'ചില നടന്മാർ എട്ട് മണിക്കൂർ മാത്രമാണ് ഷൂട്ട്, ചിലർക്ക് ആഴ്ചയിൽ അഞ്ച് ദിവസം മാത്രം'; ഒരു സ്ത്രീ ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ എന്തുകൊണ്ട് പ്രശ്നമുണ്ടാക്കുന്നു; ദീപിക പദുക്കോണിനെ പിന്തുണച്ച് യാമി ഗൗതം
മുംബൈ: ബോളിവുഡിലെ നടിമാർക്കും വനിതാ സാങ്കേതിക പ്രവർത്തകർക്കും എട്ട് മണിക്കൂർ പ്രവൃത്തി ദിനം നടപ്പാക്കണമെന്ന നടി ദീപിക പദുക്കോണിന്റെ നിലപാടിനെ പിന്തുണച്ച് നടി യാമി ഗൗതം. സിനിമയിൽ ചില അഭിനേതാക്കൾ എട്ട് മണിക്കൂർ ഷിഫ്റ്റുകളിൽ മാത്രം പ്രവർത്തിക്കുകയും രാത്രി ഷൂട്ടുകൾ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്നും, ഒരു സ്ത്രീ ഇതേ ആവശ്യം ഉന്നയിക്കുമ്പോൾ അത് എന്തുകൊണ്ട് പ്രശ്നമാക്കപ്പെടുന്നുവെന്നും യാമി ഗൗതം ചോദിച്ചു. എല്ലാ മേഖലയിലുമുള്ള അമ്മമാർ നേരിടുന്ന വെല്ലുവിളികൾ പരിഗണിക്കേണ്ടതുണ്ടെന്നും യാമി ഗൗതം പറഞ്ഞു.
ചില നടന്മാർ പ്രതിദിനം എട്ട് മണിക്കൂർ മാത്രമാണ് ഷൂട്ടിങ്ങിനായി നീക്കിവെക്കുന്നതെന്നും, ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുന്നവരും ഉണ്ടെന്നും യാമി ഗൗതം പ്രസ്താവിച്ചു. ഇവർ രാത്രി ഷൂട്ടുകളിൽ പങ്കെടുക്കാറില്ലെന്നും ഇത് സാധാരണയായി സംവിധായകൻ, നിർമ്മാതാവ്, നടൻ എന്നിവർ തമ്മിൽ മുൻകൂട്ടി ധാരണയിലെത്തുന്ന കാര്യങ്ങളാണെന്നും അവർ വിശദീകരിച്ചു. എല്ലാ മേഖലകളിലെയും അമ്മമാർ നേരിടുന്ന വെല്ലുവിളികളെ പരിഗണിക്കണമെന്നും, ഓരോ അമ്മയും തൻ്റെ കുഞ്ഞിന് വേണ്ടി എന്തും ചെയ്യുമെന്നും യാമി കൂട്ടിച്ചേർത്തു.
സിനിമ നിർമ്മാണത്തിന്റെ സവിശേഷമായ സ്വഭാവം കാരണം, സമയപരിധി നിശ്ചയിക്കുന്നത് നടീനടന്മാർ, നിർമ്മാതാക്കൾ, സംവിധായകർ എന്നിവരുടെ മുൻകൂട്ടിയുള്ള തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും എന്ന് യാമി പറഞ്ഞു. "മറ്റ് ഏതൊരു മേഖലയെയും പോലെ ഒരു സമയപരിധി ഞങ്ങൾക്കും ആവശ്യമാണെങ്കിലും, ഞങ്ങളുടെ രംഗം അല്പം വ്യത്യസ്തമാണ്. ലൊക്കേഷനുകൾ, അനുമതികൾ, ക്രമീകരണങ്ങൾ, മറ്റ് താരങ്ങൾ, സാങ്കേതിക വിദഗ്ദ്ധർ എന്നിങ്ങനെ നിരവധി ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതിനാൽ, സമയപരിധി എന്ന ആശയം നടനും നിർമ്മാതാവും സംവിധായകനും തമ്മിലുള്ള സഹകരണത്തെയും ധാരണയെയും ആശ്രയിച്ചിരിക്കും," യാമി വിശദീകരിച്ചു.
സിനിമ വ്യവസായത്തിൽ ജോലി സമയത്തെക്കുറിച്ചുള്ള കരാറുകൾ അനൗദ്യോഗികമായി പണ്ടുമുതലേ നിലവിലുണ്ടെന്ന് അവർ ഊന്നിപ്പറഞ്ഞു. "ഇത് പതിറ്റാണ്ടുകളായി സംഭവിക്കുന്നതാണ്. ദിവസം എട്ട് മണിക്കൂർ മാത്രം ഷൂട്ട് ചെയ്യുന്ന, ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ജോലി ചെയ്യുന്ന, രാത്രി ഷൂട്ടുകൾ ചെയ്യാത്ത നടന്മാരുണ്ട്. ഇത് സംവിധായകനും നിർമ്മാതാവും നടനും തമ്മിലുള്ള ധാരണയനുസരിച്ചാണ് നടക്കുന്നത്." യാമി കൂട്ടിച്ചേർത്തു.
