വീട്ടുവളപ്പിലെ തോട്ടത്തിൽ ഫിലിപ്പീനോ യുവതിയുടെ മൃതദേഹം; പോലീസ് അന്വേഷണത്തിൽ പുറം ലോകം അറിഞ്ഞത് അരുംകൊല; കേസിൽ പ്രതിക്ക് തടവുശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

Update: 2025-10-17 12:24 GMT

കുവൈറ്റ്: കുവൈറ്റിൽ ഫിലിപ്പീനോ പ്രവാസി തൊഴിലാളിയായ ഡാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് 14 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. കേസിൽ മറ്റു മൂന്നു പേർക്ക് കൂടി ശിക്ഷ ലഭിച്ചതായി ഫിലിപ്പീൻസിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മൈഗ്രൻ്റ് വർക്കേഴ്‌സ് സെക്രട്ടറി ഹാൻസ് ലിയോ കാക്ഡാക് സ്ഥിരീകരിച്ചു. യുവതിയെ തൊഴിലുടമയുടെ വീട്ടുവളപ്പിലെ തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

വിദേശകാര്യ വകുപ്പിൻ്റെ റിപ്പോർട്ട് പ്രകാരം, 2024 ഡിസംബർ 31ന് ജഹ്‌റയിലെ സാദ് അൽ അബ്ദുള്ളയിലുള്ള തൊഴിലുടമയുടെ വീട്ടുവളപ്പിലാണ് ഡാഫ്‌നി നക്കലബാന്റെ മൃതദേഹം കണ്ടെത്തിയത്. 2024 ഒക്ടോബറിൽ യുവതിയുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാമത്തെ തൊഴിലുടമയാണ് ഡാഫ്‌നിയെ കാണാനില്ലെന്ന് പോലീസിൽ റിപ്പോർട്ട് ചെയ്തത്.

2019 ഡിസംബർ മുതൽ കുവൈത്തിൽ ജോലി ചെയ്തുവരികയായിരുന്ന ഡാഫ്‌നി നക്കലബാനെ കൊലപ്പെടുത്തിയത് മുമ്പ് ക്രിമിനൽ പശ്ചാത്തലമുള്ള ഒരു കുവൈത്ത് പൗരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പിന്നീട് കൃത്യം ചെയ്തതായി സമ്മതിച്ചിരുന്നു. ഈ കേസിൽ മറ്റു മൂന്നു പേരെയും കൂട്ടുപ്രതികളായി ശിക്ഷിച്ചിട്ടുണ്ട്.

Tags:    

Similar News