സെക്രട്ടറിയേറ്റിന് മുന്നിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിനോട് തെല്ലും ആദരവില്ല; കമ്മീഷന്‍ ഉത്തരവിട്ട് മാസങ്ങളായിട്ടും അമല്‍ സലിമിന് നഷ്ടപരിഹാരം നല്‍കാതെ ഒളിച്ചുകളി; ഫ്യൂച്ചര്‍പ്ലസ് അക്കാഡമി മാനേജര്‍ക്കെതിരെ വാറണ്ട്; പോലീസ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും

Update: 2025-06-11 11:17 GMT

തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയില്‍ കോടതി വിധിയുണ്ടായിട്ടും പരാതിക്കാരന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. അമല്‍ സലിം എന്ന വിദ്യാര്‍ത്ഥിയാണ് പരാതിയുമായി കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ വിദ്യാര്‍ത്ഥിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെയാണ് ആരോപണം. ഉത്തരവ് പുറപ്പെടുവിപ്പിച്ച് 30 ദിവസത്തിനുള്ളില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനുമായിരുന്നു കോടതി നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് കോടതി. വാറണ്ട് റിപ്പോര്‍ട്ടില്‍ പോലീസ് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

ഫ്യൂച്ചര്‍ പ്ലസ് അക്കാദമിക്കെതിരെയാണ് കോടതി നടപടികള്‍ തുടങ്ങുന്നത്. എന്നാല്‍ നാളിതുവരെ തനിക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്. സ്ഥാപനത്തിന് സാധുവായ ലൈസന്‍സ് ഇല്ലെന്നും, നല്‍കിയ ജിഎസ്ടി ബില്‍ തെറ്റാണെന്നുമാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. 2023 ല്‍ ഓഗസ്റ്റ് മാസത്തിലാണ് അമല്‍ അക്കാദമിയില്‍ സാമൂഹ്യശാസ്ത്ര ബിരുദത്തിന് അപേക്ഷ സമര്‍പ്പിക്കുന്നത്. പ്രവേശനം നേടുന്ന സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിഗത മെന്റര്‍മാരുമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുമെന്നും ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ പഠന സാമഗ്രികള്‍ വീട്ടിലേക്ക് അയയ്ക്കുമെന്നും അക്കാദമി ജീവനക്കാര്‍ വിദ്യാര്‍ത്ഥിയെ അറിയിച്ചു.

അഡ്മിഷന്‍ നേടി മാസങ്ങള്‍ കഴിഞ്ഞിട്ടും പരാതിക്കാരന് ഓണ്‍ലൈന്‍ ക്ലാസുകളൊന്നും ലഭിച്ചിരുന്നില്ലെന്നും ജീവനക്കാരോട് പലതവണ പരാതികള്‍ ഉന്നയിച്ചിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്നും ആരോപണമുണ്ട്. 10,000 രൂപ നല്‍കിയാണ് പരാതിക്കാരന്‍ അക്കാഡമിയില്‍ പ്രവേശനം നേടുന്നത്. ക്ലാസുകള്‍ ലഭിക്കുന്നില്ലെന്ന് അമല്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായില്ല. പല കാരണങ്ങള്‍ പറഞ്ഞ് ജീവനക്കാര്‍ പരാതിക്കാരനെ കബളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ സ്ഥാപന ഉടമയെ ബന്ധപ്പെടുകയും പ്രശ്‌നങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഉടമ വിഷയം പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നും ആരോപണമുണ്ട്.

ഇതോടെയാണ് അഡ്മിഷനായി നല്‍കിയ തുക തിരികെ നല്‍കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പണം തിരികെ നല്‍കാനും സ്ഥാപനത്തിന്റെ അധികാരികള്‍ തയ്യാറായില്ല. തുടര്‍ന്ന് അമല്‍ കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിക്കാരനുണ്ടായ മാനസിക പീഡനത്തിനും ദുരിതത്തിനും 20,000 രൂപ നഷ്ടപരിഹാരവും നടപടിക്രമങ്ങളുടെ ചെലവുകള്‍ക്കായി 5,000 രൂപയും നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കമ്മീഷന്റെ തുടര്‍ നടപടികള്‍. കണ്‍റ്റോണ്‍മെന്റ് പോലീസ് മുഖേനയാണ് സ്ഥാപന മാനേജര്‍ക്ക് വാറണ്ട് അയയ്ക്കാനുള്ള കമ്മീഷന്‍ തീരുമാനം.

ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ഈ തുക പരാതിക്കാരന്‍ കൈമാറണമെന്നും, ഇല്ലെങ്കില്‍ മുഴുവന്‍ തുകയും ഉത്തരവിന്റെ തീയതി മുതല്‍ തിരികെ നല്‍കുന്നത് വരെ പ്രതിവര്‍ഷം 12% നിരക്കില്‍ പലിശ ഈടാക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വിധി ഉണ്ടായിട്ടും തനിക്കിതുവരെ നഷ്ടപരിഹാരത്തുക നല്‍കാന്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ തയ്യാറായിട്ടില്ലെന്നുമാണ് പരാതിക്കാരന്‍ പറയുന്നത്.

Tags:    

Similar News