'ഇതൊരു തീപ്പൊരിയാണ്, തീ പടര്‍ത്താന്‍ ഇവന് കഴിയും' എന്ന് പ്രവചിച്ച രാഷ്ട്രീയ ഗുരുവിന്റെ അരികിലേക്ക് എത്തി വിഎസ്; പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആലപ്പുഴ ഡിസിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം തന്നെ; പെരുമഴയിലും കാത്തുനിന്നവര്‍ 'ഇല്ലാ ഇല്ല മരിക്കുന്നില്ല..' മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രിയ സഖാവിനെ ഒരുനോക്കുകാണുന്നു
പിറന്ന മണ്ണില്‍ വിഎസിന് യാത്രൊമൊഴി
ആലപ്പുഴ: പിറന്ന മണ്ണില്‍ അവസാനമായി എത്തിയ വിഎസിനെ ഒരുനോക്കുകാണാനും, അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനും പെരുമഴയെ തെല്ലും വകയ്ക്കാതെ ആള്‍ക്കൂട്ടം. മുന്‍ മുഖ്യമന്ത്രിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടില്‍ നിന്ന് ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തി. നിയന്ത്രിക്കാനാവാത്ത ജനത്തിരക്കില്‍, നേരത്തെ നിശ്ചയിച്ച സമയക്രമമെല്ലാം തെറ്റി.
സംസ്്കാര സമയത്തില്‍ മാറ്റം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 12.20 ഓടെയാണ് വിലാപയാത്ര ആലപ്പുഴ പറവൂരിലെ വീട്ടില്‍ എത്തിയത്. കുടുംബാംഗങ്ങള്‍ക്ക് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പിക്കാന്‍ വീടിനുള്ളില്‍ 10 മിനിട്ട് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് പൊതു ദര്‍ശനത്തിനായി മുറ്റത്ത് തയാറാക്കിയ പന്തലിലേക്ക് ഭൗതികശരീരം മാറ്റി.
വേലിക്കകത്ത് വീട്ടില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനത്തെ തുടര്‍ന്ന് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനം നടക്കും. സംസ്‌കാരം വൈകിട്ട് വലിയചുടുകാട്ടില്‍. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്താന്‍ എടുത്തത് 22 മണിക്കൂറായിരുന്നു. മഴയെ വകവയ്ക്കാതെ വഴിനീളെ ആയിരങ്ങള്‍ വിഎസിന്റെ ചിത്രങ്ങളുമായി കാത്തുനിന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ജനം ആലപ്പുഴയിലേക്ക് ഒഴുകിയെത്തി. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫിസിലുണ്ട്. 'ഇല്ലാ ഇല്ല മരിക്കുന്നില്ല..' മുദ്രാവാക്യങ്ങള്‍ തുടര്‍ച്ചയായി മുഴങ്ങുന്നു.
ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വര്‍ധിച്ചതിനാല്‍, ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനത്തില്‍ പങ്കാളികളാകണമെന്ന് നേതാക്കള്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ട്. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
വേലിക്കകത്ത് വീട്ടില്‍ തടിച്ചു കൂടിയ ഓരോരുത്തരും പ്രിയ സഖാവിന്റെ ഓര്‍മകള്‍ നെഞ്ചോടു ചേര്‍ത്തു. വിഎസിനെ കാണാനും പരാതികളും ബുദ്ധിമുട്ടുകളും പങ്കുവയ്ക്കാനും എത്തിയ വീട്ടില്‍ അവര്‍ സഖാവിനെ അവസാനമായി കാണാന്‍ കാത്തുനിന്നു. വിഎസ് എന്ന സമുദ്രത്തിലേക്ക് ചെറുപുഴകളെപോലെ ജനക്കൂട്ടം ഒഴുകിയെത്തിയപ്പോള്‍ വിലാപയാത്ര പ്രതീക്ഷിച്ചതിലും ഏറെ വൈകിയാണ് ഓരോ പോയിന്റും കടന്നത്. രാത്രിയോടെതന്നെ പൊതുദര്‍ശനത്തിനുള്ള പ്രത്യേക പന്തല്‍ വീട്ടില്‍ തയാറായി. പൊലീസും റെഡ് വൊളന്റിയര്‍മാരും ചേര്‍ന്നു തിരക്കിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇന്നലെ രാത്രി 10.10ന് വിഎസിന്റെ ഭാര്യ വസുമതി, മകള്‍ ഡോ. വി.വി.ആശ, മരുമകള്‍ ഡോ. രജനി ബാലചന്ദ്രന്‍ എന്നിവര്‍ വേലിക്കകത്ത് വീട്ടിലെത്തി.
വിഎസ് ഹൃദയത്തോടു ചേര്‍ത്തുവച്ച ഇടമായിരുന്നു ആലപ്പുഴയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കൃഷ്ണപിള്ള സ്മാരക മന്ദിരം. അദ്ദേഹം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോള്‍ വാങ്ങിയ ഭൂമിയില്‍ 4 പതിറ്റാണ്ടിനു ശേഷം അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നിര്‍മിച്ചതാണ് ഈ ഓഫിസ്. രാഷ്ട്രീയ ഗുരുവായ പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആ ഓഫിസിലേക്കാണ് വിഎസ് ഇന്ന് അവസാനമായി എത്തിയത്.
പുന്നപ്ര വയലാര്‍ സമരഭടന്‍മാരുടെ ധീരസ്മരണകള്‍ ജ്വലിക്കുന്ന വലിയ ചുടുകാട് വിഎസിനെ ഏറ്റുവാങ്ങാന്‍ തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. പുന്നപ്ര വയലാര്‍ രക്തസാക്ഷികളുടെയും പി.കൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാക്കളുടെയും സ്മൃതികുടീരങ്ങള്‍ക്കരികിലാണ് വി.എസ്.അച്യുതാനന്ദന് അന്ത്യവിശ്രമം. പുന്നപ്ര വയലാര്‍ സമരനായകനായ വി.എസ്.അച്യുതാനന്ദന്‍ അവസാനമായി പങ്കെടുത്ത പൊതുപരിപാടി ഈ മണ്ണിലായിരുന്നു. പി.കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന്‍നായര്‍, സി.കെ. ചന്ദ്രപ്പന്‍, ആര്‍.സുഗതന്‍, കെ.ആര്‍. ഗൗരിയമ്മ അടക്കമുള്ള നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നത് വലിയചുടുകാട്ടിലാണ്.