അമ്മയുടെ മരണം ജീവിതം ആകെ തളർത്തി; സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ തനിച്ച് താമസം; ഒടുവിൽ കരൾ രോഗ ചികിത്സയിലിരിക്കെ അന്ത്യം; തമിഴ് നടൻ അഭിനയ് കിങ്ങർ വിടവാങ്ങുമ്പോൾ
ചെന്നൈ: തമിഴ് ചലച്ചിത്ര നടൻ അഭിനയ് കിങ്ങർ 44-ാം വയസ്സിൽ അന്തരിച്ചു. കരൾ രോഗത്തെത്തുടർന്നുള്ള ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാടക വീട്ടിൽ പുലർച്ചെ നാലോടെയായിരുന്നു അന്ത്യം.
2002-ൽ ധനുഷ് നായകനായ 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തിലൂടെയാണ് അഭിനയ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിലും തമിഴിലുമായി 15-ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' എന്ന മലയാള ചിത്രത്തിലും അഭിനയ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 'ജംഗ്ഷൻ' (2002), 'സിങ്കാര ചെന്നൈ' (2004), 'പൊൻ മേഘലൈ' (2005), 'സൊല്ല സൊല്ല ഇനിക്കും' (2009), 'പാലൈവന സൊലൈ' (2009), 'തുപ്പാക്കി' (2012), 'അഞ്ചാൻ' (2014) തുടങ്ങിയ ചിത്രങ്ങളിലും അഭിനയ് ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മുതിർന്ന മലയാള ചലച്ചിത്ര നടിയായ ടി.പി. രാധാമണിയുടെ മകനായിരുന്നു അഭിനയ്. ദേശീയ പുരസ്കാരം നേടിയ 'ഉത്തരായണം' ഉൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാധാമണി 2019-ൽ കാൻസർ രോഗത്തെത്തുടർന്നാണ് അന്തരിച്ചത്. അമ്മയുടെ വിയോഗശേഷം അഭിനയ് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചതായും, അദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നടന് അടുത്ത ബന്ധുക്കളോ കുടുംബാംഗങ്ങളോ ഉണ്ടായിരുന്നില്ല.
രോഗത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി അഭിനയ് സിനിമയിൽ സജീവമായിരുന്നില്ല. 'തുപ്പാക്കി', 'അഞ്ജാൻ' എന്നീ ചിത്രങ്ങളിൽ നടൻ വിദ്യുത് ജംവാലിന് ശബ്ദം നൽകിയത് അഭിനയ് ആയിരുന്നു. ചികിത്സാ ചെലവുകൾ താങ്ങാനാവാതെ സാമ്പത്തികമായി തകർന്ന നടന് സിനിമാ മേഖലയിൽ നിന്ന് പലരും സഹായം നൽകിയിരുന്നതായും അറിയുന്നു.
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നിട്ടും, അവസാന നാളുകളിൽ അദ്ദേഹം കടുത്ത സാമ്പത്തിക ക്ളേശത്തിലായിരുന്നു എന്ന വിവരങ്ങൾ സിനിമാ ലോകത്തെ വേദനിപ്പിക്കുന്നു. പ്രശസ്തരായ അമ്മയുടെ മകനായിട്ടും, സിനിമയിൽ സ്വന്തമായ ഒരിടം നേടിയശേഷവും അഭിനയ് അനുഭവിച്ച ഒറ്റപ്പെടലും സാമ്പത്തിക പരാധീതകളും ശ്രദ്ധേയമാണ്.