ഡോ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍; ശിക്ഷാവിധി മറ്റന്നാള്‍; പരമാവധി ശിക്ഷയ്ക്കായി പ്രാര്‍ത്ഥനയോടെ കേരളം; വിധി വന്നാല്‍ മാത്രമേ നീതി ലഭിച്ചോ എന്ന് പറയാനാകൂവെന്ന് മാതാപിതാക്കള്‍; കൊലക്കുറ്റം അടക്കം കോടതിയില്‍ തെളിഞ്ഞു; പ്രതിയുടെ മാനസികരോഗ വാദം തള്ളി; പ്രോസിക്യൂഷന് വിജയം; വധശിക്ഷ പ്രതീക്ഷിച്ച് കുടുംബം
കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസില്‍ ഏകപ്രതിയായ ജി. സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം നിലനില്‍ക്കേ, ശിക്ഷാവിധി മറ്റന്നാള്‍ (വ്യാഴാഴ്ച) പ്രഖ്യാപിക്കും. കൊലപാതകം ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ പ്രധാന വകുപ്പുകളെല്ലാം കോടതി ശരിവെച്ചു.
പ്രതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. മദ്യലഹരിയിലായിരുന്ന പ്രതിക്ക് താന്‍ ചെയ്യുന്നത് എന്താണെന്ന് കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു. ശാസ്ത്രീയ തെളിവുകളും ഡോക്ടര്‍മാരുടെ മൊഴികളും പ്രതിക്ക് അനുകൂലമായ മെഡിക്കല്‍ വാദങ്ങളെ പൊളിച്ചടുക്കി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന പ്രോസിക്യൂഷന്‍ നിലപാട് ശിക്ഷാവിധിയില്‍ നിര്‍ണ്ണായകമാകും.
കോടതി വിധി കേള്‍ക്കാന്‍ വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹന്‍ദാസും വസന്തകുമാരിയും കോടതിയിലെത്തിയിരുന്നു. പ്രോസിക്യൂഷന്‍ വാദങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയുണ്ടെന്ന് അവര്‍ പറഞ്ഞു. 'മകള്‍ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ മറ്റന്നാള്‍ ശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ മാത്രമേ പൂര്‍ണ്ണമായ നീതി ലഭിച്ചോ എന്ന് പറയാന്‍ കഴിയൂ,' എന്ന് വിതുമ്പിക്കൊണ്ട് അവര്‍ പ്രതികരിച്ചു.
2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നടന്ന അതിക്രൂരമായ കൊലപാതകത്തില്‍ 26 മുറിവുകളാണ് വന്ദനയുടെ ശരീരത്തിലുണ്ടായിരുന്നത്. സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ പിന്തുടര്‍ന്ന് കുത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സിസിടിവി രേഖകള്‍ കേസിലെ അതിശക്തമായ തെളിവുകളായി. 1000 പേജുള്ള കുറ്റപത്രവും 70-ഓളം സാക്ഷികളുടെ മൊഴികളും പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചു.
മറ്റന്നാള്‍ പ്രഖ്യാപിക്കുന്ന വിധിയില്‍ സന്ദീപിന് തൂക്കുമരം ലഭിക്കുമോ അതോ ജീവപര്യന്തം തടവാണോ എന്നത് ഉറ്റുനോക്കുകയാണ് കേരളം. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതില്‍ ഈ വിധി ഒരു നാഴികക്കല്ലാകുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.
