍ മാനേജ്‌മെന്റിനോട് ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ തന്നെ ദിവസങ്ങള്‍ക്കു മുമ്പ് പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ സ്വീകരിച്ച നിസംഗത തികച്ചും കുറ്റകരമാണ്. ആയതിനാല്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് കല്ലറ എക്‌സിക്യൂട്ടീവില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ ആദില്‍ അബ്ദുല്‍ റഹിം, മെഹ്ബൂബ് ഖാന്‍, ട്രഷറര്‍ എന്‍. എം അന്‍സാരി, വൈസ് പ്രസിഡണ്ടുമാരായ ഷാഹിദ ഹാറൂണ്‍, മധു കല്ലറ സെക്രട്ടറിമാരായ ഫാത്തിമ നവാസ്, സൈഫുദ്ദീന്‍ പരുത്തിക്കുഴി, മനാഫ് വര്‍ക്കല എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Similar News