കുവൈറ്റിൽ വ്യാപക പരിശോധന; താമസ നിയമങ്ങൾ ലംഘിച്ചവർക്കെതിരെ കടുത്ത നടപടി; 23 പ്രവാസികളെ നാടുകടത്തുമെന്ന് അധികൃതർ

Update: 2025-10-24 11:18 GMT

കുവൈറ്റ്: കുവൈറ്റിൽ നടന്ന വ്യാപക സുരക്ഷാ പരിശോധനയിൽ താമസ നിയമങ്ങൾ ലംഘിച്ച 23 പ്രവാസികളെ നാടുകടത്തുന്നു. നിയമലംഘനങ്ങൾ തടയുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി ജനറൽ ട്രാഫിക് വകുപ്പ്, വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജലീബ് അൽ ഷുയൂഖ് മേഖലയിലെ വ്യാവസായിക വർക്ക്‌ഷോപ്പുകളിൽ നടത്തിയ പരിശോധനയിലാണ് നടപടി.

ഗതാഗത ചട്ടങ്ങൾ പാലിക്കുന്നതിലെ അച്ചടക്കം ലക്ഷ്യമിട്ട് നടത്തിയ ഈ ഓപ്പറേഷനിൽ, ട്രാഫിക് റെഗുലേഷൻ അഫയേഴ്‌സിനായുള്ള ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ബദർ ഗാസി അൽ-ഖത്താൻ പങ്കെടുത്തു. പരിശോധനയിൽ 55 വ്യത്യസ്ത ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഇവയിൽ താമസ നിയമങ്ങൾ ലംഘിച്ച 23 പേരെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്താനുള്ള നിയമനടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നിയമം ലംഘിച്ച് പ്രവർത്തിച്ച വർക്ക്‌ഷോപ്പുകൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയം പിഴ ചുമത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതു ക്രമസമാധാനവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിൽ ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് എല്ലാത്തരം നിയമലംഘനങ്ങളും കർശനമായി നേരിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

Tags:    

Similar News