'രാഷ്ട്രീയ പാർട്ടികളെ മാത്രം കുറ്റം പറയാൻ കഴിയില്ല, 'എന്റെ കൂട്ടത്തില്‍ പെട്ടയാള്‍' എന്ന ചിന്തയാണ് പ്രശ്‌നം'; ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന ശരിയാണോ?; പ്രതികരിച്ച് മീനാക്ഷി

Update: 2025-12-06 07:13 GMT

തിരുവനന്തപുരം: ജാതിയുടെയും മതത്തിൻ്റെയും വർഗ്ഗത്തിൻ്റെയും അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ നിലപാട് വ്യക്തമാക്കി നടി മീനാക്ഷി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മീനാക്ഷി തൻ്റെ നിലപാട് അറിയിച്ചത്. ഒരു പ്രദേശത്തെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ അവിടെ കൂടുതലുള്ള ജാതി, മത, വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരാളെ പരിഗണിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് മറുപടിയായാണ് മീനാക്ഷിയുടെ പ്രതികരണം. ഈ നടപടി തെറ്റാണെന്ന് മീനാക്ഷി പറയുന്നുണ്ടെങ്കിലും, "എൻ്റെ കൂട്ടത്തിൽ പെട്ടയാൾ" എന്ന നാട്ടുകാരുടെ ചിന്താഗതിയാണ് ഇത്തരം പ്രവണതകൾക്ക് വഴിവെക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

മീനാക്ഷിയുടെ കുറിപ്പിന്റെ പൂർണ രൂപം:

ചോദ്യം ഒരു നാട്ടിലെ സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോൾ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ഒരാളെ നിർത്തുന്നത് രാഷ്ട്രീയ പാർട്ടികൾ കാണിക്കുന്നത് ശരിയാണോ ....

ഉത്തരം ... രാഷ്ട്രീയം മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട് എന്നാലും എൻ്റെ അറിവിൽ അഭിപ്രായത്തിൽ ശരിയല്ല എന്നുത്തരം... പക്ഷെ ഈ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളാണോ പൂർണ്ണമായും കുറ്റക്കാർ അല്ല... ആ നാട്ടിലുള്ള ആളുകളുടെ എൻ്റെ കൂട്ടത്തിൽ പെട്ടയാൾ എന്ന ചിന്തയാണ് കാര്യങ്ങൾ ഇങ്ങനെയാക്കുന്നത് ... ജനാധിപത്യം നല്ലതാണോ എന്ന് ചോദിച്ചാൽ തീർച്ചയായും നല്ലതാണ് പക്ഷെ അത് പൂർണ്ണമായും ശരിയാണോ എന്ന് ചോദിച്ചാൽ അല്ല എന്നും പറയേണ്ടി വരുന്നു കാരണം ആ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ള (വിഭാഗത്തിന്) വർക്ക് അനുകൂലമാവും ജനാധിപത്യമെന്ന ഭൂരിപക്ഷ തീരുമാനം...

പുതു തലമുറയ്ക്ക് ആധുനിക വിദ്യാഭ്യാസം വഴി ... ആധുനിക പൗരബോധത്തിലെത്താനായാൽ അവിടെ എൻ്റെ ആൾക്കാർ എന്ന വ്യക്തിഗത ചിന്തകൾ ഇല്ലാതായാൽ ... തന്നെ പോലെ തന്നെ അവകാശങ്ങളും പ്രാധാന്യമുള്ളയാളാണ് അപ്പുറത്തെന്നും തിരിച്ചറിയുന്നിടത്ത് ജനാധിപത്യം എന്നത് അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ശരിയാവുക തന്നെ ചെയ്യും.

Full View

സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാട് തുറന്നുപറയാന്‍ മടിയില്ലാത്തയാളാണ് നടി മീനാക്ഷി. ബാലതാരമായി വെള്ളിത്തിരയിലെത്തി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച മീനാക്ഷി ഇപ്പോള്‍ ഇത്തരം നിലപാടുകളിലൂടെയാണ് പ്രശംസ പിടിച്ചുപറ്റുന്നത്.

Tags:    

Similar News