'നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും; പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി'; നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണിയും അസഭ്യവര്‍ഷവും; ഭീഷണി മുഴക്കിയത് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍
'നീ ഒരു പെണ്ണല്ലേ, കൂടുതല്‍ വിളയേണ്ട, തല്ലിക്കൊന്ന് കാട്ടില്‍ കളയും
കൊച്ചി: നിര്‍മ്മാതാവ് സാന്ദ്രാ തോമസിനെതിരെ വധഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് സാന്ദ്രയെ 'തല്ലിക്കൊന്ന് കാട്ടിലെറിയും' എന്ന ഭീഷണി ഓഡിയോ സന്ദേശം എത്തിയത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റനി ജോസഫാണ് ഭീഷണി സന്ദേശം മുഴക്കിയത്. ഭീഷണിപ്പെടുത്തിയെന്ന് റനി തന്നെ ഫെഫ്ക വാട്‌സാപ് ഗ്രൂപ്പിലിട്ട സന്ദേശം പുറത്തുവന്നു. സംഭവത്തില്‍ സാന്ദ്രതോമസ് പരാതി നല്‍കി. പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും സാന്ദ്ര ആരോപിച്ചു.
സാന്ദ്രാ തോമസിന്റെ കുടുംബത്തെ അടക്കം അധിക്ഷേപിച്ചു കൊണ്ടുള്ള ഓഡിയോയാണ് പുറത്തുവന്നത്. നിന്റെ അപ്പനുണ്ടല്ലോ തോമസ്, ഈ തോമസിന്റെ മകളല്ലേ ഈ സാന്ദ്ര? കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാണെന്ന് ചോദിച്ചപ്പോ അവളുടെ മിണ്ടാട്ടം മുട്ടി. ഇങ്ങനെയാണ് ഭീഷണി സന്ദേശം. റെന്നിക്ക് പുറമേ മുകേഷ് തൃപ്പൂണിത്തുറ എന്നീ പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഭീഷണി സന്ദേശം ഇങ്ങനെയാണ്: 'ഞാന്‍ സാന്ദ്രാ തോമസിനെ വിളിച്ചു. സാന്ദ്രാ... നീ കൂടുതല്‍ വിളയേണ്ടെന്ന് പറഞ്ഞു. നിങ്ങള്‍ ആരാണെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ നീ ഒരു പെണ്ണല്ലേയെന്നും നീ കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ കളയുമെന്ന് ഞാന്‍ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ടെന്ന് പറയാന്‍ നീ ആരാടിയെന്ന് ചോദിച്ചപ്പോള്‍ അവളുടെ മിണ്ടാട്ടം മുട്ടി. നിന്റെ അപ്പന്‍ തോമസിനെ എടുക്കുമെന്ന് ഞാന്‍ അവളോട് പറഞ്ഞു. ഞങ്ങള്‍ കൊടുത്ത ഔദാര്യമാണ് സാന്ദ്രാ തോമസ്. ഇവള്‍ വേദനിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ച് അനാവശ്യം പറഞ്ഞാല്‍ അപ്പനെ എടുത്ത് തല്ലിക്കൊന്ന് ജയിലിലേക്ക് പോകും. ആരാ ഇവള്‍. സാന്ദ്രാ തോമസിന്റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കും. എഴുതി ഒപ്പിട്ട് വെച്ചോ. ഇത്രയെ പറയാനുള്ളൂ', എന്നാണ് റെന്നി ജോസഫ് പറയുന്നത്.
'ഇവള് രണ്ടോ മൂന്നോ സിനിമ ചെയ്ത് മൂലയ്ക്ക് കൂടി ഇരിക്കുന്നതല്ലേ? പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ബാന്‍ ചെയ്തപ്പോള്‍ അവരുടെ മാനസിക നിലതെറ്റി. അപ്പോള്‍ പിന്നെ വേറെ എവിടെയെങ്കിലും കയറണമല്ലോ? അതിനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്സിന്റെ തലയിലേക്ക് വെച്ച് കൊടുത്തത്. നമ്മള്‍ തീരുമാനിക്കുക. സാന്ദ്രാ തോമസ് എന്ന് പറയുന്ന സ്ത്രീ നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഇല്ല. അവരുടെ പടം നമ്മള്‍ ആരും ചെയ്യേണ്ട. ഫെഫ്ക്ക തീരുമാനം എടുക്കുക. ഒരു യൂണിയനില്‍പ്പെട്ടയാളും വര്‍ക്ക് ചെയ്യരുത്. അതാണ് വേണ്ടത്. അവര്‍ എവിടെയാണെന്ന് വെച്ചാല്‍ കിടന്ന് കുരയ്ക്കട്ടെ', എന്നാണ് മുകേഷ് തൃപ്പൂണിത്തുറയുടെ ഓഡിയോ സന്ദേശം.
അതേസമയം, ഓഡിയോ സന്ദേശം അയച്ചവര്‍ക്ക് സിനിമയില്‍ സ്വാധീനം ഉള്ളവരുടെ പിന്തുണയുണ്ടെന്ന് സാന്ദ്ര പറഞ്ഞു. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ് ഇതെല്ലാം. തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നുമാണ് സാന്ദ്ര പ്രതികരിച്ചത്.
സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക നേരത്തെ രംഗത്തുവന്നിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ ആഭിമുഖത്തില്‍ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടത്തിന് കേസെടുക്കാന്‍ ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയില്‍ പരാതി നല്‍കിയത്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി. അതേസമയം, നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞതില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് വ്യക്തമാക്കിയിരുന്നു.