'ഈ പാൻ ഇന്ത്യ എന്താണ്?, നമ്മളെല്ലാവരും ഇന്ത്യക്കാരല്ല..'; ലേബൽ ലഭിക്കാൻ അഭിനേതാക്കൾ വല്ലാതെ ആഗ്രഹിക്കുന്നത് കാണുമ്പോൾ ചിരി വരും; ആ അനാവശ്യ വിശേഷണം നിർത്തണമെന്നും പ്രിയാമണി
മുംബൈ: സിനിമാ താരങ്ങളെ ‘പാൻ ഇന്ത്യൻ’ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ പ്രമുഖ നടി പ്രിയാമണി രംഗത്ത്. എല്ലാവരും ഇന്ത്യക്കാരായതിനാൽ ഇത്തരം ഒരു വിശേഷണം അനാവശ്യമാണെന്നും, ഈ പദപ്രയോഗം നിർത്തണമെന്നുമാണ് താരം നിലപാട് വ്യക്തമാക്കിയത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘പാൻ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത് നമ്മൾ നിർത്തണമെന്നാണ് എന്റെ അഭിപ്രായം. നമ്മളെല്ലാവരും ഇന്ത്യക്കാരല്ലേ. ഈ പാൻ ഇന്ത്യ എന്താണ്? എനിക്ക് മനസ്സിലാകുന്നില്ല,’ പ്രിയാമണി പറഞ്ഞു. മറ്റ് ഭാഷകളിലെ സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത് നല്ല കാര്യമാണെന്നും എന്നാൽ ബോളിവുഡിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഒരു അഭിനേതാവ് വരുമ്പോൾ അവരെ ‘പ്രാദേശിക നടൻ’ എന്ന് വിളിക്കാറില്ലെന്നും താരം ചൂണ്ടിക്കാട്ടി. വർഷങ്ങളായി അഭിനേതാക്കൾ ഭാഷകൾക്കപ്പുറം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്നും, പെട്ടെന്ന് എങ്ങനെയാണ് ആളുകളെ ഇങ്ങനെ ലേബൽ ചെയ്യാൻ തുടങ്ങിയതെന്നും പ്രിയാമണി ചോദ്യമുന്നയിച്ചു.
കമൽഹാസൻ, രജനികാന്ത്, പ്രകാശ് രാജ്, ധനുഷ് തുടങ്ങിയ നടന്മാർ പതിറ്റാണ്ടുകളായി ‘പാൻ ഇന്ത്യൻ’ അഭിനേതാക്കൾ എന്ന് ടാഗ് ചെയ്യപ്പെടാതെ തന്നെ വിവിധ ഭാഷകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, അവരെല്ലാം ഇന്ത്യൻ അഭിനേതാക്കൾ എന്ന നിലയിലാണ് അറിയപ്പെടുന്നതെന്നും പ്രിയാമണി പറഞ്ഞു. ഏത് ഭാഷയിൽ അഭിനയിക്കുന്നു എന്നതിനേക്കാൾ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് താരങ്ങളെ സ്വീകരിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
'പാൻ ഇന്ത്യൻ' എന്ന ലേബൽ ലഭിക്കാൻ അഭിനേതാക്കൾ വല്ലാതെ ആഗ്രഹിക്കുന്നതു കാണുമ്പോൾ ചിരിയാണ് വരുന്നതെന്നും പ്രിയാമണി വ്യക്തമാക്കി. 'ദ് ഫാമിലി മാൻ' എന്ന സീരീസിന്റെ മൂന്നാം ഭാഗത്തിലാണ് പ്രിയാമണി നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ ‘ഓഫിസർ ഓൺ ഡ്യൂട്ടി’ എന്ന ത്രില്ലർ ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. തമിഴിൽ വിജയ് നായകനായെത്തുന്ന ‘ജന നായകൻ’ എന്ന ചിത്രത്തിലും പ്രിയാമണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
