'ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും ബിനീഷ് ബാസ്റ്റിൻ സഹോദരതുല്യൻ'; ടീമിനെ ഞാൻ എപ്പോഴും കെട്ടിപിടിക്കും; അധിക്ഷേപ കമന്റുകൾക്ക് മറുപടിയുമായി ജസീല പർവീൺ
കൊച്ചി: നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്കും അധിക്ഷേപ കമന്റുകൾക്കുമെതിരെ മറുപടിയുമായി നടിയും സോഷ്യൽ മീഡിയ താരവുമായ ജസീല പർവീൺ. ബിനീഷ് ബാസ്റ്റിൻ തനിക്ക് സഹോദരതുല്യനാണെന്നും, മലയാളികളിൽ നിന്ന് ഇത്തരം മോശം കമന്റുകൾ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ജസീല പർവീൺ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ വൈറലായ വിവാഹ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളോടുള്ള പ്രതികരണമായാണ് ജസീലയുടെ വെളിപ്പെടുത്തൽ.
'ഒരമ്മയുടെ വയറ്റിൽ ജനിച്ചില്ലെങ്കിലും ബിനീഷ് ബാസ്റ്റിൻ തനിക്ക് സഹോദരനെപ്പോലെയാണ്. മലയാളികളിൽ നിന്ന് ഇത്തരം മോശം കമന്റുകൾ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല,' അവർ പറഞ്ഞു. 'ടീമിന്റെ മധുരം വെപ്പിൽ ഞാൻ പങ്കെടുത്തപ്പോഴുള്ള വീഡിയോ വൈറലായശേഷം ഒരുപാട് കമന്റുകൾ വന്നത് ഞാൻ കണ്ടിരുന്നു. അത്തരം കമന്റുകൾ ഒരിക്കലും മലയാളികളിൽ നിന്നും ഞാൻ പ്രതീക്ഷിച്ചില്ല. ടീം എനിക്ക് എന്റെ സഹോദരനാണ്. ഒരു അമ്മയുടെ വയറ്റിൽ നിന്ന് അല്ലെങ്കിലും അതുപോലൊരു ബോണ്ടാണ്. ടീമിനെ ഞാൻ എപ്പോഴും കെട്ടിപിടിക്കും. എപ്പോഴും അദ്ദേഹം എനിക്ക് എന്റെ സഹോദരനായിരിക്കും. അതുപോലെ താര എനിക്ക് എന്നും എന്റെ സഹോദരിയുമായിരിക്കും,' ജസീല കൂട്ടിച്ചേർത്തു.
രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു ബിനീഷ് ബാസ്റ്റിന്റെ വിവാഹം. അടൂർ സ്വദേശിനി താരയാണ് വധു. വർണ്ണാഭമായ ചടങ്ങുകളിൽ സിനിമാ-മിനിസ്ക്രീൻ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. വിവാഹത്തെക്കുറിച്ച് ബിനീഷ് ബാസ്റ്റിൻ തന്റെ സന്തോഷം പങ്കുവെച്ചിരുന്നു. "ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി," എന്നായിരുന്നു ബിനീഷിന്റെ പ്രതികരണം.
മിനിസ്ക്രീനിലും സിനിമകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ് ബിനീഷ് ബാസ്റ്റിൻ. എയ്ഞ്ചൽ ജോൺ, പോക്കിരിരാജ, അണ്ണൻ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചർ, കൊരട്ടി പട്ടണം റെയിൽവേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിൾ ബാരൽ, തെറി, കാട്ടുമാക്കാൻ തുടങ്ങിയ നിരവധി സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്.