'ഷോട്ട് ഓക്കെ, സീൻ ചെയ്ഞ്ച്, കട്ട്..'; പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി ദുല്‍ഖര്‍ സല്‍മാൻ; 'കാന്ത'യുടെ ടീസർ പുറത്ത്

Update: 2025-07-28 10:43 GMT

കൊച്ചി: ആരാധകർ വലിയ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാൻ ചിത്രമാണ് 'കാന്ത'. ബ്ലോക്ക്ബസ്റ്റർ വിജയമായ ലക്കി ഭാസ്‌കറിന് ശേഷമെത്തുന്ന കാന്തയും പാൻ ഇന്ത്യൻ തലത്തിലാണ് റിലീസിനൊരുങ്ങുന്നത്. സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം നാല് ഭാഷകളിലായാണ് റിലീസിനൊരുങ്ങുന്നത്. ചിത്രത്തിന്റെ പ്രമോഷൻ മെറ്റീരിയലുകൾക്കെല്ലാം വലിയ സ്വീകരയതായാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് പുറത്ത് വരുന്നത്. 'കാന്ത'യുടെ ആദ്യ ടീസർ പുറത്ത് വിട്ടിരിക്കുകയാണ്. 

രണ്ട് വലിയ കലാകാരൻമാർക്കിടയിൽ സംഭവിക്കുന്ന ഒരു വമ്പൻ പ്രശ്നത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. പ്രണയം, ഈഗോ, കല, വൈകാരികത എന്നിവയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നതെന്നാണ് 2.13 മിനിറ്റ് ദൈർഖ്യമുള്ള ടീസർ നൽകുന്ന സൂചന. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവര്‍ ചേര്‍ന്നാണ് ഈ ബഹുഭാഷാ ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ജോം വര്‍ഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്‌ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. 'ദ ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകന്‍ ആണ് സെല്‍വമണി സെല്‍വരാജ്.

Full View

1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുല്‍ഖര്‍ സല്‍മാനൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മികച്ച ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മ്മിച്ചിട്ടുള്ള വേഫേറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴില്‍ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ഒരു നടനെന്ന നിലയില്‍ ദുല്‍ഖറിന് മികച്ച പ്രകടനത്തിന് അവസരം നല്‍കുന്ന ഈ ചിത്രം മനുഷ്യ വികാരങ്ങളുടെ ആഴം പിടിച്ചെടുക്കുന്ന മനോഹരമായ ഒരു കഥയാണ് പറയുന്നതെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിരുന്നു. ഛായാഗ്രഹണം ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം ഝാനു ചന്റര്‍, എഡിറ്റര്‍ ലെവെലിന്‍ ആന്റണി ഗോണ്‍സാല്‍വേസ്, കലാസംവിധാനം രാമലിംഗം, വസ്ത്രാലങ്കാരം പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പിആര്‍ഒ ശബരി.

Tags:    

Similar News