'എൻ്റെ ശരീരഭാരവും സിനിമയും തമ്മിൽ എന്ത് ബന്ധമാണുള്ളത്, വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും എൻ്റെ ഇഷ്ടമാണ്'; ആ ചോദ്യം തമാശയായി തോന്നിയില്ല; വാർത്താസമ്മേളനത്തിൽ യൂട്യൂബറുടെ ബോഡിഷെയ്‌മിംഗ്; ചുട്ട മറുപടി നൽകി ഗൗരി കിഷൻ; ഒന്നും മിണ്ടാതെ നടനും സംവിധായകനും
ചെന്നൈ: 'അദേഴ്സ്' എന്ന തമിഴ് ചിത്രത്തിൻ്റെ വാർത്താസമ്മേളനത്തിനിടെ ബോഡിഷെയ്‌മിംഗ് യൂട്യൂബ് മീഡിയ പ്രവർത്തകന് ചുട്ട മറുപടി നൽകി ഗൗരി കിഷൻ. സിനിമയുമായി ബന്ധമില്ലാത്ത വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കുന്നത് മര്യാദയില്ലായ്മയാണെന്ന് ഗൗരി പ്രതികരിച്ചു. ചിത്രത്തിലെ നടനോട് ഗൗരിയുടെ ഭാരത്തെ പറ്റിയാണ് യൂട്യൂബർ ചോദിച്ചത്. ഇതോടെയാണ് വിമർശനവുമായി നടി രംഗത്തെത്തിയത്.
ചിത്രത്തിലെ നായകനോടല്ല, തന്നെയാണ് യൂട്യൂബർ ശരീരഭാരത്തെക്കുറിച്ച് ചോദിച്ചത്. 'എൻ്റെ ശരീരഭാരവും ഈ സിനിമയും തമ്മിൽ എന്ത് ബന്ധമാണുള്ളത്? ഇത് തീർത്തും ബഹുമാനമില്ലാത്ത ചോദ്യമാണ്. എല്ലാ സ്ത്രീകളും വ്യത്യസ്തരാണ്. എൻ്റെ ഭാരം അറിഞ്ഞിട്ട് നിങ്ങൾ എന്തുചെയ്യാൻ പോകുന്നു? വണ്ണം വയ്ക്കുന്നതും കുറയ്ക്കുന്നതും എൻ്റെ ഇഷ്ടമാണ്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല,' ഗൗരി പറഞ്ഞു.
'എന്തുകൊണ്ടാണ് നടിമാരോട് മാത്രം ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത്? നായകരോട് അവരുടെ ശരീരഭാരം എത്രയാണെന്ന് ചോദിക്കുമോ? ഇതൊട്ടും തമാശയല്ല. ബോഡി ഷെയ്മിങ് നോർമലൈസ് ചെയ്യരുത്. സിനിമയെക്കുറിച്ചോ എൻ്റെ കഥാപാത്രത്തെക്കുറിച്ചോ ഒരു ചോദ്യവുമില്ല, എൻ്റെ ശരീരഭാരം അറിയാനാണ് താത്പര്യമെങ്കിൽ പിന്നെ എന്തിന് ഇവിടെ വന്നത്?' ഗൗരി കൂട്ടിച്ചേർത്തു.
തൻ്റെ ചോദ്യം വളരെ ആകാംഷാഭരിതമാണെന്ന് പറഞ്ഞ് മീഡിയ പ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും ഗൗരി വഴങ്ങിയില്ല. മാധ്യമപ്രവർത്തകൻ്റെ ഇത്തരം സമീപനം ജേണലിസമല്ലെന്ന് ഗൗരി തുറന്നടിച്ചു. മാപ്പ് പറയണമെന്ന ആവശ്യം താരം നിഷേധിച്ചു.സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ നാരായണനും വേദിയിലുണ്ടായിരുന്നു. നടിയോട് വ്‌ളോഗർമാർ തട്ടിക്കയറുന്നത് കണ്ടിട്ടും ഇരുവരും ഒരക്ഷരം മിണ്ടിയില്ല. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്.
'ഒരു മുറി മുഴുവൻ പുരുഷന്മാർ ഇരിക്കുന്നു. അവിടെ എനിക്ക് വേണ്ടി ഞാൻ തന്നെ സംസാരിക്കേണ്ടി വന്നു. ഞാനിത് കേരളത്തിലും ഫെയ്സ് ചെയ്തിട്ടുണ്ട്. സിനിമയിൽ നായകൻ എന്നെ എടുത്തുയർത്തിയ ഒരു സീനുണ്ടായിരുന്നു. ആദ്യത്തെ പ്രസ് മീറ്റിൽ ഇവരെ എടുത്തുയർത്തിയപ്പോൾ എങ്ങനെയുണ്ടായിരുന്നെന്ന് ഹീറോയോട് ചോദിച്ചു. കളിതമാശ പോലെ എനിക്ക് തോന്നിയില്ല. അന്ന് പ്രതികരിച്ചില്ലെന്നും നടി ഒരു ചാനലിനോട് പറഞ്ഞു.
ഇങ്ങനെയൊരു ബോഡി ഷെയ്പ്പുള്ള ഹീറോയിനെ എന്തിന് കാസ്റ്റ് ചെയ്തുവെന്ന് സംവിധായകനോടാണ് ചോദിച്ചു. ആ സമയത്ത് എന്റെ ടീമിലുള്ളവർ പോലും പ്രതികരിച്ചില്ല. നാളെയും വേറൊരു നടിയോട് ഇത് ചോദിക്കുമെന്നും എന്റെ സിനിമയെപ്പറ്റിയോ കഥാപാത്രത്തെക്കുറിച്ചോ അവർക്കറിയേണ്ടതില്ലെന്നും ഗൗരി പ്രതികരിച്ചു.
ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവർ ഗൗരിയുടെ നിലപാടിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തി. ഈ പ്രായത്തിൽ തനിക്ക് വേണ്ടി ശബ്ദമുയർത്തിയ ഗൗരിയെ ഓർത്ത് അഭിമാനം തോന്നുന്നുവെന്ന് ചിന്മയി കുറിച്ചു. ഈ സംഭവം സിനിമാരംഗത്ത് സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപകരുന്നതായി വിലയിരുത്തപ്പെടുന്നു.
