മന്ത്രിമാരും ഐഎഎസ് ഏമാന്മാര്‍ക്കും നിശ്ചിത കിലോ മീറ്റര്‍ ഓടിയാല്‍ പുതിയ വാഹനം ഉടന്‍ നല്‍കും; പാവപ്പെട്ടവര്‍ക്ക് മരുന്ന് എത്തിക്കുന്ന വണ്ടിയ്ക്ക് 15 കൊല്ലം കാലാവധി പൂര്‍ത്തിയായി പിന്‍വലിച്ചാലും പുതിയത് വാങ്ങി നല്‍കില്ല; ആരോഗ്യ കേരളത്തിന് അപമാനമായി ഒരു 'ഇ എസ് ഐ ദുരവസ്ഥ'! സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് ശിവന്‍കുട്ടിയുടെ 'തൊഴില്‍ ആരോഗ്യം'

Update: 2025-04-26 08:29 GMT

തിരുവനന്തപുരം: ഇഎസ്ഐ ഡിസ്പെന്‍സറികളില്‍ മരുന്നുകള്‍ വിതരണം ചെയ്യാന്‍ വാഹനമില്ല. തിരുവനന്തപുരം മേഖലയില്‍ പ്രതിസന്ധി അതിരൂക്ഷമാണ്. ഇ എസ് ഐ ചട്ടപ്രകാരം വാഹനം വാങ്ങേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി വാഹനം വാങ്ങാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തീരെ സാധാരണക്കാരായ തൊഴിലാളികളാണ് ഇഎസ് ഐ ഡിസ്പന്‍സറികളെ ആശ്രയിക്കുന്നത്. ഏഴ് മാസത്തോളമായി മരുന്ന് വിതരണം മുടങ്ങിയതോടെ ഡിസ്‌പെന്‍സറികളില്‍ ആവശ്യമായ പല മരുന്നുകളും ലഭ്യമാകാതായതോടെ സാധാരണക്കാര്‍ വലയുകയാണ്.

വാഹനം ആവശ്യപ്പെട്ട് വകുപ്പ് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്. മരുന്ന് വിതരണത്തിനായി വാഹനം നല്‍കാന്‍ സര്‍ക്കാരിന് ഫണ്ടില്ലെന്ന് കാട്ടിയാണ് അപേക്ഷ തള്ളിയിരിക്കുന്നത്. 60 വയസ്സ് കഴിഞ്ഞവരും ഭാഗമായ പദ്ധതിയാണിത്. പദ്ധതിയില്‍ അംഗമായവരില്‍ നിന്നും മുടങ്ങാതെ ആരോഗ്യ പരിരക്ഷയുടെ പേരില്‍ പണം ഈടാക്കുന്നുണ്ട്. എന്നിട്ടും വിഷയത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്‍ക്കാര്‍ ധൂര്‍ത്തടി തുടരുകയാണ്. മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷങ്ങള്‍ വിലയുള്ള അത്യാഡംബ വാഹനം വാങ്ങാന്‍ ധനവകുപ്പ് അമാന്തം കാട്ടാറില്ല. ഇതിനിടെയിലാണ് മരുന്ന് വിതരണ സംവിധാനത്തിന് വാഹനം വാങ്ങാന്‍ പണമില്ലെന്ന ന്യായം പറയുന്നത്. വാഹനമില്ലാത്തതിനാല്‍ വിതരണം ചെയ്യേണ്ട മരുന്നുകള്‍ സെന്ററുകളില്‍ കെട്ടികിടക്കുകയാണെന്നാണ് സൂചന. 240 രൂപയാണ് ഇന്‍ഷുറന്‍സിന്റെ ഭാഗമായി പദ്ധതിയില്‍ അംഗമായിരിക്കുന്നവരുടെ പക്കല്‍ നിന്നും ഈടാക്കുന്നത്. ഡിസ്പെന്‍സറികളില്‍ മരുന്നുകള്‍ എത്തിക്കാനായാല്‍ സാധാരണക്കാര്‍ക്ക് സൗജന്യമായി മരുന്ന് ലഭ്യമാകും.

മൂന്ന് സോണുകളായി തിരിച്ചിരിക്കുന്ന ഡിസ്പെന്‍സറികളിലൂടെയാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. തിരുവനന്തപുരം സോണില്‍ നാലു ജില്ലകളുണ്ട്. നിലവില്‍ വാടകയ്ക്ക് വാഹനം എടുത്ത് മരുന്ന് വിതരണം നടക്കുന്നുണ്ട്. പക്ഷേ അതില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇഎസ്ഐയുടെ സ്വന്തം വാഹനമായിരുന്നപ്പോള്‍ അതിരാവിലെ തന്നെ മരുന്നുകള്‍ നിറച്ച് വാഹനം പോകും. നാല്് ജില്ലകളിലേയും എല്ലാ ഇ എസ് ഐ ആശുപത്രികളുടെ മരുന്ന് ആവശ്യം പരിഹരിക്കുന്ന ഇടപെടലുകള്‍ നടത്തും. വാടകയ്ക്ക് വാഹനം എടുക്കുമ്പോള്‍ അത് വരുന്നത് രാവിലെ പത്ത് മണിയോടെ മാത്രം. അതായത് ഗോഡൗണില്‍ നിന്നും പതിനൊന്ന് മണിക്ക് മാത്രമാകും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാഹനം യാത്ര തുടങ്ങൂ. അതുകൊണ്ട് തന്നെ എല്ലാ ദിവസവും എല്ലാ അശുപത്രിയിലും എത്താന്‍ കഴിയുന്നില്ല. ഇതാണ് പല ആശുപത്രികളിലും പല ദിവസങ്ങളിലും പ്രതിസന്ധിയായി മാറുന്നത്. വാടകയ്ക്ക് എടുക്കുന്നതിന് ചെലവും കൂടുതലാണ്. വാടക നല്‍കുന്ന തുകയുണ്ടെങ്കില്‍ തവണ വ്യവസ്ഥയില്‍ പുതിയ വാഹനം എടുക്കാമെന്നതാണ് വാസ്തവം. തിരുവനന്തപുരം സോണിലെ അതേ അവസ്ഥയാണ് സംസ്ഥാനത്തെ മറ്റ് മേഖലകളിലും. എല്ലായിടത്തും വാഹനക്ഷാമം.

ഇഎസ് ഐയ്ക്ക് മരുന്ന് വിതരണത്തിന് സ്വന്തം വാഹനമുണ്ടായിരുന്നു. എന്നാല്‍ പതിനഞ്ച് കൊല്ല കാലാവധി കഴിഞ്ഞതോടെ ഈ വാഹനം ചട്ടപ്രകാരം മാറ്റേണ്ട സാഹചര്യമുണ്ടായി. ഇതോടെയാണ് പുതിയ വാഹനം വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് മുന്നിലേക്ക് എത്തിയത്. കേന്ദ്ര-സംസ്ഥാന പങ്കാളിത്തമുള്ള സംവിധാനമാണ് ഇഎസ് ഐ. എന്നാല്‍ അതിന്റെ ദൈനംദിന നടത്തിപ്പും ചെലവ് നിര്‍വ്വഹണവുമെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതുകൊണ്ടാണ് വാഹനത്തിനുള്ള ആവശ്യം സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഇഎസ്ഐ സമര്‍പ്പിച്ചത്. ഇതാണ് പണമില്ലെന്ന പേരില്‍ നിഷേധിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും കെടുകാര്യസ്ഥത റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇഎസ് ഐ ആശുപത്രിയിലെത്തുന്ന അതില്‍ അംഗമായ സാധാരണ തൊഴിലാളികള്‍ക്ക് താരതമ്യേനെ മെച്ചപ്പെട്ട ചികില്‍സയാണ് ലഭിക്കുന്നത്. ഇതു കാരണം സര്‍ക്കാര്‍ ആശുപത്രികള്‍ക്കും തിരക്കിന് കുറവ് വരും. സാധാരണക്കാരായ തൊഴിലാളികള്‍ ഇഎസ് ഐയെ ആശ്രയിക്കുന്നതാ്ണ് ഇതിന് കാരണം. ഇത്തരത്തിലെ ആരോഗ്യ ബദലിനാണ് വാഹനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മടിക്കുന്നത്.

പെന്‍ഷന്‍ പ്രായം കഴിഞ്ഞവരും പദ്ധതിയുടെ ഭാഗമാണ്. ഇവര്‍ക്ക് 120 രൂപ അടച്ചാല്‍ ഒരു വര്‍ഷത്തെ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. സൂപ്പര്‍ സ്പെഷ്യലിറ്റി ചികിത്സയുടെ മരുന്നുകള്‍ പദ്ധതിയിലൂടെ ലഭിക്കാറില്ല. 21,000 രൂപയില്‍ താഴെ വരുമാനമുള്ള തൊഴിലാളികള്‍ക്കുള്ള ഒരു സാമൂഹിക സുരക്ഷാ, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇഎസ്ഐ ഇന്‍ഷുറന്‍സ്. രോഗം, പരിക്ക് അല്ലെങ്കില്‍ വൈകല്യം എന്നിവ ഉണ്ടായാല്‍ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായവും വൈദ്യ പരിചരണവും നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയില്‍ അംഗമായവര്‍ക്ക് ഇഎസ്ഐ ആശുപത്രികളില്‍ ചികിത്സ ഉറപ്പാക്കാം. ജീവനക്കാരുടെ ആനുകൂല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ തൊഴിലുടമകള്‍ക്ക് ഓണ്‍ലൈനായി അറിയാനും കഴിയുന്നു എന്നത് പദ്ധതിയുടെ പ്രത്യേകതയാണ്.

ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്ഐസി), തൊഴില്‍ മന്ത്രാലയം എന്നി വകുപ്പുകളുടെ കീഴിലാണ് ഇഎസ്ഐ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇന്‍ഷ്വറന്‍ മെഡിക്കല്‍ സര്‍വ്വീസിന് കീഴിലാണ് ഡിസ്പെന്‍സറികള്‍ വരുന്നത്. ഇത് പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ്. തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിയന്ത്രണത്തിലാണ് ഈ വകുപ്പ്. ഈ ഡിസ്പെന്‍സറികളിലാണ് മരുന്നുകള്‍ വിതരണം ചെയ്യാനുള്ള വാഹനം സര്‍ക്കാര്‍ അനുവദിക്കാത്തത്.

Tags:    

Similar News