തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍; കണ്ടെത്തിയത് വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; അന്യം നിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറുന്നതില്‍ ശ്രദ്ധ പുലര്‍ത്തി മഹേഷിന്റെ വിയോഗം വലിയനഷ്ടം

തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ട് വീട്ടില്‍ മരിച്ച നിലയില്‍

Update: 2025-06-02 03:01 GMT

വൈപ്പിന്‍: നാട്ടുവൈദ്യത്തിന്റെ വഴികള്‍ നേടി നടന്ന ഓച്ചന്തുരുത്ത് തപോവനം ഡയറക്ടര്‍ മഹേഷ് മങ്ങാട്ടിനെ (61) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ള നിലയിലാണ്. അവിവാഹിതനായ മഹേഷ് തനിച്ചായിരുന്നു താമസം. വീടിനു പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ഓച്ചന്തുരുത്ത് പരേതരായ ദിവാകരന്‍ - ശീലാവതി ദമ്പതിമാരുടെ മകനാണ്. ദേശീയ യുവജന അവാര്‍ഡ് ജേതാവായ മഹേഷ് സാക്ഷരതാ ജില്ലാ കോഓര്‍ഡിനേറ്റര്‍, വനവത്കരണപദ്ധതി ജില്ലാ കോഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. അന്യംനിന്നു പോയിരുന്ന നാട്ടറിവുകള്‍ ശേഖരിച്ച് പുതിയ തലമുറയ്ക്ക് കൈമാറാന്‍ സംസ്ഥാന വ്യാപകമായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചുരുന്നു. ഇതിനായി നാട്ടിന്‍പുറങ്ങളില്‍ സഞ്ചരിച്ചു.

തലവേദന ശമനത്തിനുള്ള ഒറ്റമൂലി ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സയ്ക്കായി ജില്ലകള്‍തോറും ക്യാമ്പുകള്‍ നടത്തി. കര്‍ക്കടക മാസത്തില്‍ പഴയതലമുറ ഉപയോഗിച്ചിരുന്ന മരുന്നു കഞ്ഞി പുനരവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ 12 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഔഷധ സസ്യ പ്രദര്‍ശനങ്ങള്‍ അടക്കം സംഘടിപ്പിക്കാന്‍ മുന്നിട്ടു നിന്ന വ്യക്തിയായിരുന്നു മഹേഷ്. നിരവധി നാട്ടറിവുകള്‍ ശേഖരിച്ച മഹേഷിന്റെ അന്ത്യം തീരാനഷ്ടമാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി.

Tags:    

Similar News