നൂറിലേറെ സിനിമകളില്‍ നായികയായി തിളങ്ങി; തിക്കുറിശ്ശിയുടെ സംവിധാനത്തില്‍ മലയാളത്തിലേക്ക് അരങ്ങേറ്റം; അവസാന കാലത്ത് സാമൂഹിക സേവനവും ആത്മീയതതും; പ്രശസ്ത തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം

Update: 2025-02-05 04:53 GMT

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി പുഷ്പലത അന്തരിച്ചു. 87 വയസായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. പുഷ്പലതയുടെ മരണത്തില്‍ സിനിമാസ്‌നേഹികളും ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.

എം ജി രാമചന്ദ്രന്‍ (എം ജി ആര്‍), ശിവാജി ഗണേശന്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കള്‍ക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. നൂറിലേറെ സിനിമകളില്‍ നായികയായി തിളങ്ങി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചു. 1955 മുതല്‍ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. ശാരദ, പാര്‍ മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ ശ്രദ്ധേയ ചിത്രങ്ങള്‍. 1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്‌സിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. നടനും നിര്‍മാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.

1963-ല്‍ എ.വി.എം. രാജന്‍ അഭിനയിച്ച നാനും ഒരു പെണ്‍ എന്ന സിനിമയില്‍ പുഷ്പലതയും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് രാജനും പുഷ്പലതയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. 1999-ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന മുരളിയും നളിനിയും അഭിനയിച്ച സിനിമയില്‍ അവസാനമായി അഭിനയിച്ചു. അതിന് ശേഷം, അവര്‍ സിനിമ ലോകത്ത് നിന്ന് പൂര്‍ണ്ണമായും അകന്നുവീണു, ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് അവസാന കാലത്ത് പ്രവര്‍ത്തിച്ചത്. പുഷ്പലതയുടെ സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

Tags:    

Similar News