'പഴയ ഗബ്രിയല്ല ഇപ്പോൾ, കാഴ്ചപ്പാടുകൾ മാറി'; പ്രാർത്ഥനയും സിനിമയുമായി പുതിയ ജീവിതം; ദൈവത്തോട് കൂടുതൽ അടുത്തു; അപകടത്തിന് ശേഷമുള്ള മാറ്റങ്ങൾ വെളിപ്പെടുത്തി ബിഗ് ബോസ് താരം
കൊച്ചി: അപകടത്തിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്ന് നടനും ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഗബ്രി ജോസ്. ജനുവരി 26-നുണ്ടായ വാഹനാപകടം തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിക്കളഞ്ഞെന്നും ശാരീരികമായും മാനസികമായും താൻ ഇപ്പോൾ മറ്റൊരു വ്യക്തിയാണെന്നും ഗബ്രി വെളിപ്പെടുത്തി. പുതിയ വീഡിയോയിലൂടെയാണ് താരം ആരാധകരുമായി വിശേഷങ്ങൾ പങ്കുവെച്ചത്.
അപകടത്തിന് ശേഷം തന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ വന്നുവെന്ന് ഗബ്രി പറയുന്നു. മുൻപ് താൻ അൽപം അഹങ്കാരിയും മുൻകോപിയുമായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ആ മാറ്റങ്ങളെല്ലാം വഴിമാറിയെന്നും താരം സാക്ഷ്യപ്പെടുത്തുന്നു. "പഴയ ഗബ്രിയെ ഇനി നിങ്ങൾക്ക് കാണാനാവില്ല. അപകടത്തിന് മുൻപുള്ള എന്റെ പേഴ്സണാലിറ്റിയല്ല ഇപ്പോഴുള്ളത്. കാഴ്ചപ്പാടുകളും ചിന്തകളും മാറി. ദൈവത്തോട് കൂടുതൽ അടുത്തു, പ്രാർത്ഥനകൾ കൂടി. എനിക്കുള്ള സൗഭാഗ്യങ്ങൾക്ക് നന്ദി പറഞ്ഞു തുടങ്ങി." - ഗബ്രി
അപകടത്തെത്തുടർന്ന് രണ്ട് കൈകൾക്കും പരിക്കേറ്റ ഗബ്രി ഇപ്പോൾ വിശ്രമത്തിലാണ്. പരിക്കുകൾ പൂർണ്ണമായും ഭേദമായിട്ടില്ല. നിലവിലെ തന്റെ ദിനചര്യയെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ: പന്ത്രണ്ട് മണിക്ക് എഴുന്നേൽക്കും. ഫുഡ് കഴിക്കും. ശേഷം നാല് സിനിമകളെങ്കിലും കാണും. രാത്രി പന്ത്രണ്ട് മണിയോടെ ഉറങ്ങും ഇതാണ് എന്റെ കുറച്ച് നാളുകളായുള്ള ഡെയ്ലി റുട്ടീൻ. നല്ല ഭക്ഷണം കഴിച്ചും വർക്കൗട്ട് ചെയ്തും സെറ്റായി വരികയായിരുന്നു. അതിനിടെയാണ് അപകടം സംഭവിച്ചത്.
അപകടം നടന്ന വിവരം അറിഞ്ഞയുടൻ സുഹൃത്തും ബിഗ് ബോസ് സഹമത്സരാർത്ഥിയുമായിരുന്ന ജാസ്മിൻ ജാഫർ ഓടിയെത്തിയെന്നും ഗബ്രി പറഞ്ഞു. അപകടസമയത്ത് തനിക്ക് ബോധമുണ്ടായിരുന്നില്ലെന്നും ജാസ്മിൻ കരഞ്ഞുകൊണ്ടാണ് തന്നെ കാണാൻ എത്തിയതെന്നും താരം വീഡിയോയിൽ പറഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. വേദന നിറഞ്ഞ ആദ്യ ദിനങ്ങളിൽ സംസാരിക്കാൻ പോലും പ്രയാസപ്പെട്ടിരുന്ന താരം, ഇപ്പോൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. താൻ കടന്നുപോയ വലിയൊരു പ്രതിസന്ധിയിൽ താങ്ങായി നിന്ന പ്രിയപ്പെട്ടവർക്കും ആരാധകർക്കും ഗബ്രി നന്ദി പറഞ്ഞു.
