'അവര്‍ പ്രതിഫലമായി ഒരു രൂപ പോലും തന്നില്ല, പെടാപ്പാട് പെടുത്തിയ നിര്‍മാതാക്കള്‍'; അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്തെ

അരങ്ങേറ്റ സിനിമ ഓര്‍ക്കാന്‍ ഇഷ്ടമില്ലെന്ന് രാധിക ആപ്തെ

Update: 2025-12-19 16:54 GMT

മുംബൈ: ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമയിലുമെല്ലാം കയ്യടി നേടിയ നടിയാണ് രാധിക ആപ്തെ. ബോള്‍ഡായി വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് അവര്‍. കരിയറില്‍ രണ്ട് പതിറ്റാണ്ട് എന്ന നാഴികക്കല്ല് പിന്നിടുകയാണ് രാധിക ആപ്തെ. ഇന്നും തന്നെ പുതുക്കിക്കൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് രാധിക.

എളുപ്പമായിരുന്നില്ല രാധിക ആപ്തെയുടെ സിനിമായാത്ര. കരിയറിലും ജീവിതത്തിലും പല പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചൊക്കെ പലപ്പോഴിയാ രാധിക തന്നെ തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. തന്റെ അരങ്ങേറ്റ ചിത്രം താന്‍ മറക്കാന്‍ ആഗ്രഹിക്കുന്നുവെന്ന രാധിക വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. വാഹ് ലൈഫ് ഹോ തോ ഐസി ആയിരുന്നു രാധികയുടെ ആദ്യ സിനിമ. ഷാഹിദ് കപൂര്‍, സഞ്ജയ് ദത്ത്, അമൃത റാവു, അര്‍ഷദ് വാര്‍സി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് രാധിക ആപ്തെ താന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഓര്‍മകള്‍ പങ്കിട്ടത്.

''വളരെ മോശം നിര്‍മാതാക്കളായിരുന്നു. അവര്‍ എനിക്ക് പ്രതിഫലം പോലും തന്നില്ല. ഞാനും അമ്മയും അവരോട് കരാറില്‍ ഒപ്പിടാന്‍ പറഞ്ഞപ്പോള്‍, അവര്‍ ഊര്‍മിള മണ്ഡോദ്കര്‍ പോലും കരാറില്‍ ഒപ്പിടാറില്ല എന്നാണ് പറഞ്ഞത്. അവര്‍ ഒപ്പിട്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ അവര്‍ ഞങ്ങളോട് വളരെ മോശമായിട്ടാണ് പെരുമാറിയത്'' താരം പറയുന്നു. അതേസമയം സിനിമയുടെ സംവിധായകന്‍ മഹേഷ് മഞ്ജരേക്കര്‍ നല്ല വ്യക്തിയായിരുന്നുവെന്നും രാധിക പറയുന്നു.

അന്നത്തെ പ്രൊഡക്ഷന്‍ വളരെ മോശം പെരുമാറ്റം ആയിരുന്നതിനാല്‍ ആ സിനിമയെ മറക്കാന്‍ ആഗ്രഹിക്കുകയാണ് താനിന്ന്. അത് തുറന്നു പറയുന്നതില്‍ തനിക്ക് മടിയില്ലെന്നും രാധിക വ്യക്തമാക്കുന്നുണ്ട്. അന്നത്തെ അനുഭവം കാരണം പിന്നീട് താന്‍ ഒരു സിനിമയിലും അഭിനയിക്കാന്‍ തയ്യാറായില്ലെന്നും രാധിക പറയുന്നു. പക്ഷെ പതിയെ രാധിക തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറുകയും അഭിനയത്തിലേക്ക് തിരികെ വരികയും ചെയ്തു. ഇന്ന് രാജ്യാന്തര ശ്രദ്ധ നേടിയ നടിയാണ് രാധിക ആപ്തെ.

Tags:    

Similar News