'എങ്ങും പോയിട്ടില്ല, അവന്‍ നമ്മളിലുണ്ട്; എല്ലാവരെയും ഒരുപോലെ കാണാനാണ് സുശാന്ത് നിലകൊണ്ടത്'; വേര്‍പാടിന്റെ അഞ്ചാം വര്‍ഷം കുറിപ്പുമായി സഹോദരി

എങ്ങും പോയിട്ടില്ല, അവന്‍ നമ്മളിലുണ്ട്

Update: 2025-06-14 10:48 GMT

മുംബൈ: നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അഞ്ചാം ചരമവാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച് സഹോദരി ശ്വേത സിങ് കീര്‍ത്തി. സുശാന്ത് എന്നും നിലകൊണ്ടത് നന്മയ്ക്കുവേണ്ടിയായിരുന്നുവെന്നും അതിന്റെ പേരിലായിരിക്കണം എല്ലാവരും സുശാന്തിനെ ഓര്‍ക്കേണ്ടതെന്നും ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എല്ലാവരെയും തുല്യമായി പരിഗണിക്കുന്നതിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുമാണ് സുശാന്ത് ശ്രദ്ധിച്ചിരുന്നതെന്നും സഹോദരി കുറിച്ചു.

'സുശാന്ത് എങ്ങും പോയിട്ടില്ല, അവന്‍ നമ്മളിലുണ്ട്. നമ്മള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുമ്പോഴെല്ലാം, ജീവിതത്തില്‍ നിഷ്‌കളങ്കത ഉണ്ടാകുമ്പോഴെല്ലാം, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ നമ്മള്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോഴെല്ലാം നമ്മള്‍ സുശാന്തിനെ ജീവിപ്പിക്കുകയാണ്. നെഗറ്റീവായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സുശാന്തിന്റെ പേര് ഉപയോഗിക്കരുത്. അത് സുശാന്തിന് ഇഷ്ടമാകില്ല. സുശാന്ത് തിന്മയ്ക്കുവേണ്ടിയല്ല നിലകൊണ്ടത്. എത്രയധികം പേരെയാണ് സുശാന്ത് സ്വാധീനിച്ചത് എത്രയധികം മനുഷ്യരുടെ ഹൃദയത്തെയാണ് സുശാന്ത് സ്പര്‍ശിച്ചത് ആ പാരമ്പര്യം തുടരട്ടെ. സുശാന്തിന്റെ പുഞ്ചിരിയിലും കണ്ണുകളിലും ഒരു കുട്ടിയുടെ നിഷ്‌കളങ്കത ഉണ്ടായിരുന്നു, അത് ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കും. അതിനാണ് സുശാന്ത് നിലകൊണ്ടത്. അതിനാണ് നമ്മള്‍ നിലകൊള്ളേണ്ടത്'- ശ്വേത കുറിച്ചു.

2020 ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഉറപ്പിച്ച് സിബിഐ മുംബൈ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സുഹൃത്തും നടിയുമായ റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തിരുന്നു. റിയയ്ക്ക് മരണത്തില്‍ പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് കരിയറിന് തുടക്കം കുറിച്ചത്. 2013ല്‍ പുറത്തിറങ്ങിയ കായ് പോ ചെ എന്ന ചിത്രത്തിലൂടെയാണ് സിനിമ അരങ്ങേറ്റം. ആദ്യ സിനിമയിലെ പ്രകടനം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരവും സുശാന്തിനെ തേടിയെത്തി. തുടര്‍ന്ന് ശുദ്ധ് ദേസി റൊമാന്‍സ്, ഡിറ്റക്ടിവ് ബ്യോംകേഷ് ബക്ഷി, പികെ, റാബ്ത, കേദാര്‍നാഥ്, ചിച്ചോരെ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ കഥ പറഞ്ഞ എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറിയാണ് സുശാന്തിനെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്.

Tags:    

Similar News