പ്രതിമാസം ലക്ഷങ്ങള്‍ ലാഭം കൊയ്യാനാകുന്ന നെടുവാലൂരിനും ചേരാംകുന്നിനും ഇടയിലെ പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയത് ഒരാള്‍ മാത്രം; പാര്‍ട്ടി ഗ്രാമത്തിലെ ആ പമ്പിന് പിന്നില്‍ ശ്രീകണ്ഠാപുരത്തെ നിയന്ത്രിക്കുന്ന പ്രശാന്തിന്റെ ബന്ധു? ബിപിസിഎല്‍ രേഖകള്‍ ഉയര്‍ത്തുന്നതും അട്ടിമറി സാധ്യത; 'ഒരു കോടി'യ്ക്ക് പിന്നില്‍ ക്വാറി മാഫിയാ പണം!

Update: 2024-10-20 05:49 GMT

കണ്ണൂര്‍: പെട്രോള്‍ പമ്പ് ഡീലര്‍ഷിപ്പ് കോടീശ്വരനിലേക്കുള്ള വളര്‍ച്ചയുടെ വഴിയായി കരുതുന്ന നാടാണ് കേരളം. എന്നിട്ടും നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ പമ്പ് നല്‍കാന്‍ ബിപിസിഎല്‍ ഒബിസി ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചിട്ടും അപേക്ഷിച്ചത് ഒരാള്‍ മാത്രം. അത് കെവി പ്രശാന്തായിരുന്നു. പ്രശാന്തിന് തന്നെ നല്‍കുകയും ചെയ്തു. സിപിഎം പാര്‍ട്ടി ഗ്രാമമാണ് ഈ മേഖല. ഇവിടെ ആരെന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. അവിടെ പാര്‍ട്ടി ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ പമ്പ് എന്നല്ല എന്തും ചെയ്യാനാകൂവെന്ന് കരുതുന്നവരുമുണ്ട്. ഇവിടെയാണ് എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച പെട്രോള്‍ പമ്പ് സൈറ്റ്. ഇതിന്റെ പേരിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പിപി ദിവ്യ, നവീന്‍ ബാബുവിനെ അധിക്ഷേപിച്ചത്. അങ്ങനെ വാക്കുകള്‍ കൊണ്ട് മുറിവേറ്റ മനുഷ്യന്‍ ആത്മഹത്യ തിരഞ്ഞെടുത്തു. വിവാദങ്ങള്‍ക്കിടെയാണ് ഈ പമ്പിന്റെ അപേക്ഷയും അനുവദിക്കലിന്റേയും വിശദാംശങ്ങള്‍ മറുനാടന് ലഭിക്കുന്നത്.

2023 ജൂണ്‍ 28നായിരുന്നു കണ്ണൂരിലെ ഈ മേഖലയിലേക്കുള്ള പമ്പിന് അപേക്ഷ ക്ഷണിച്ചത്. കാലിക്കറ്റിലാണ് മേഖലാ ഓഫീസ്. പക്ഷേ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 2023 ഒക്ടോബര്‍ 17ന് കിട്ടിയത് ഒരു അപേക്ഷ മാത്രം. അങ്ങനെ പ്രശാന്തിന് പമ്പും അനുവദിച്ചു. എന്നാല്‍ അനുവദിച്ചത് എന്നാണെന്ന് ഓണ്‍ലൈന്‍ രേഖകളില്‍ വ്യക്തമല്ല. ഇങ്ങനെ അനുവദിച്ച് കിട്ടിയ പമ്പിന് വേണ്ടിയുള്ള എന്‍ഒസിയാണ് വിവാദമായി മാറിയത്. എന്തുകൊണ്ട് ഏറെ ആവശ്യക്കാരുളള പെട്രോള്‍ പമ്പിന് നെടുവാലൂരിനും ചേരാംകുന്നിനും ഇടയില്‍ ഒരാള്‍ മാത്രമായി എന്നത് ചോദ്യമില്ലാ ഉത്തരമാണ്. സാധാരണ പമ്പ് അനുവദിക്കലില്‍ രാഷ്ട്രീയ ഇടപെടലുകളും അനിവാര്യതയാണ്. കേന്ദ്ര ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പ്പര്യമാകും ഇതില്‍ പ്രതിഫലിക്കുകയെന്നതാണ് പൊതുവേ എന്നും ഉയര്‍ന്നിരുന്ന വാദം. എന്നാല്‍ ഇവിടെ ഒരാള്‍ മാത്രം അപേക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയത്തിനും അതുകൊണ്ട് തന്നെ പ്രശാന്തിന്റെ അപേക്ഷ തള്ളാന്‍ വഴിയില്ലാതായി. അങ്ങനെ ആ പമ്പ് പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ സ്വന്തമാക്കി.

നിശ്ചിത പ്രദേശത്ത് പമ്പ് ആരംഭിക്കുന്നതിന് ആദ്യം സര്‍വേ നടത്തും. നിശ്ചിത ദൂരപരിധിയില്‍ വേറെ പമ്പുകള്‍ ഉണ്ടോ, വാഹനങ്ങളുടെ തിരക്ക്, നിശ്ചിതപരിധിയില്‍ വീടുകള്‍ ഉണ്ടോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സര്‍വേയിലൂടെ പരിശോധിക്കും. അതിനുശേഷം പമ്പുകള്‍ തുടങ്ങാനുള്ള സ്ഥലത്തിനായുള്ള താത്പര്യപത്രം ക്ഷണിക്കും. പിന്നീട് ഡീലര്‍ഷിപ്പിനായും താത്പര്യപത്രം നല്‍കും. സാധാരണ നിരവധി അപേക്ഷകള്‍ കിട്ടും. ആ മേഖലയിലെ പണക്കാരെല്ലാം അപേക്ഷിക്കലാണ് പതിവ്. എന്നാല്‍ പ്രശാന്തിന് കിട്ടിയ പമ്പില്‍ ആരും ആവശ്യക്കാരുണ്ടായില്ലെന്നത് വിചിത്രമാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയാണോ പ്രശാന്ത് അപേക്ഷ നല്‍കിയതെന്ന സംശയം ശക്തമാണ്. ശ്രീകണ്ഠാപുരത്തെ ക്വാറി മാഫിയയെ സഹായിക്കുന്ന പ്രധാനി പ്രശാന്തിന്റെ അടുത്ത ബന്ധുവാണ്. സിപിഎം നേതാവായ ഈ ബന്ധുവാണോ പ്രശാന്തിന് ഡീലര്‍ഷിപ്പിനുള്ള കരുക്കള്‍ നീക്കിയതെന്ന സംശയവും ശക്തമാണ്.

പെട്രോള്‍ പമ്പ് തുടങ്ങണമെങ്കില്‍ ചെലവഴിക്കേണ്ടത് ഒരുകോടിയിലധികം രൂപയാണ്. ലേലത്തുകയും കരുതല്‍നിക്ഷേപവും കൂടാതെയാണിത്. ബി.പി.സി.എല്‍. വെബ് സൈറ്റില്‍ രേഖപ്പെടുത്തിയ കണക്കാണിത്. കമ്പനി നിര്‍ദേശിക്കുന്ന പ്രവര്‍ത്തനമൂലധനമായി 32 ലക്ഷം രൂപയും സൗകര്യങ്ങള്‍ ഒരുക്കാന്‍ 75 ലക്ഷം രൂപയുമടക്കം 1.07 കോടി രൂപയാണ് ചെലവ്. ലേലത്തുകയായി 15 ലക്ഷം രൂപ നേരത്തേ അടയ്ക്കണം. കരുതല്‍നിക്ഷേപമായി നാലുലക്ഷം രൂപയും അടയ്ക്കണം. 900 ചതുരശ്രമീറ്റര്‍ സ്ഥലവും വേണം. അതായത് പരിയാരത്തെ വെറും സാധാരണക്കാരന് ഈ തുക ചെലവഴിക്കാന്‍ ഉണ്ടാകില്ല. എന്നിട്ടും പ്രശാന്തിന് ഇതെല്ലാം കഴിഞ്ഞു. ഈ സാഹചര്യചത്തിലാണ് പ്രശാന്തിന്റെ സമ്പാദ്യത്തിലേക്കും അന്വേഷണം വേണമെന്ന വാദമെത്തുന്നത്. ബെനാമിയാണ് പ്രശാന്ത് എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകളെല്ലാം. പ്രശാന്തിനെ എല്ലാവരും പ്രശാന്തന്‍ എന്നാണ് വിളിക്കുന്നത്. ഇതൊരു കണ്ണൂര്‍ ശൈലിയാണ്. എന്നാല്‍ ബിപിസിഎല്‍ രേഖകളിലെല്ലാം പമ്പുടമ പ്രശാന്താണ്.


 



2023 ജൂണിലാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ 398 ഇടത്താണ് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം വന്നത്. 21 എണ്ണം കണ്ണൂരിലാണ്. അതില്‍ മറ്റു പിന്നാക്കവിഭാഗങ്ങളില്‍ ഒ.ബി.സി. വിഭാഗത്തിലാണ് പ്രശാന്ത് അപേക്ഷിച്ചത്. പ്രശാന്ത് തിരഞ്ഞെടുക്കപ്പെട്ടു. ഒ.ബി.സി. വിഭാഗത്തില്‍ വരുന്ന ഏക പെട്രോള്‍ പമ്പാണിത്. സെയ്ന്റ് ജോസഫ്‌സ് പള്ളിയുടെ 40 സെന്റ് പാട്ടത്തിനെടുത്താണ് പ്രശാന്തന്‍ പമ്പ് തുടങ്ങാന്‍ തീരുമാനിച്ചത്. ഇവിടെ റോഡിലുള്ള വളവ് ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവി തടസ്സവാദമുന്നയിച്ചതിനാലാണ് എ.ഡി.എം. എതിര്‍പ്പില്ലാരേഖ നല്‍കാതിരുന്നതെന്ന് പറയുന്നു. അത് ക്രമപ്പെടുത്താനുള്ള നിര്‍ദേശത്തോടെയാണത്രേ പിന്നീട് എതിര്‍പ്പില്ലാരേഖ നല്‍കിയത്.

തളിപ്പറമ്പ്-ശ്രീകണ്ഠപുരം സംസ്ഥാനപാതയോരത്ത് മറ്റൊരു പെട്രോള്‍പമ്പിന് നേരത്തേ ടൗണ്‍ പ്ലാനറുടെ അനുമതി ലഭിക്കാതെ പിന്നീട് പമ്പ് തുടങ്ങി. അതിനു സമീപത്തുതന്നെ മറ്റൊരു പമ്പും നിര്‍മാണം പൂര്‍ത്തിയാകുന്നുണ്ട്. പ്രശാന്തന്റെ ഉടമസ്ഥതയിലുള്ള പമ്പ് തുടങ്ങിയാല്‍ അത് പ്രദേശത്തെ മൂന്നാമത്തെ പെട്രോള്‍ പമ്പാകും. പമ്പ് തുടങ്ങാന്‍ കമ്പനികള്‍ കളക്ടര്‍ക്കാണ് അപേക്ഷ നല്‍കുന്നത്. അതില്‍ സര്‍വേ നമ്പര്‍, വില്ലേജ്, പ്ലാന്‍ അടക്കം ഉണ്ടാകും. ആരാണ് ഡീലര്‍ എന്നത് ലെറ്റര്‍ ഓഫ് ഇന്‍ഡന്‍ഡില്‍ രേഖപ്പെടുത്തും. കളക്ടറുടെ നിര്‍ദേശപ്രകാരം എ.ഡി.എം. ആണ് ഫയല്‍ കൈകാര്യം ചെയ്യുന്നത്. എതിര്‍പ്പില്ലാരേഖ തയ്യാറാക്കുന്നതിന് ആറ് വകുപ്പുകളില്‍നിന്ന് അദ്ദേഹം റിപ്പോര്‍ട്ട് തേടും. ജില്ലാ പോലീസ് മേധാവി, ജില്ലാ സപ്ലൈ ഓഫീസര്‍, ആര്‍.ഡി.ഒ./സബ് കളക്ടര്‍, തദ്ദേശസ്ഥാപനം, ആഗ്നിരക്ഷാസേന, പൊതുമരാമത്ത് (റോഡ്‌സ്) വകുപ്പ് എന്നിവയിലേക്ക് അയച്ച് റിപ്പോര്‍ട്ട് ശേഖരിക്കും.

പരാതിയോ പ്രശ്‌നമോ വന്നാല്‍ മലിനീകരണനിയന്ത്രണ ബോര്‍ഡും ഇടപെടും.നിയമപ്രകാരം എല്ലാ വകുപ്പുകളും മൂന്നുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. അതിനുശേഷം കളക്ടര്‍/എ.ഡി.എം. നേരിട്ട് സ്ഥലപരിശോധന നടത്തും. എല്ലാം കൃത്യമാണെങ്കില്‍ എതിര്‍പ്പില്ലാരേഖ (എന്‍.ഒ.സി.) നല്‍കും. ഡീലര്‍ഷിപ്പ് തുടങ്ങാന്‍ അനുമതി നല്‍കിക്കഴിഞ്ഞാല്‍, പെട്രോളിയം കമ്പനി എതിര്‍പ്പില്ലാരേഖ(എന്‍.ഒ.സി.)ക്കായി ബന്ധപ്പെട്ട കളക്ടര്‍ക്ക് അപേക്ഷ നല്‍കും. അനുമതി വേഗത്തിലാക്കാന്‍ പലപ്പോഴും ഡീലര്‍മാരാണ് പുറകെ നടക്കുക. എന്‍.ഒ.സി. ലഭിച്ചശേഷമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നടക്കമുള്ള അനുമതികള്‍ ലഭിക്കുക. എല്ലാ അനുമതിയും ലഭിച്ചശേഷം പമ്പ് നിര്‍മിക്കാനാവശ്യമായ സഹായവും കമ്പനി നല്‍കാറുണ്ടെന്ന് ബി.പി.സി.എല്‍. അധികൃതര്‍ അറിയിച്ചു.

Tags:    

Similar News