നാടിന്റെ പ്രിയമകള്‍ക്ക് യാത്രമൊഴിയേകാന്‍ സ്‌കൂള്‍ മുറ്റത്ത് പന്തലൊരുക്കി പുല്ലാട് ഗ്രാമം കാത്തിരുന്നത് ഒരാഴ്ചക്കാലം; ഉറ്റവരുടെ സ്വപ്‌നങ്ങള്‍ ബാക്കിവച്ച് ചേതനയറ്റ് മടങ്ങിയ രഞ്ജിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി; കണ്ണീരോടെ വിടപറഞ്ഞ് ബന്ധുക്കളും നാട്ടുകാരും
രഞ്ജിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയ്ക്ക് ജന്മനാടിന്റെ അന്ത്യാഞ്ജലി. പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്കുകാണാന്‍ നിരവധി പേരാണ് സ്‌കൂളിലേക്ക് എത്തിയത്. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം. രാവിലെ ഏഴിനു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി വി എന്‍ വാസവന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. സിപിഐ എം ജനറല്‍ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ബിജെപി നേതാവ് എസ് സുരേഷ് തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.
നാട്ടില്‍ അന്ത്യയാത്ര ഒരുക്കിയപ്പോള്‍ രഞ്ജിതയ്ക്ക് ആദരം അര്‍പ്പിച്ച് ഇന്ന് സഹപ്രവര്‍ത്തകരും ആശുപത്രി അങ്കണത്തില്‍ ഒത്തുകൂടി. ലണ്ടനിിലെ പോര്‍ട്സ്മൗത്തിലുള്ള ക്വീന്‍ അലക്‌സാണ്ട്ര എന്‍.എച്ച്.എസ്. ആശുപത്രിയിലെ സഹപ്രവര്‍ത്തകരാണ് ഹൃദയ സ്പര്‍ശിയായ അനുസ്മരണം അര്‍പ്പിക്കാന്‍ ഒത്തുകൂടിയത്. ആശുപത്രിയുടെ പൂന്തോട്ടത്തില്‍ നടന്ന ചടങ്ങില്‍, കാര്‍ഡിയാക് മെഡിസിന്‍ യൂണിറ്റ് മാനേജര്‍ മാര്‍ത്ത മഗേറ്റ്‌സി മുഗൈഷി അധ്യക്ഷനായി
ലോക സംഗീത ദിനമായ ഇന്നലെ രഞ്ജിതയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഗാനങ്ങള്‍ സങ്കടത്തോടെ സഹപ്രവര്‍ത്തകര്‍ ഏറ്റുപാടി. രഞ്ജിതയുടെ ചിത്രത്തിന് മുന്നില്‍ പൂക്കളര്‍പ്പിച്ച സഹപ്രവര്‍ത്തകര്‍, നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് അനുശോചന കുറിപ്പുകളും തയ്യാറാക്കി. മലയാളികളും വിദേശികളുമടക്കം മുന്നൂറിലധികം പേര്‍ ഈ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. രഞ്ജിതയോടുള്ള ആദരവും സ്‌നേഹവും വെളിവാക്കുന്നതായിരുന്നു ചടങ്ങ്.
അപകടം നടന്ന് പതിനൊന്നാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച ഏകമലയാളിയാണ് യുകെയില്‍ നഴ്സ് ആയിരുന്ന രഞ്ജിത. പ്രവാസ ജീവിതത്തിന്റെ അവസാനമാസങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ഒരുക്കങ്ങളുമായി ലണ്ടനിലേക്ക് മടങ്ങവേയാണ് രഞ്ജിതയുടെ വിയോഗം. ജീവിത പ്രതിസന്ധികള്‍ക്കിടയിലാണ് രഞ്ജിത വിദേശത്തുപോയത്. കുവൈത്തിലും മറ്റുമായി വര്‍ഷങ്ങള്‍ ജോലിചെയ്തിരുന്നു.
പിഎസ്സി വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ലഭിച്ച ജോലിയിലെ അവധി പുതുക്കാനാണ് ലണ്ടനില്‍നിന്ന് അഞ്ചുദിവസത്തെ അവധിക്ക് നാട്ടിലെത്തിയത്. കുടുംബവീടിന് സമീപത്ത് വീടുപണി ഏറെക്കുറെ പൂര്‍ത്തിയായി. ഓഗസ്തില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ച് ഗൃഹപ്രവേശം നടത്താനിരിക്കെയാണ് രഞ്ജിതയുടെ മരണം. ചെങ്ങന്നൂരില്‍ നിന്ന് ചെന്നൈയില്‍ ട്രെയിന്‍ മാര്‍ഗം എത്തിയ രഞ്ജിത കണക്ടഡ് വിമാനത്തില്‍ അഹമ്മദാബാദിലെത്തി. അഹമ്മദാബാദില്‍ നിന്നായിരുന്നു ലണ്ടനിലേക്കുള്ള വിമാനം. ഈ യാത്രയിലാണ് രഞ്ജിതയുടെ മരണം.
രഞ്ജിത മടങ്ങുന്നത് വീടെന്ന സ്വപ്നം ബാക്കിവച്ച്
ഏറെ മോഹിച്ചു വച്ച വീടിന്റെ പണി പൂര്‍ത്തിയാകാതെയാണ് രഞ്ജിതയുടെ കണ്ണീര്‍ മടക്കം. അമ്മ തുളസിക്കുട്ടിയമ്മയ്‌ക്കൊപ്പം രഞ്ജിതയുടെ മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇന്ദുചൂഡനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ഇതികയും കുടുംബവീട്ടിലാണ് താമസം. ഇതിനോടു ചേര്‍ന്ന് പുതുതായി പണിയുന്ന വീടിന്റെ ഒരു മുറിയും അടുക്കളയും പൂര്‍ത്തിയാക്കി ഇവരെ ജൂണ്‍ 28ന് വീട്ടില്‍ പ്രവേശിപ്പിക്കണമെന്ന് കോണ്‍ട്രാക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് രഞ്ജിത ലണ്ടനിലേക്ക് വിമാനം കയറിയത്. നാട്ടില്‍ മടങ്ങിയെത്തിയ ശേഷം ബാക്കി പണി പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷ.
ഇനിയും വിശ്വസിക്കാനാവാതെ ഉറ്റവര്‍
അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം കത്തിയമരുമ്പോള്‍ നെഞ്ചുപിളര്‍ത്തുന്നൊരു വേദന കാത്തിരിക്കുന്നെന്ന് തിരുവല്ലയിലെ പുല്ലാടെന്ന കൊച്ചു ഗ്രാമം കരുതിയിരുന്നില്ല. ആ വിമാനത്തില്‍ ലണ്ടനിലേക്ക് തിരിച്ചവരില്‍ ഈ നാട്ടുകാരയായ രഞ്ജിതയും ഉണ്ടെന്ന് അറിയുന്നതുവരെ. ഒടുവില്‍ ആ വാര്‍ത്ത സ്ഥിരീകരിച്ചതോടെ രഞ്ജിതയുടെ അമ്മ തുളസിക്കുട്ടിയെയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും ആശ്വസിപ്പിക്കാന്‍ നാട്ടുകാരും ബന്ധുക്കളും നന്നേ പാടുപെട്ടു.
മൂന്നുദിവസത്തെ അവധിയും കഴിഞ്ഞ് ഉടന്‍ തിരികെ വരാമെന്ന് അറിയിച്ച് ചിരിച്ച് യാത്ര പറഞ്ഞിറങ്ങിയ രഞ്ജിതയുടെ മുഖം ഇനിയൊരിക്കലും കാണാനാകില്ലെന്ന സത്യം വിശ്വസിക്കാന്‍ ഉറ്റവര്‍ ഏറെ ബുദ്ധിമുട്ടി. രഞ്ജിതയുടെ അവസാന യാത്രയ്ക്ക് എല്ലാ ഒരുക്കങ്ങളും നടത്താന്‍ നാട് ചേര്‍ന്നുനിന്നു, തങ്ങളുടെ പ്രിയമകള്‍ക്കെന്ന പോലെ.
ഡിഎന്‍എ പരിശോധനയ്ക്ക് സാംപിള്‍ നല്‍കാന്‍ രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലേക്ക് തിരിച്ചപ്പോള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുന്‍കൈയെടുത്താണ് രഞ്ജിത പഠിച്ച പുല്ലാട് വിവേകാനന്ദ ഹൈ സ്‌കൂളില്‍ പൊതുദര്‍ശനത്തിനുള്ള ക്രമീകരണം നടത്തിയത്. സ്‌കൂള്‍ മുറ്റത്ത് പന്തലിട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോഴും പക്ഷേ മൃതദേഹം തിരിച്ചറിയുന്നതിനുള്ള അനിശ്ചിതത്വം നീണ്ടു. രഞ്ജിതയുടെ സ്വപ്നങ്ങള്‍ പൂവിട്ട അതേ സ്‌കൂളിന്റെ മുറ്റത്ത് അന്ത്യയാത്രയ്ക്ക് തണലൊരുക്കാന്‍ പന്തല്‍ കാത്തുനിന്നു, ഒരാഴ്ചയോളം.
ഒടുവില്‍ 12 ദിവസങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു . ജനസാഗരത്തിന് നടുവിലെ പെട്ടിയില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനാകാതെ വിടപറഞ്ഞ രഞ്ജിതയുടെ അവശേഷിപ്പുകള്‍ മൂകസാക്ഷിയായി. രഞ്ജിതയുടെ കുഞ്ഞുങ്ങളുടെ സഹപാഠികളും കണ്ണീരോടെ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. രഞ്ജിതയുടെ സ്വപ്നങ്ങള്‍ തങ്ങളുടെ സ്വപ്നങ്ങള്‍ പോലെ ചേര്‍ത്തു പിടിക്കുമെന്ന് മനസ്സില്‍ പറഞ്ഞാണ് ആ നാട് ഒന്നാകെ വിടപറയുന്നത്.
പ്രവാസ ജീവിതം അവസാനിക്കും മുമ്പെ...
മൃതദേഹം ഡി എന്‍ എ പരിശോധനയിലൂടെ ഇന്നലെയാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മയുടെ ഡി എന്‍ എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. കേരളത്തില്‍ സര്‍ക്കാര്‍ ജോലിയിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് രഞ്ജിത വിമാന അപകടത്തില്‍പ്പെട്ടത്. എട്ട് മാസമായി ബ്രിട്ടനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത കേരളത്തിലെ സര്‍ക്കാര്‍ ജോലിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നാട്ടിലെത്തിയത്.
ജൂലൈയില്‍ ജോലിയില്‍ കയറാനായിരുന്നു രഞ്ജിത ഒരുങ്ങിയിരുന്നത്. ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതല്‍ പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്നു രഞ്ജിതയുടെ യാത്രയുടെ ഉദ്ദേശം. പന്തളത്ത് നഴ്സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്സിങ് ജോലി ആരംഭിക്കുന്നത്.
ഗോപകുമാരന്‍ നായര്‍ - തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത. പന്തളത്ത് നഴ്സിങ്ങില്‍ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്സിങ് ജോലി ആരംഭിക്കുന്നത്. അവിടെ നിന്നും ഒമാനിലേക്ക് പോയി. ഒമാനില്‍ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വര്‍ഷം മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സര്‍ക്കാര്‍ ജോലി നേടിയ രഞ്ജിത, ദീര്‍ഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡന്‍, ഇതിക എന്നീ മക്കളാണ് വീട്ടില്‍ രഞ്ജിതയ്ക്കുള്ളത്. മകന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്, മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.