'ആട് 3' ഷൂട്ടിങ്ങിനിടെ നടൻ വിനായകന് പരിക്ക്; പേശികൾക്ക് ക്ഷതം; വിശ്രമം നിർദേശിച്ച് ഡോക്ടർമാർ
കൊച്ചി: 'ആട് 3' ഷൂട്ടിങ്ങിനിടെ നടൻ വിനായകന് പരിക്ക്. 'ആട് 3'യുടെ സംഘട്ടനരംഗങ്ങളുടെ ഷൂട്ടിങ്ങിനിടെയാണ് പരിക്കേറ്റത്. പേശികൾക്കുണ്ടായ ക്ഷതം ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്കേൽക്കുകയായിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ തുടരുകയാണ്.
ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു. എംആർഐ പരിശോധന നടത്തിയപ്പോഴാണ് പേശികൾക്കുണ്ടായ ക്ഷതം സാരമാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഡോക്ടർമാർ വിശ്രമം നിർദേശിച്ചത്.
2015-ൽ മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ആടി'ന്റെ മൂന്നാംഭാഗമാണ് 'ആട് 3'. അടുത്തവർഷം മാർച്ച് 19-ന് ഈദ് റിലീസായി ചിത്രമെത്തുമെന്നാണ് പ്രഖ്യാപനം. കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
'ഷാജി പാപ്പനാ'യി ജയസൂര്യ തിരിച്ചെത്തുന്ന ചിത്രത്തിൽ വിനായകന് പുറമേ വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, ഇന്ദ്രൻസ് എന്നിവർ ഉൾപ്പെടെ പ്രധാനവേഷത്തിലെത്തുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഷാൻ റഹ്‌മാൻ സംഗീതവും നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ലിജോ പോൾ ആണ്.