നെഞ്ചില്‍ ചവിട്ടു കൊണ്ട് പ്രാണ രക്ഷാര്‍ത്ഥം ഓടിയെത്തിയത് പോലീസ് ജീപ്പിന് മുന്നില്‍; കൂട്ടുകാരനെ തിരിച്ചറിഞ്ഞ് എന്തു പറ്റിയെന്ന് ചോദിച്ച മനീഷ്; അവന്‍ എന്ന തല്ലിയെന്ന് 'കോക്കാടനെ' ചൂണ്ടി പറഞ്ഞ ശ്യാം; കൂരിരിട്ടില്‍ പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ പിടിച്ച സിഐ ഷിജിയുടെ സാഹസികത; എന്നിട്ടും പോലീസുകാരന്റെ ജീവന്‍ പൊലിഞ്ഞു; ഇത് കുമരകം പോലീസിന്റെ വേദന

Update: 2025-02-04 09:09 GMT

കോട്ടയം: തട്ടുകടയില്‍ വച്ച് ക്രിമിനലിന്റെ ആക്രമണത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഓടിയെത്തിയത് പോലീസ് ജീപ്പിന് മുന്‍പില്‍. വാഹനം ഓടിച്ചിരുന്ന പോലീസുകാരന്‍ മനീഷ് ശ്യാം പ്രസാദിനെ തിരിച്ചറിഞ്ഞു. എന്ത് പറ്റിയെടായെന്ന് ചോദിച്ചപ്പോള്‍ അവന്‍ എന്നെ തല്ലിയെന്ന് പറഞ്ഞു. ഓടാന്‍ ശ്രമിച്ച പ്രതിയെ കാട്ടികൊടുത്തു. ഉടന്‍ തന്നെ ജീപ്പിലുണ്ടായിരുന്ന കുമരകം സിഐ(എസ്. എച്ച്. ഒ.) ഷിജി പിന്നാലെ ഓടി. കൂരിരുട്ടില്‍ പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി. പ്രതിയുടെ കൈയ്യില്‍ മാരാകായുധങ്ങള്‍ ഉണ്ടെന്ന് പോലും വകവയ്ക്കാതെയാണ് പ്രതിയെ ഏറെ ദൂരം ഓടിച്ചിട്ട് എസ്. എച്ച്. ഒ. പിടികൂടിയത്.

മര്‍ദ്ദനമേറ്റിട്ടും മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും തന്റെ കര്‍ത്തവ്യത്തില്‍ നിന്നും പിന്‍മാറാതെ പ്രതിയെ പിടികൂടാന്‍ ശ്യാമും പിന്നാലെ ഓടാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ തടഞ്ഞു. മര്‍ദ്ദനമേറ്റ ശ്യാം പ്രസാദിനെ ജീ്പ്പിലിരുത്തിയ ശേഷം മറ്റ് രണ്ട് പോലീസുകാരും എസ്. എച്ച്. ഒയ്ക്ക് അരികിലേയ്ക്ക് പോയിരുന്നു. ഇവരെ കൂടാതെ അരുണ്‍ പ്രകാശ് എന്ന പോലീസുകാരനും ഒപ്പമുണ്ടായിരുന്നു. തിരികെയെത്തിയപ്പോഴാണ് ശ്യാം പ്രസാദ് വാഹനത്തില്‍ തന്നെ കുഴഞ്ഞ് വീണതെന്ന് പോലീസ് ഓഫീസര്‍ മനീഷ് ഓര്‍ത്തെടുക്കുന്നു. തൊട്ടടുത്തുള്ള കാരിത്താസ് ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായി. നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കൊടുംകുറ്റവാളിക്കു പിന്നാലെ ഓടുമ്പോള്‍ സ്വന്തം ജീവനെകുറിച്ച് ഓര്‍ത്തിരുന്നില്ലെന്നു കുമരകം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ കെ.ഷിജി പറയുന്നു. അയാളുടെ കയ്യില്‍ ആയുധം കണ്ടേക്കാം, പിന്നാലെ ചെല്ലുമ്പോള്‍ ആക്രമിച്ചേക്കാം. ഇതെല്ലാം മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അക്രമിയെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ശ്യാംപ്രസാദിനെ ചവിട്ടി വീഴ്ത്തിയ സംഭവം നടന്നു മിനിറ്റിനുള്ളില്‍ ഷിജി സ്ഥലത്ത് എത്തി. സബ് ഡിവിഷന്‍ നൈറ്റ് ഓഫിസറായ ഷിജി പട്രോളിങ് നടത്തുന്നതിനിടെയാണുവന്നത്. ശ്യാംപ്രസാദിനെ തിരിച്ചറിഞ്ഞു പൊലീസ് വെള്ളം കൊടുത്തു. ഈ സമയം, ജിബിന്‍ ജോര്‍ജ് റയില്‍വേപാളം കടന്നു സമീപത്തെ പുരയിടത്തിലേക്ക് ഓടി. പിന്നാലെ ഷിജിയും ഓടുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി. ഈ സമയം കൂടെയുണ്ടായിരുന്ന 2 പൊലീസുകാരും അവിടെയെത്തി.

മരണ കാരണം മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞു ശ്വാസകോശത്തില്‍ കയറി ആന്തരിക രക്തസ്രാവമുണ്ടായതാണ് മരണകാരണം. കേസില്‍ അറസ്റ്റിലായ പെരുമ്പായിക്കാട് സ്വദേശി ജിബിന്‍ ജോര്‍ജ് (22) നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. 'കോക്കാടന്‍' എന്ന പേരില്‍ അറിയുന്ന ജിബിന്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളതാണ്. ലഹരിക്കടത്ത്, കഞ്ചാവ് കേസിലെ പ്രതിയാണ്. കോട്ടയം ഏറ്റുമാനൂര്‍ തെള്ളകത്തിന് സമീപം തട്ടുകടയില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പോലീസുകാരനെ ആക്രമിച്ചത്്. ബാറുകളില്‍ കയറി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി പിരിവെടുത്ത് മദ്യപിക്കാറുണ്ട്. ബാറിന് സമീപത്തുള്ള രണ്ട് തട്ടുകടകള്‍ നടത്തിപ്പുകാര്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്.

കോട്ടയം വെസ്റ്റ്് പോലീസ് സ്റ്റേഷനില്‍ ഡ്രൈവറായ ശ്യാം പ്രസാദ് (44) ഡ്യൂട്ടി കഴിഞ്ഞ് പോകും വഴി ബാറിന് സമീപത്തുള്ള ഈ കടയില്‍ ചായകുടിക്കാന്‍ പതിവായി കയറുമായിരുന്നു. അക്രമണം നടക്കുന്ന ദിവസവും എത്തിയപ്പോള്‍ ജീബിനും തട്ടു കട നടത്തിപ്പുകാരന്‍ പ്രകാശുമായി തര്‍ക്കത്തിയിലായിരുന്നു. ആ സമയമാണ് ശ്യാം എത്തുന്നത് പ്രകാശ് ഉടന്‍ പോലീസുകാരന്‍ എത്തിയെന്നും നിന്നെ പിടിക്കുമെന്നും പറഞ്ഞു. അതോടെ ജിബിന്‍ പ്രകോപിതനായി പോലീസുകാരന് നേരെ തിരിയുകയായിരുന്നു. മൊബൈലില്‍ അ്രകമിയുടെ ദൃശ്യം പകര്‍ത്താന്‍ ്രശമിക്കുന്നതിനിടയില്‍ ജിബിന്‍ പോലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി.

ആക്രമം തുടരുന്നതിനിടയില്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ട് പട്രോളിങിനെത്തിയ കുമരകം പോലീസ് ജീപ്പിന് മുന്‍പിലാണ് ശ്യാം ഓടിയെത്തിയത്. സംഭവ സമയത്തു തന്നെ പോലീസുകാര്‍ എത്തിയിട്ടും സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണ് പോലീസുകാര്‍. അക്രമത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന്് അന്വേഷിക്കുന്നുണ്ട്. അതിരുമ്പുഴ-ഏറ്റുമാനൂര്‍ മേഖല ഗുണ്ടകളുടെ സ്ഥിരം കേന്ദ്രമായി മാറിയിരിക്കുകയാണ്. ജിബിന്‍ ജോര്‍ജിനെ സംഭവസ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുത്തിരുന്നു. ക്യാമറ കണ്ടതോടെ ജീപ്പിലിരുന്നു മുഖം മിനുക്കി, മുടിയൊക്കെ ഒതുക്കിയാണു ജിബിന്‍ പുറത്തിറങ്ങിയത്. തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലൂടെ ഭാവവ്യത്യാസങ്ങളൊന്നും ഇല്ലാതെയായിരുന്നു വരവ്. പൊലീസ് ഉദ്യോഗസ്ഥനെ തള്ളിയിടുന്നതും ചവിട്ടി വീഴ്ത്തിയതും മര്‍ദിച്ചതുമെല്ലാം തെല്ലും കുറ്റബോധമില്ലാതെ ജിബിന്‍ പൊലീസിനു കാട്ടിക്കൊടുത്തു. നെഞ്ചിനു ചവിട്ടി ഗുരുതര പരുക്കേല്‍പിച്ച സ്ഥലവും രീതിയും വിവരിച്ചു.

കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്.അന്‍സലും സംഘവുമാണ് ഇന്നലെ വൈകിട്ട് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്. തെള്ളകത്തെ ബാര്‍ ഹോട്ടലിനു സമീപം എംസി റോഡില്‍ 2 പെട്ടിക്കടകളാണ് ഉള്ളത്. ഇതില്‍ പ്രകാശ് എന്നയാളുടെ പെട്ടിക്കട കുറെക്കാലമായി ഇവിടെയുണ്ട്. 6 മാസം മുന്‍പാണു സാലി ശശിധരന്‍ കട തുടങ്ങിയത്. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പാന്‍മസാലയും മറ്റു ലഹരി വസ്തുക്കളും വില്‍പന നടത്തുന്നുണ്ടെന്നു 2 കടക്കാരും പരസ്പരം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ചു പൊലീസിലും പരാതി നിലവിലുണ്ട്. സുഹൃത്തുക്കള്‍ക്കിടയില്‍ കോക്കാടന്‍ എന്നാണു ജിബിന്റെ വിളിപ്പേര്. വധശ്രമം, മോഷണം, അടിപിടി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണു കോക്കാടന്‍ ജിബിന്‍.

ബാറുകളില്‍ കയറി മറ്റുള്ളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുക പതിവ് വിനോദമാണെന്നു നാട്ടുകാര്‍ പറയുന്നു. സംഭവദിവസം വൈകിട്ടും ജിബിനെയും സംഘത്തെയും ബാറില്‍ കണ്ടവരുണ്ട്. കഴിഞ്ഞ 13നു പാറമ്പുഴ സ്വദേശി വിനീതിനെയും സഹോദരനെയും ആക്രമിച്ച കേസില്‍ ജിബിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നിലവിലുണ്ട്. സംഭവദിവസം വൈകിട്ടു മുതല്‍ പ്രകാശന്റെ കടയില്‍ ജിബിന്‍ ഉള്‍പ്പെടെ 4 പേര്‍ ഉണ്ടായിരുന്നു. ശ്യാംപ്രസാദിനെ പ്രതി മര്‍ദിക്കുമ്പോഴും പ്രകാശന്റെ കടയില്‍ ജിബിന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ പൊലീസ് എത്തിയപ്പോള്‍ ഇവര്‍ കടന്നുകളഞ്ഞെന്നും സാലി പറയുന്നു.

Tags:    

Similar News