'അഭിനയത്തോട് ഒടുങ്ങാത്ത അഭിനിവേശം, അത് കെടാത്ത കനൽക്കട്ടകളായി ജ്വലിക്കുന്നു'; വൈദ്യുത പ്രവാഹം പോലെയുള്ള ഒരു പരകായ പ്രവേശമാണ് മോഹൻലാലിന്റെ പ്രകടനമെന്ന് പ്രേംകുമാർ
തിരുവനന്തപുരം: മോഹൻലാലിൻ്റെ അഭിനയത്തെയും വ്യക്തിത്വത്തെയും പ്രശംസിച്ച് നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. മോഹൻലാലിന്റെ പ്രകടനം 'വൈദ്യുത പ്രവാഹം പോലെയുള്ള ഒരു പരകായ പ്രവേശം' എന്നാണ് പ്രേംകുമാർ വിശേഷിപ്പിച്ചത്. മോഹൻലാൽ ഒരിക്കലും താരപരിവേഷം കാണിക്കാത്ത വ്യക്തിത്വമാണെന്നും, സെറ്റിലുള്ള എല്ലാവരെയും സമഭാവനയോടെ കാണുന്ന ലാളിത്യം അദ്ദേഹത്തിൻ്റെ പ്രധാന സവിശേഷതയാണെന്നും പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഫെയ്‌സ്‌ബുക്ക് കുറിപ്പിലൂടെയാണ് പ്രേംകുമാർ ഈക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
അസാധാരണമായ പോസിറ്റീവ് എനർജിയും സൗഹൃദങ്ങളെ നിലനിർത്തുന്ന മനുഷ്യത്വവും മോഹൻലാലിനെ വേറിട്ടു നിർത്തുന്നു.ഏത് പ്രതികൂല സാഹചര്യങ്ങളിലും അഭിനയത്തിനു വേണ്ടി സ്വയം സമർപ്പിക്കുന്ന മോഹൻലാലിൻ്റെ അർപ്പണബോധത്തെയും പ്രേംകുമാർ എടുത്തുപറഞ്ഞു. അദ്ദേഹത്തിൻ്റെ അഭിനയം വളരെ നിസ്സാരമായി തോന്നാമെങ്കിലും, അതെത്രത്തോളം സങ്കീർണ്ണമാണെന്ന് മനസ്സിലാകുന്നത് അനുകരിക്കാൻ ശ്രമിക്കുമ്പോഴാണെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. അഭിനയത്തിലെ വിരസമായ ആവർത്തനങ്ങൾ ഒഴിവാക്കി, കനലായി ജ്വലിക്കുന്ന അഭിനിവേശം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നുവെന്നും പ്രേംകുമാർ കുറിച്ചു.
കുറിപ്പിന്റെ പൂർണ രൂപം:
ഒരിക്കലും ഒട്ടും താര വലിപ്പം കാണിക്കാത്ത വ്യക്തിയും നടനുമാണ് മോഹൻലാൽ എന്ന പ്രിയപ്പെട്ട ലാലേട്ടൻ. സെറ്റിലുള്ള നടീനടന്മാർ ഉൾപ്പെടെ സർവ്വരേയും സമഭാവനയോടെ കാണുന്ന ലാളിത്യം, ക്ഷമ, സമദൃഷ്ടി, ചെറിയ സൗഹൃദങ്ങളെപ്പോലും തൻ്റെ ഉള്ളിൽ വാടാതെ സൂക്ഷിക്കുന്ന മനുഷ്യത്വം. അസാധാരണമായ പോസിറ്റീവ് എനർജിയാണ് മോഹൻലാലിന്റെ മറ്റൊരു സവിശേഷത.
അഭിനയകലയോടുള്ള ലാലേട്ടൻ്റെ സമർപ്പണത്തിൻ്റെ എത്ര എത്ര അപൂർവ നിമിഷങ്ങൾ വേണമെങ്കിലും നിരത്താം. മരുഭൂമിയിലെ കൊടും ചൂടിലും അസ്ഥികൾ മരവിച്ചു പോകുന്ന മഞ്ഞിലും കൊടും തണുപ്പിലും ചതുപ്പിലും ചെളിയിലും അട്ടകൾ നിറഞ്ഞ കൊടുംവനത്തിലും വെള്ളത്തിലും കരയിലുമോരുപോലെ പാതിരാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫൈറ്റാകട്ടെ, ഡാൻസാകട്ടെ, പാട്ടാകട്ടെ ഏതു സീനും ആകട്ടെ ഏതു നേരവും ഒരു മടിയും കൂടാതെ ഈ പ്രതിഭ അഭിനയത്തിനായി സ്വയം സമർപ്പിക്കുന്നു.
വളരെ നിസ്സാരമായി ആർക്കും ചെയ്യാവുന്ന ഒരു സംഗതിയാണ് അഭിനയം എന്ന് ലാലേട്ടൻ അഭിനയിക്കുമ്പോൾ നമുക്ക് തോന്നും. പക്ഷേ അതുപോലെ ഒരു ഭാവമോ ചലനമോ പകർത്താൻ ശ്രമിക്കുമ്പോഴാണ് ആ പ്രതിഭയ്ക്കു മുന്നിൽ നമ്മൾ നമിച്ചു പോകുന്നത്. ആ നടനിൽ നിന്നും വാർന്നു വീഴുന്ന ഒരു നോട്ടമോ അല്ലെങ്കിൽ ഒരു ഭാവമോ പകർത്തുന്നത് അത്ര എളുപ്പമല്ല. വൈദ്യുത പ്രവാഹം പോലെയുള്ള ഒരു പരകായ പ്രവേശം എന്ന് അതിനെ വിശേഷിപ്പിക്കാം. ആ അഭിനയത്തിൽ വിരസമായ ആവർത്തനങ്ങളില്ല. അഭിനയത്തോട് ഒടുങ്ങാത്ത അഭിനിവേശം മാത്രം. അത് കെടാത്ത കനൽക്കട്ടകളായി ജ്വലിക്കുന്നു.
സർഗ്ഗധനനായ സംവിധായകൻ്റെ മുന്നിൽ ഉഴുതുമറിച്ചിട്ട പാടമാണ് മോഹൻലാലെന്ന അതുല്യനടൻ. ആയിരം മേനി കൊയ്തുകൂട്ടാവുന്ന പാടം. ഒരു നടൻ ആകുവാൻ മാത്രം സൃഷ്ടിക്കപ്പെട്ട ജന്മമാണ് ലാലേട്ടൻ്റേത്. അഭിനയകലയോടുള്ള ഒടുങ്ങാത്ത പ്രണയം, കഠിനാധ്വാനം, അസാധാരണമായ അർപ്പണബോധം അതൊക്കെത്തന്നെയാണ് ഏത് നടനും കൊതിച്ചുപോകുന്ന ആ അഭിനയത്തിന്റെ അഴകിനും മിഴിവിനും അടിസ്ഥാനം.
ഏതെല്ലാം ഭാഷകൾ, എത്ര എത്ര വേഷങ്ങൾ...
എണ്ണിയാലൊടുങ്ങാത്തത്ര പുരസ്കാരങ്ങൾ, ബഹുമതികൾ...
ഇന്ത്യയിലെ മികച്ച നടനുള്ള ദേശിയ പുരസ്കാരം പല തവണ...
സംസ്ഥാന പുരസ്കാരം നിരവധി...
പദ്മ ശ്രി, പദ്മ ഭൂഷൺ...
ഇപ്പോഴിതാ രാജ്യത്തെ സിനിമ മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ്...
അഭിനന്ദനങ്ങൾ...
ആശംസകൾ....
പ്രിയപ്പെട്ട ലാലേട്ടാ...
ഹൃദയപൂർവ്വം
-പ്രേംകുമാർ