സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാന്‍ ആശപത്രിയിലെത്തി; രക്തദാനത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ നെഞ്ചുവേദന: മറ്റൊരു ജീവന്‍ രക്ഷിക്കാനെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

രക്തം നൽകിയ യുവാവ് ആശുപത്രിയിൽ ഹൃദയാഘാതത്താൽ മരിച്ചു

Update: 2025-06-10 03:58 GMT

പുനലൂര്‍: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്ത യുവാവ്് തൊട്ടുപിന്നാലെ, ഹൃദയാഘാതം മൂലം മരിച്ചു. രക്തം നല്‍കി ആശുപത്രി കിടക്കയില്‍ നിന്നും എഴുന്നേറ്റതിന് തൊട്ടു പിന്നാലെയാണ് യുവാവിന് നെഞ്ച് വേദന അനുഭവപ്പെട്ടതും ഹൃദയാഘാതം ഉണ്ടായതും. ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് വീട്ടുകാരെയും ആശുപത്രി ജീവനക്കാരെയും ഒരു പോലെ സങ്കടത്തിലാക്കിയ സംഭവം.

പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ മഹേഷ് കുമാര്‍ (36) ആണ് മരിച്ചത്. പാലിയേറ്റിവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുണ്ടായിരുന്ന സുഹൃത്തിന്റെ പിതാവായ രോഗിക്ക് രക്തം നല്‍കാനാണ് മഹേഷ് എത്തിയത്. രക്തം ശേഖരിക്കുന്നതിനുമുമ്പ് പതിവുപോലെ യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രിയില്‍ പരിശോധിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു.

പ്രത്യേകിച്ച് മറ്റൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് യുവാവിന്റെ രക്തം ശേഖരിച്ചു. തുടര്‍ന്ന്, പുറത്തേക്കിറങ്ങി ശീതളപാനീയവും കുടിച്ചശേഷം യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുക ആയിരുന്നു. ഗ്യാസ്ട്രബിള്‍ ആയിരിക്കുമെന്നും കുഴപ്പമില്ലെന്നും മഹേഷ് ഡോക്ടറോട് പറഞ്ഞു. എന്നാല്‍, ഇ.സി.ജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പെട്ടു. ഉടനടി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും യുവാവിന്റെ നില ഗുരുതരമായി.

ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം മഹേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ ഏറെനേരം പണിപ്പെട്ടു. അപകടനില തരണം ചെയ്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി അയക്കുന്നതിന് ആംബുലന്‍സും ക്രമീകരിച്ചെങ്കിലും മഹേഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഒരു ജീവന്‍ രക്ഷിക്കാനെത്തിയ യുവാവിന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ട സംഭവം കേട്ടറിഞ്ഞ എല്ലാവര്‍ക്കും തീരാ വേദനയായി. നിര്‍മാണത്തൊഴിലാളിയാണ് മഹേഷ് കുമാര്‍. പരേതനായ മനോഹരന്റെയും ശ്യാമളയുടെയും മകനാണ്. ഭാര്യ: സുജിത. മക്കള്‍: അഭിനവ്, അര്‍പ്പിത, ഐശ്വര്യ. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ 11ന് വീട്ടുവളപ്പില്‍.

Tags:    

Similar News