നാട് വിട്ട് പോയവരൊക്കെ തിരിച്ചു വരും; ഇതുവരെ പരിചയം ഇല്ലാത്ത രണ്ടു പ്രശ്ങ്ങളാണ് ഇപ്പോള്‍ മുന്നില്‍; കാലാവസ്ഥ വ്യതിയാനവും വന്യമൃഗ ശല്യവും; കര്‍ഷകരുടെ പ്രശ്ങ്ങളില്‍ നമ്മള്‍ കാല്‍ നൂറ്റാണ്ട് പിന്നിലാണ് എന്ന് സമ്മതിക്കാന്‍ മടിയില്ല; കര്‍ഷകനില്‍ നിന്നും മന്ത്രിയായ പി പ്രസാദ് ഉള്ളുതുറക്കുമ്പോള്‍
ലണ്ടന്‍: 'കേരളം മോശമാണ് എന്ന ഒരു ചിന്ത എങ്ങനെയോ പരുവപ്പെടുന്നുണ്ട്. നമ്മുടെ വിദ്യാഭാസം മോശമാണ്. സദാചാര നോട്ടങ്ങള്‍ മോശമാണ്. ജീവിക്കാന്‍ പ്രയാസമാണ്, എന്നൊക്കെ കാണുന്നതിലും കേള്‍ക്കുന്നതിലും മോശവും നെഗറ്റിവിറ്റിയും കേട്ടുകേട്ടാണ് കുട്ടികള്‍ സ്‌കൂള്‍ ജീവിത കാലഘട്ടം പിന്നിടുന്നതും ചെറുപ്പക്കാര്‍ സമൂഹത്തിലേക്കു എത്തുന്നതും. ഇത് ഒട്ടും ശരിയല്ല. നല്ല വിദ്യാഭ്യസവും നല്ല ജീവിതവും ഒക്കെയുള്ള നാട് തന്നെയാണ് കേരളം. എന്നാല്‍ മോശം എന്ന ചിന്ത സമൂഹത്തില്‍ ഒരു ട്രെന്‍ഡായി പടരുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്തുക എന്നത് അത്ര വേഗത്തില്‍ സാധിക്കില്ല. എന്നാല്‍ കേരളത്തിന് പുറത്തു, പ്രത്യേകിച്ച് ഇതുവരെ അറിയാത്ത വിദേശത്തൊക്കെ മണ്ണില്‍ പൊന്നു വിളയുന്നു എന്ന ചിന്തയില്‍ എത്തുന്ന ചെറുപ്പക്കാര്‍ തിരിച്ചറിവ് സാധിക്കുന്നത് അവിടെയെത്തി കഴിഞ്ഞ ശേഷമാണു എന്നാണ് ഇപ്പോള്‍ ലണ്ടനില്‍ എത്തി പലരോടും സംസാരിച്ചപ്പോള്‍ മനസിലാക്കാന്‍ പറ്റുന്നതും. ഇങ്ങനെ എത്തിയ ഒട്ടേറെ ചെറുപ്പക്കാര്‍ ഇപ്പോള്‍ മടങ്ങിപ്പോക്കിന്റെ പാതയിലുമാണ്. അങ്ങനെ വരുന്നവര്‍ കൃഷിയടക്കം ഉള്ള മേഖലകളിലേക്ക് ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായം തേടി കൂടുതല്‍ മെച്ചപ്പെട്ട ഉല്പാദന ശേഷി സാധിച്ചെടുക്കുന്നുണ്ട്. ഇത്തരക്കാരില്‍ കേരളത്തിന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട്.
അങ്ങനെയുള്ള ചെറുപ്പക്കാരെ താങ്ങി നിര്‍ത്താനുള്ള കര്‍മ്മ പദ്ധതികളും കേരള കൃഷി വകുപ്പില്‍ രൂപമെടുക്കുകയാണ്. ആകെ പ്രശ്‌നമായി മാറിയത് പണമില്ലായ്മയാണ്. എന്നാല്‍ ലോക ബാങ്കില്‍ നിന്നും 2365 കോടിയുടെ വായ്പ ലഭിച്ചതോടെ ഒട്ടറെ പദ്ധതികള്‍ ആരംഭിക്കാനുള്ള സാഹചര്യവും ഇപ്പോള്‍ നമുക്കുണ്ട്. അതിനാല്‍ വലിയ പ്രതീക്ഷകള്‍ തന്നെയാണ് കൂടെയുള്ളത് 'ഒറ്റ ശ്വാസത്തിലാണ് തന്റെ വകുപ്പിനെ പറ്റിയുള്ള പ്രതീക്ഷകളും ആശങ്കകളും പങ്കു വയ്ക്കുന്ന ചോദ്യത്തോടെ കേരള കൃഷി മന്ത്രി പി പ്രസാദ് പ്രതികരിച്ചത്. തന്റെ വകുപ്പ് ലക്ഷ്യം വയ്ക്കുന്ന വലിയ നേട്ടങ്ങള്‍ സവിസ്തരം അദ്ദേഹം വിശദീകരിച്ചതോടെ ഈ പദ്ധതികള്‍ ഒക്കെ യാഥാര്‍ഥ്യമായി വരുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളാകേണ്ട ചെറുപ്പക്കാരൊക്കെ നാട് വിട്ടിരിക്കുമല്ലോ എന്ന ചോദ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണമാണ് പോയവരൊക്കെ തിരിച്ചു വരുന്ന കാലവും എത്തും എന്ന ധ്വനിയില്‍ നിറഞ്ഞിരുന്നത്. ലണ്ടനില്‍ യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തിനു നാലു ദിവസത്തേക്ക് എത്തി മടങ്ങും മുന്‍പ് മറുനാടന്‍ മലയാളിക്കു വേണ്ടി കെ ആര്‍ ഷൈജുമോനുമായി നടത്തിയ സുദീര്‍ഘ സംഭാഷണത്തിലെ രണ്ടാം ഭാഗമാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്.
ഒരു കര്‍ഷകന്‍ മന്ത്രിയായി വരുമ്പോള്‍ നാട്ടുകാരെപ്പോലെ മന്ത്രിക്കും കാണുമായിരിന്നിരിക്കുമല്ലോ ഒരു സ്വപ്നം, അതെന്തായി ഇപ്പോള്‍?
മന്ത്രി പ്രസാദ് - ചോദ്യത്തോട് നേരിട്ട് ഉത്തരം പറയും മുന്‍പേ താന്‍ മന്ത്രിയാകാന്‍ ഉണ്ടായ സാഹചര്യമാണ് അദ്ദേഹം ആദ്യം വിശദീകരിച്ചത്്യൂ പത്തനംതിട്ടയ്ക്കും ആലപ്പുഴക്കും മധ്യേയാണ് എന്റെ നാട്, എന്നാല്‍ കൂടുതല്‍ വേഗത്തില്‍ എത്താന്‍ കഴിയുക എന്നത് പത്തനംതിട്ടയാണ് എന്നതിനാല്‍ പാര്‍ട്ടി അവിടെയാണ് എന്നെ രാഷ്ട്രീയത്തിന് നിയോഗിച്ചത്. അവിടത്തെ സാഹചര്യത്തില്‍ ഒരു ഇലക്ഷന്‍ ജയിച്ചു ജനപ്രതിനിധി ആകുക എന്ന സാഹചര്യമൊക്കെ അല്പം കടുത്തതാണ്. അതിനാല്‍ ആ വഴിക്ക് ഉള്ള ചിന്ത പോലും മനസ്സില്‍ കാണില്ല. എന്നാല്‍ അവിചാരിതമായി ചില പ്രത്യേക രാഷ്ട്രീയ കാരണങ്ങള്‍ ഉരുത്തിരിഞ്ഞപ്പോള്‍ കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയെ ഹരിപ്പാട് നേരിടാന്‍ പാര്‍ട്ടി സെന്റര്‍ അംഗം തന്നെ വേണം എന്ന ചിന്തയില്‍ എന്നെയാണ് നിയോഗിച്ചത്. ഞാന്‍ ആകട്ടെ ഒരു തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലും ആയിരുന്നില്ല.ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചെങ്കിലും മത്സരിക്കാന്‍ തന്നെയായിരുന്നു നിര്‍ദേശം. ആ തിരഞ്ഞെടുപ്പ് തോറ്റെങ്കിലും അടുത്ത തവണ എനിക്ക് ചേര്‍ത്തല ലഭിച്ചു. അവിടെയും പ്രാദേശികമായി വലിയ അടുപ്പം ഒന്നും ഇല്ലാതെയാണ് മത്സരിക്കാന്‍ എത്തിയത്, കാരണം എന്റെ തട്ടകം പത്തനംതിട്ട ആയതുകൊണ്ട് തന്നെ. ഇങ്ങനെ പ്രതീക്ഷിക്കാതെ എത്തി മത്സരിക്കുകയും വിജയിക്കുകയും ചെയ്ത താന്‍ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രിയും ആകുന്നത്. അന്നും ഇന്നും എന്നും ഓരോ സാധാരണ കര്‍ഷകന്‍ വിചാരിക്കുന്നത് പോലെയും കൃഷിക്കാരന് മെച്ചമായ വില ലഭിക്കണം എന്നത് മാത്രമാണ് എന്റെ സ്വപ്നം. നിര്‍ഭാഗ്യവശാല്‍ കൃഷിക്കാരന് മാത്രമാണ് തന്റെ സ്വന്തം ഉല്പന്നത്തിന്റെ വില നിശ്ചയിക്കണോ തീരുമാനിക്കാനോ സാധിക്കാത്തത്. അത് എല്ലായ്പ്പോഴും വിപണിയുടെ നിയന്ത്രണത്തില്‍ ആയിരിക്കും. കര്‍ഷകന് അവന്‍ ആഗ്രഹിക്കുന്ന വില ലഭിക്കുക എന്ന സ്വപനത്തിനു പുറകെ തന്നെയാണ് എന്റെ യാത്രകള്‍.
വിലത്തകര്‍ച്ച തടയാന്‍ കേരളത്തിന് സാധിക്കുന്നില്ലല്ലോ?
മന്ത്രി പ്രസാദ് - അതെ, അതാണ് പറഞ്ഞു വരുന്നത്. മറ്റേതൊരു രംഗത്തും ഉല്‍പ്പാദകന്‍ തന്നെയാണ് വില നിശ്ചയിക്കുന്നത്. ഇത് മാറ്റിയെടുക്കാന്‍ ആവശ്യമായ മൂല്യ വര്‍ധിത വിപണിയുടെ സാധ്യതകളാണ് ഇപ്പോള്‍ നമ്മള്‍ തേടുന്നത്. ഇക്കാര്യത്തില്‍ നമ്മള്‍ 25 വര്‍ഷം പിന്നിലാണ് എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ല,.എന്നാല്‍ കേരള കര്‍ഷകന്റെ ഉത്പന്നങ്ങള്‍ അവന്‍ നേരിട്ട് വില്‍ക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ ബ്രാന്‍ഡഡ് ഷോറൂമുകള്‍ വഴി കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആരംഭിച്ചിരിക്കുന്നത്. 14 ജില്ലകളിലും ബ്രാന്‍ഡഡ് ഷോറുമുകള്‍ നോക്കി നടത്താന്‍ കെല്പുള്ള ഏജന്‍ ്സികളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. കേരളത്തിന്റെ നാലതിരും പിന്നിട്ടും കടല്‍ കടന്നും ഈ ഉല്‍പ്പങ്ങള്‍ എത്തണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇതൊക്കെ സാധ്യമാകും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പുതുതായി രണ്ടു വിഷയങ്ങളാണ് നമ്മള്‍ നേരിട്ടത്. അതാകട്ടെ നമ്മുടെ കാഴ്ചപ്പാടിലും പരിചയത്തിലും അത്ര എളുപ്പം മെരുകുന്നതുമല്ല. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി നേരിടുന്ന ഭീക്ഷണിയും വനം ഇറങ്ങി എത്തുന്ന വന്യമൃഗങ്ങള്‍ സൃഷ്ടിക്കുന്ന അസാധാരണ സാഹചര്യവും ആണ് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. കര്‍ഷകരെ ആവശ്യമായ തരത്തില്‍ സഹായിക്കാന്‍ പറ്റാത്തതിന് പണം ഇല്ലായ്മയും തടസം ആകുന്നുണ്ട്.
താങ്കളുടെ മനസില്‍ ഉള്ള പരിഹാര നടപടി ?
മന്ത്രി പ്രസാദ് - ഇനിയും പഴയതു പോലെ മുന്‍പോട്ട് പോയാല്‍ നമുക്ക് നിലനില്‍പ്പ് പോലും അപകടമായേക്കും. അതിനാല്‍ കര്‍ഷകന് അവന്റെ ഉത്പന്നങ്ങള്‍ക്ക് വില ലഭിക്കാന്‍ ലാഭം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി വേണം, അത് പൊതു മേഖലയില്‍ ആയാലും സ്വകാര്യ മേഖലയില്‍ ആയാലും അനുഭവം നമ്മളെ നല്ല പാഠം പഠിപ്പിക്കുന്നില്ല. പകരം നമുക്ക് സ്വന്തമായി ഒരു മാര്‍ഗമുണ്ട്. ലോകത്തെ ഞെട്ടിച്ചു മുന്നേറുന്ന സിയാല്‍ വിമാനത്താവളം പോലെ ഒരു കമ്പനിയാണ് ഇപ്പോള്‍ സ്ഥാപിതമായ കേരള അഗ്രോ ബിസിനസ് കമ്പനി എന്ന കാംബ്‌കോ. ആനയറയിലാണ് കമ്പനി യാഥാര്‍ഥ്യമാകുന്നത്. ലോകബാങ്കില്‍ നിന്നും ലഭിച്ച 2365 കോടി രൂപയും കേരളം നല്‍കുന്ന 700 കോടി രൂപയും മൂലധനമാക്കിയാണ് പ്രവര്‍ത്തനം. കേരളത്തില്‍ നടക്കുന്ന ഈ മാറ്റങ്ങള്‍ പഠിക്കാന്‍ മറ്റു സംസ്ഥാനങ്ങളും തയാറാകുകയാണ്.
സുപ്രീം കോടതി നിയമിച്ച ഹൈ പവര്‍ കമ്മിറ്റി കേരളത്തെ നിര്‍ദേശങ്ങള്‍ നല്കാന്‍ ക്ഷണിച്ചത് കഴിഞ്ഞ മാസമാണ്. ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും നമ്മുടെ കാര്‍ഷിക വിളകള്‍ക്ക് വില ലഭിക്കാനും അവ വിറ്റഴിക്കാന്‍ ആര്‍ക്കും കയറി വാങ്ങാന്‍ തോന്നുന്ന മികച്ച ഷോറൂമും മുംബൈ ആസ്ഥാനാമായ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മികച്ച പായ്ക്കിങ് അടക്കമാണ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. കേരള ബ്രാന്‍ഡ് എന്ന നിലയില്‍ 4000 ഉത്പന്നങ്ങളാണ് പേറ്റന്റ് എടുത്തു വിപണിയില്‍ എത്താന്‍ തയാറാകുന്നത്. പലതും ഇപ്പോള്‍ തന്നെ ലഭ്യമാണ്.കൃഷിയെ സ്നേഹിക്കുന്ന ചെറുപ്പക്കാര്‍ക്ക് മുന്‍പില്‍ വലിയൊരു അവസരം തുറക്കപ്പെടുക തന്നെ ചെയ്യും .
താങ്കള്‍ ചെറുപ്പക്കാരെ ലക്ഷ്യമാക്കി പദ്ധതികള്‍ തയാറാക്കുന്നു; അവരൊക്കെ നാട് വിടുന്നു.ഇത് രണ്ടും തമ്മില്‍ കൂട്ടിമുട്ടുന്നില്ലല്ലോ?
മന്ത്രി പ്രസാദ് - ചെറുപ്പക്കാര്‍ നാട് വിടുന്ന കാര്യമൊക്കെ സര്‍ക്കാരിനും അറിയാം. നാട് ജീവിക്കാന്‍ കൊള്ളില്ലെന്നും ഇവിടെ പഠനം മോശം ആണെന്നും ഒക്കെയാണ് ചെറുപ്പകാര്‍ക്കിടയിലെ പ്രചാരണം. എന്നാല്‍ കേരളത്തിലെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങളും മോശമാണോ? അങ്ങനെയല്ലല്ലോ. പറഞ്ഞു കേട്ട കാര്യങ്ങള്‍ മനസ്സില്‍ വച്ചാണ് പലരും നാട് വിടുന്നത്. ഞാന്‍ ഇപ്പോള്‍ ലണ്ടനില്‍ വന്നപ്പോള്‍ കണ്ട അനേകം പേരാണ് മടുത്ത സാഹചര്യത്തില്‍ തിരികെ നാട്ടിലേക്ക് മടങ്ങുന്ന കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇപ്പോള്‍ ഇവിടുത്തെ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് മടങ്ങേണ്ടി വന്നേക്കാം. ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങി എത്തിയവര്‍ കൃഷി രംഗത്ത് തന്നെ നിക്ഷേപം നടത്തി ജീവിതം തിരിച്ചു പിടിക്കാന്‍ ഉള്ള ശ്രമം നടത്തുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാകുന്നുണ്ട്. മാധ്യമങ്ങളും മറ്റും നല്‍കുന്ന കാര്‍ഷിക അവാര്‍ഡുകളില്‍ ഇപ്പോള്‍ എത്രയോ നൂതന കൃഷി രീതി നടപ്പാക്കുന്ന ചെറുപ്പക്കാരായ കൃഷിക്കാരെയാണ് തിരഞ്ഞെടുക്കുന്നത്. അപ്പോള്‍ എല്ലാവരും നാട് വിടുകയല്ലലോ.
ഓര്‍ഗാനിക് കൃഷിയാണ് പ്രധിവിധി എന്നതൊക്കെ കേരളത്തിന് ശ്രീലങ്കയുടെ അവസ്ഥ ഉണ്ടാക്കുമോ?
മന്ത്രി പ്രസാദ് - രാസവളം പൂര്‍ണമായും ഇല്ലാതാക്കിയുള്ള കൃഷി രീതി പൂര്‍ണമായും യോജിക്കാനാകില്ല. പിന്നെ ശ്രീലങ്കയുടെ കാര്യത്തില്‍ പ്രചരിപ്പിക്കപ്പെട്ടതില്‍ ഏറെയും അവാസ്തവങ്ങളായ കാര്യങ്ങളാണ്. രാസവളം നിര്‍ത്തലാക്കി ശ്രീലങ്ക ജൈവകൃഷി തുടങ്ങി അതോടെ ആകെ കാര്യങ്ങള്‍ അവതാളത്തില്‍ ആയി എന്നാണ് നമ്മളൊക്കെ കേട്ടത്. എന്നാല്‍ രാസവളം ഇറക്കുമതിയെ അമിതമായി ആശ്രയിച്ചിരുന്ന ശ്രീലങ്കയ്ക്ക് അതിനുള്ള പണം കയ്യില്‍ ഇല്ലാതായി എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഭൂതം പൊന്നു കാക്കും പോലെ വിദേശനാണ്യം ശേഖരിച്ചു വയ്ക്കുന്ന ഓരോ രാജ്യവും ഏറ്റവും കൂടുതല്‍ പണം ചിലവാക്കുന്നത് പെട്രോളിയം, രാസവളം , കെമിക്കല്‍, മെഡിസിന്‍, തുടങ്ങിയ അതി പ്രധാന കാര്യങ്ങള്‍ക്ക് തന്നെയാകും .എന്നാല്‍ ഭരണ പ്രതിസന്ധി നേരിട്ട ശ്രീലങ്ക വിദേശ്യ നാണ്യ ശേഖരം നന്നേ ശോഷിച്ചപ്പോളാണ് രാസവളം ഉപേക്ഷിച്ചു ജൈവ കൃഷി സ്നേഹികള്‍ ആയി എന്ന പ്രചാരണം കൊടുമ്പിരി കൊണ്ടത്. വാസ്തവത്തില്‍ രാസവള ഇറക്കുമതിക്ക് രാജ്യത്തിന്റെ കൈയില്‍ പണം ഇല്ലാതായി എന്നതായിരുന്നു കാരണം. അതിനാല്‍ അത്തരം സാഹചര്യം ഒന്നും ഇന്ത്യയെയോ കേരളത്തെയോ ബാധിക്കില്ല എന്നാണ് വിശ്വാസം. അടുത്തകാലത്തായി ഇന്ത്യയും രാസവള ഇറക്കുമതിക്ക് ചിലവിടുന്ന പണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട് എന്നത് കാണാതിരിക്കാനുമാകില്ല.
ഇടതു പക്ഷത്തെ നേരിന്റെ ശബ്ദം എന്നൊക്കെ പറയാവുന്ന സിപിഐയുടെ സ്വരം വല്ലാതെ നേര്‍ത്തു പോകുന്നു എന്ന പരാതികളെപ്പറ്റി?
മന്ത്രി പ്രസാദ് - ഇടതു പക്ഷത്തെ നേരും നന്മയും ഒക്കെയാണ് എന്ന് നിങ്ങളൊക്കെ പറയുമ്പോള്‍ കുളിരു കോരുന്ന പ്രസ്ഥാനമല്ല സിപിഐ. ഒരു പക്ഷെ മാധ്യമങ്ങള്‍ ഒരു ദുരുദ്ദേശത്തോടെ അല്പം സ്നേഹം കാട്ടുന്നതുമാകാം. പക്ഷെ സിപിഐക്ക് നിലപടുകള്‍ മാറുന്നില്ല, ശബ്ദം നേര്‍ക്കുന്നുമില്ല. ഞങ്ങള്‍ക്ക് മാറ്റം ഒന്നും സംഭവിച്ചിട്ടുമില്ല. ഞങ്ങളും സിപിഎം മായി കൂടുതല്‍ യോജിപ്പ് ആണ് ഉണ്ടായിരിക്കുന്നത്. അതിനു ബദലായി ഞങ്ങളുടെ സോഴ്സ് എന്നൊക്കെ പറഞ്ഞു മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കഥകള്‍ക്ക് അപ്പുറം വലിയ കാര്യമൊന്നുമില്ല ഇടതു പക്ഷ തര്‍ക്കം എന്നൊക്കെയുള്ള തലക്കെട്ടുകളില്‍. ഞാനും കുറച്ചു കാലം ഈ പണി ചെയ്തിരുന്നത് കൊണ്ട് പറയുകയാണ്. ഞാന്‍ മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്ത ശേഷം മറ്റൊരു ജോലിയിലേക്ക് എത്തിയപ്പോള്‍ പഴയ ജോലിയുടെ ശമ്പളം മുടങ്ങാതെ വാങ്ങിക്കുണു എന്ന് എഴുതിയ ഒരു പ്രധാന മാധ്യമം ഉണ്ട്. ഞങ്ങളുടെ സോഴ്‌സിനെ വിശ്വാസമാണ് എന്നാണ് അവര്‍ ന്യായം പറഞ്ഞത്. ഒന്ന് ട്രെഷറിയില്‍ ചെക്ക് ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് അത് ബോധ്യപെടുമായിരുന്ന . ആ എഡിറ്ററെ ഞാന്‍ വിളിച്ചു ചോദിച്ചത് താങ്കളെ കുറിച്ച് വളരെ മോശമായ ഒരു അപവാദം ഞങ്ങളുടെ പത്രത്തില്‍ എഴുതുന്നു, പിറ്റേന്ന് ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്നൊക്കെ ഒരു ന്യായം പറഞ്ഞാല്‍ താങ്കള്‍ക്ക് മതിയാകുമോ എന്നാണ് തിരക്കിയത്. എന്നിട്ടും ആ വാര്‍ത്ത തെറ്റാണു എന്ന് നേരെ പറയാന്‍ ആ പത്രം തയാറായില്ല . ഇങ്ങനെയാണ് പല രാഷ്ട്രീയ വാര്‍ത്തകളും. ഓരോ സോഴ്‌സിനും അവരുടെ താല്പര്യങ്ങള്‍ കാണും, അത് മനസിലാകാതെ വാര്‍ത്ത ചെയ്താല്‍ സ്വന്തം വിശ്വാസ്യത തകരും എന്ന ഫലം മാത്രമേ ബാക്കിയാകൂ.
ലണ്ടന്‍ നഗരം കാണാന്‍ ലഭിച്ച ഏതാനും മണിക്കൂറുകള്‍ മാത്രം കയ്യില്‍ ഇരിക്കെയാണ് അതില്‍ നിന്നും അവധി എടുത്തു മന്ത്രി പ്രസാദ് ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് വേണ്ടി സമയം ചെലവിട്ടത്. അഭിമുഖം നീണ്ടു പോകുന്നു എന്ന് ബ്രിട്ടീഷ് മലയാളിയില്‍ നിന്നും അദ്ദേഹത്തെ ഓര്‍മ്മപെടുത്തുമ്പോഴും അദ്ദേഹം താന്‍ ഉള്‍പ്പെട്ട ഗവര്‍ണര്‍ വിവാദത്തിലും തന്റെ വകുപ്പിന്റെ കാര്യത്തിലും കൂടുതല്‍ ആവേശത്തോടെ തന്നെയാണ് വിശദീകരണങ്ങള്‍ നല്കികൊണ്ടിരുന്നത്.