ഗള്‍ഫില്‍ നിന്നെത്തിയവര്‍ക്ക് പുതിയ മാരക രോഗം; പനിയായി തുടങ്ങി മരണത്തിലേക്കോ കോമയിലേക്കോ പോകുന്ന ബാക്ടീരിയ ബാധിച്ചവരെ കണ്ടെത്തി ബ്രിട്ടണ്‍; ചുമയും ചുംബനവും മൂക്കൊലിപ്പും രോഗം പടര്‍ത്തും; ഈ ബാക്ടീരിയയെ ഇന്ത്യയും ഭയക്കണം

Update: 2025-05-01 02:18 GMT

ലണ്ടന്‍: ഇന്ത്യയും കരുതലെടുക്കേണ്ട പുതിയ രോഗം എത്തുകയാണ്. മരണകാരണമായേക്കാവുന്നതും, ഫ്‌ലൂവിനോട് സമാനമായതുമായ ഒരു രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് നല്‍കിയിരിക്കുകയാണ്. ഒരുപക്ഷെ സ്ഥിരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാനും പെട്ടെന്നുള്ള മരണത്തിനും ഇത് കാരണമായേക്കാം എന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. മെനിന്‍ഞ്ചിറ്റിസ് ഡബ്ല്യു എന്ന ഈ രോഗം, മസ്തിഷ്‌കത്തെയും സുഷുമ്നാനാഡിയെയും പൊതിഞ്ഞു സംരക്ഷിക്കുന്ന സംരക്ഷണ ആവരണത്തില്‍ ഉണ്ടാകുന്ന ബാക്ടീരിയ ബാധമൂലമാണ് ഉണ്ടാകുന്നത്. മധ്യപൂര്‍വ്വ ദേശങ്ങളില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്തവരിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. ഗള്‍ഫ് മേഖലയെയാണ് ബ്രിട്ടണ്‍ സംശയ നിഴലില്‍ നിര്‍ത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയും ഈ ബാക്ടീരിയയ്‌ക്കെതിരെ നിരീക്ഷണം ശക്തമാക്കേണ്ടതുണ്ട്.

ബ്രിട്ടണില്‍ ഫെബ്രുവരിക്കും മാര്‍ച്ചിനും ഇടയിലായി അഞ്ച് കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇവര്‍ എല്ലാവരും തന്നെ സൗദി അറേബ്യയിലെ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിനു പോയവരോ അല്ലെങ്കില്‍ തീര്‍ത്ഥാടനത്തിന് പോയവരുടെ കുടുംബാംഗങ്ങളോ ആണെന്ന് യു കെ ആരോഗ്യ സുരക്ഷാ ഏജന്‍സി (യു കെ എച്ച് എസ് എ) സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കം വഴി ചുമ, തുമ്മല്‍, ചുംബനം എന്നിവയിലൂടെ മൂക്കില്‍ നിന്നോ വായില്‍ നിന്നോ വരുന്ന ശരീര ദ്രാവകങ്ങളിലൂടെയാണ് ഈ രോഗം പ്രധാനമായും പടരുന്നത്.

ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഫ്‌ലൂവിന്റെ ലക്ഷണങ്ങളോട് സമാനമായവയാണ്. എന്നാല്‍, ഉടനടി ചികിത്സ സ്വീകരിച്ചില്ലെങ്കില്‍, രക്തത്തില്‍ വിഷാംശം കലരുന്ന സെപ്റ്റിസെമീയ എന്ന, ജീവന് അപകടം വരുത്തുന്ന രോഗാവസ്ഥയായി മാറിയേക്കാം. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇത് മസ്തിഷ്‌ക്കത്തിലെ തകരാറുകള്‍, കോച്ചി വലിയല്‍ എന്നിവയ്ക്ക് കാരണമായേക്കാം. എന്തിനധികം, മരണം വരെ സംഭവിച്ചേക്കാം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ രോഗവ്യാപനം തടയുന്നതിനായി മെനിന്‍ഞ്ചൈറ്റിസ് വാക്സിന്‍ എടുത്തു എന്ന് ഉറപ്പു വരുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ബ്രിട്ടീഷുകാരോട്, പ്രത്യേകിച്ചും സൗദി അറേബ്യയിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മെനിന്‍ഗോകോക്കല്‍ രോഗം (മെനിന്‍ഞ്ചൈറ്റിസിന്റെ വൈദ്യശാസ്ത്ര നാമം) ബാധിക്കുന്നവര്‍ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗം ഭേദമായാല്‍ തന്നെ കേള്‍വിശക്തി നഷ്ടപ്പെടല്‍, മസ്തിഷ്‌ക്കത്തിലെ തകരാറ്, അംഗഭംഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ടു തന്നെ തീര്‍ത്ഥയാത്രയ്ക്ക് പുറപ്പെടുന്നവര്‍ നിര്‍ബന്ധമായും യാത്രയ്ക്ക് ചുരുങ്ങിയത് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പെങ്കിലും വാക്സിനേഷന്‍ എടുത്തിരിക്കണം. മാത്രമല്ല, പെട്ടെന്നുണ്ടാകുന്ന പനി, കടുത്ത തലവേദന, കഴുത്ത് വേദന, ശരീരത്തില്‍ ചുവന്നു തണിര്‍ക്കല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യ സഹായം തേടുകയും വേണം.

ഗള്‍ഫ് മേഖലയില്‍ നിന്നാണ് രോഗമെത്തുന്നത് എന്ന മുന്നറിയിപ്പ് ഇന്ത്യയും ഗൗരവത്തോടെ കാണേണ്ടതാണ്. സൗദിയില്‍ നിന്നും മറ്റും നിരവധി പേരാണ് ദിനം പ്രതി ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

Tags:    

Similar News