കുടുംബയോഗം ചേര്‍ന്ന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ഉമ്മ; ജീവനോടെ കുഴിച്ചുമൂടിയും കല്ലെറിഞ്ഞുമുള്ള ക്രൂര കൊലകള്‍; ഇപ്പോള്‍ ഇന്‍ഫ്ളുവന്‍സര്‍മാരായ കൗമാരക്കാരികള്‍ കൊല്ലപ്പെടുന്നു; പെണ്‍കുട്ടികളെ ദുരഭിമാനഹത്യചെയ്യുന്ന പാക്കിസ്ഥാനിലെ ദുരാചാരം; കരോ-കാരി ഞെട്ടിപ്പിക്കുമ്പോള്‍!
കുടുംബയോഗം ചേര്‍ന്ന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ഉമ്മ
ഭര്‍ത്താവ് ദു:സ്വപ്നം കണ്ടതിന്റെ പേരില്‍ ഭാര്യ കൊല്ലപ്പെടുന്നത് ലോകത്ത് എവിടെയങ്കിലും ഉണ്ടാവുമോ? എന്നാല്‍ പാക്കിസ്ഥാനില്‍ 2004-ല്‍ അങ്ങനെയും ഒരു സംഭവം ഉണ്ടായി. തന്റെ ഭാര്യ തന്നെ ചതിച്ചുവെന്ന് ഒരാള്‍ രാത്രിയുറക്കത്തില്‍ സ്വപ്നം കാണുന്നു. ഉണര്‍ന്നുനോക്കുമ്പോള്‍ അവള്‍ അടുത്തുണ്ട്. പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അയാള്‍ അവരെ കൊല്ലുന്നു. ഇത് പാക്കിസ്ഥാനിലെ പഞ്ചാബില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവമാണ്. എന്നിട്ടും കൊലയാളി കുറ്റവിമുക്തനായി. കാരണം അയാള്‍ക്കെതിരെ തെളിവുകള്‍ നല്‍കാന്‍ ബന്ധുക്കള്‍പോലും തയ്യാറായില്ല. കാരണം, കരോ-കാരി എന്ന ഈ പ്രത്യേക ദുരഭിമാനക്കൊലയുടെ പാരമ്പര്യ നിയമങ്ങള്‍ അനുസരിച്ച് അയാള്‍ കുറ്റക്കരനല്ല. ബന്ധുക്കള്‍ എല്ലാവരും, എന്തിന് കൊലയില്‍നിന്ന് ഭാഗ്യത്തിന് രക്ഷപ്പെടുന്ന ഇരപോലും അയാളോട് ക്ഷമിക്കേണ്ടതാണ്!
ഈ കൊല രാജ്യന്തര മാധ്യമങ്ങളിലടക്കം വാര്‍ത്തയായതോടെ, കരോ-കാരി ്വ്ധശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കുന്ന നിയമ നടപടികള്‍ പര്‍വേസ് മുഷറഫ് 2005-ല്‍ കൊണ്ടുവന്നു. എന്നിട്ടും ഔദ്യോഗികകണക്കുകള്‍ പ്രകാരം, 2006-ല്‍ മാത്രം 1,261 ദുരഭിമാനക്കാലകള്‍ നടന്നു. അതിനടുത്ത വര്‍ഷവും അതിന്റെ പകുതിയോളം നടന്നു. ഏറ്റവും വിചിത്രം, രണ്ടുപതിറ്റാണ്ടു കഴിഞ്ഞും പാക്ക് ഗ്രാമങ്ങളില്‍ ഈ രീതി തുടരുന്നൂവെന്നതാണ്. പാക്കിസ്ഥാനിലെ ആക്റ്റീവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ശക്തമായ കാമ്പയില്‍ നടത്തിയിട്ടും രാജ്യത്ത് ദുരഭിമാനഹത്യകള്‍ കുറയുന്നില്ല.
ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ 2019- ലെ റിപ്പോര്‍ട്ടനുസരിച്ച് ഓരോ കൊല്ലവും പാക്കിസ്ഥാനില്‍ ആയിരത്തോളം ദുരഭിമാനക്കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. കരോ-കാരി എന്ന പേരിലും അറിയപ്പെടുന്ന സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഈ അതിക്രമം മനുഷ്യവകാശസംഘടനകളുടേയും അധികൃതരുടേയും രൂക്ഷവിമര്‍ശനം നേരിടുന്നുണ്ട്. പ്രണയവും, വിവാഹപൂര്‍വ ബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും ആരോപിച്ചാണ് ഇത്തരം കൊലപാതകങ്ങള്‍ പാകിക്കിസ്ഥാനില്‍ അരങ്ങേറുന്നത്. 2021-ല്‍ പാക്കിസ്ഥാനില്‍, 470ല്‍ അധികം ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എല്ലാവര്‍ഷവും ആയിരത്തോളം സ്ത്രീകള്‍ ദുരഭിമാനഹത്യക്ക് ഇരയാവുന്നതായാണ് വിവിധ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് ദ ഡോണ്‍ പത്രം പറയുന്നത്.
ഇപ്പോള്‍ പാക്കിസ്ഥാനില്‍ കണ്ടുവരുന്ന മറ്റൊരു ട്രെന്‍ഡ് പ്രതികരിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്നുവെന്നതാണ്. ടിക്ക് ടോക്ക്, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍മാറായ കൗമാരക്കാരികളായ നിരവധിപേര്‍, 'ജിന്നയുടെ വിശുദ്ധ നാട്ടില്‍' കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കൊല നടത്തുന്നതാവട്ടെ, അച്ഛനും അമ്മയും അടക്കമുള്ള അടുത്ത ബന്ധുക്കളും!
വിവാദമായി സന യൂസഫിന്റെ കൊല
പാക്കിസ്ഥാനില്‍ പതിനേഴുകാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ സന യൂസഫിനെ വെടിവെച്ച് കൊന്നതാണ്, കരോ-കാരി എന്ന ഈ ദുരഭിമാനക്കൊലയെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചത്. ടിക്ക്ടോക്ക് താരവും ആക്ടിവിസ്റ്റുമായ സന കഴിഞ്ഞ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടത്. ഇത് കരോ-കാരിയെന്ന ദുരഭിമാനക്കൊലയാണെന്നാണ് ആദ്യം വാര്‍ത്ത വന്നതെങ്കിലും, പ്രണയക്കൊലയാണെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.
ഉമര്‍ ഹയാത്ത് എന്ന 22കാരനാണ് സനയ്ക്ക് നേരെ വെടിയുതിര്‍ത്തത്.
സനയോട് കടുത്ത ആരാധന തോന്നിയ ഉമര്‍ പലവട്ടം സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. മേയ് 29ന് സനയുടെ പിറന്നാള്‍ പാര്‍ട്ടി നടക്കുന്നതറിഞ്ഞ ഉമര്‍ വീടിന് സമീപം എത്തുകയും ചെയ്തു. എട്ടുമണിക്കൂറോളം പുറത്ത് കാത്തുനിന്നിട്ടും ഇയാളെ കാണാന്‍ സന കൂട്ടാക്കിയില്ല. തുടര്‍ന്ന് ഞായറാഴ്ച സനയുടെ വീട്ടിലേക്ക് ഉമര്‍ വീണ്ടുമെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മണിക്കൂറുകള്‍ കാത്തുനിന്ന് ഉമര്‍ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. നിരസിച്ചതോടെ ക്ലോസ് റേഞ്ചില്‍ നിന്ന് രണ്ടുവട്ടം വെടിയുതിര്‍ത്തു. മരിച്ചുവെന്ന് ഉറപ്പായതോടെ ഉമര്‍ ഓടി രക്ഷപെട്ടുവെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇസ്ലാമാബാദില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള ഫൈസലാബാദില്‍ വച്ച് ഉമറിനെ പിടികൂടുകയായിരുന്നുവെന്ന് ഇസ്ലമാബാദ് ഐജി സയീദ് അല്‍ നാസിര്‍ റിസ്വി പറഞ്ഞു.
ഖൈബര്‍ പക്തൂണ്‍ പ്രവിശ്യയിലെ അപ്പര്‍ ചിത്രാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട സന. ചിത്രാളിലെ നാടന്‍ കലകള്‍, പരമ്പരാഗത വസ്ത്രങ്ങള്‍, നൃത്തം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ അവകാശങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിഡിയോകളാണ് സന പതിവായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നത്. അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്സാണ് സനയ്ക്ക് ടിക്ടോക്കില്‍ ഉണ്ടായിരുന്നത്.
അതേസമയം, സനയുടെ മരണം ദുരഭിമാനക്കൊല തന്നെയാണെന്നും സനയ്ക്ക് നീതി വേണമെന്നുമുള്ള ഹാഷ്ടാഗുകളും ക്യാംപെയിനുകളും പാക്കിസ്ഥാനിലെ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. പാക്കിസ്ഥാനിലെ യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെടുന്നത് സഹിക്കാന്‍ കഴിയുന്നില്ലെന്നും അതുകൊണ്ട് ഇല്ലായ്മ ചെയ്യുകയാണെന്നുമാണ് ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.
ഇതാദ്യമായല്ല പാക്കിസ്ഥാനില്‍ ഇന്‍ഫ്ലുവന്‍സര്‍മാരായ സ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ജനുവരിയില്‍ ക്വറ്റയിലെ 15 വയസ്സുള്ള ഇന്‍ഫ്ലുവന്‍സറായ ഹിനയും വെടിയേറ്റ് മരിച്ചിരുന്നു. ടിക്ടോക് വിഡിയോ അവസാനിപ്പിക്കണമെന്ന അച്ഛന്റെയും അമ്മാവന്റെയും ആവശ്യം നിരസിച്ചതിനായിരുന്നു ഹിനയെ വെടിവച്ച് കൊന്നത്. ഇരുവരെയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. 2016-ല്‍ സമൂഹമാധ്യമ താരവും സ്ത്രീകളുടെ അവകാശങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്ന ഖ്വണ്ടീല്‍ ബലൂചിനെ സഹോദരന്‍ കഴുത്തു ഞെരിച്ച് കൊന്നിരുന്നു.ഖണ്ഡീല്‍ ബലൂച്ച് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നതാപ്രദര്‍ശനം നടത്താമെന്നു വാഗ്ദാനം ചെയ്തതും വാലന്റൈന്‍സ് ഡേയില്‍ ചുവന്ന ഗൗണ്‍ ധരിച്ചതും ഒട്ടേറെ പേരെ പ്രകോപിതരാക്കിയിരുന്നു. ഈ മരണത്തോടെയാണ് കരോ-കാരി എന്ന ഭീകരസാധനത്തെക്കുറിച്ച് പുറംലോകം അറിയുന്നത്.
എന്താണ് കരോ-കാരി?
ഇന്നും അങ്ങേയറ്റം പുരുഷാധിപത്യപരമായി തുടരുന്ന പാക്കിസ്ഥാന്റെ സാമൂഹ്യഘടനയാണ് ദുരഭിമാനക്കൊലകളെ പ്രോല്‍സാഹിപ്പിക്കുന്നത്. സ്ത്രീ 'തെറ്റ്' ചെയ്യുകയോ, 'വഴിപിഴക്കുകയോ' ചെയ്താല്‍ മാത്രമെ അവിടെ പ്രശ്നമുള്ളൂ. പുരുഷന്‍ എന്ത്ചെയ്താലും കഴുപ്പമില്ല. ''സ്ത്രീകള്‍ ഇവിടെ പുരുഷന്റെ സ്വകാര്യ സ്വത്തായിട്ടാണ് കണക്കാക്കപ്പെടുന്നത്. തന്റെ സ്വകാര്യ സ്വത്തിന്റെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം പുരുഷനു മാത്രവും''- സ്ത്രീകളുടെ തുല്യാവകാശാത്തിനുവേണ്ടി പോരാടുന്ന ഷിര്‍ക്കത്ത ഗാഹ് എന്ന സംഘടനയിലെ പ്രവര്‍ത്തക താഹിറാ ഷാഹിദ് എഴുതുന്നു.
പാക്കിസ്ഥനിലെ മനുഷ്യാവകാശകമ്മീഷന്റെ കണക്കുപ്രകാരം ഗാര്‍ഹിക പീഡനങ്ങള്‍ ഒരു സാധാരണ സംഭവമായിട്ടുമാത്രമാണ് കണക്കാക്കപ്പെടുന്നത്. പഞ്ചാബിലെ ഗ്രാമപ്രദേശങ്ങളില്‍ 82 ശതമാനം സ്ത്രീകളും, നിസ്സാരകാര്യങ്ങള്‍ക്കുപോലും ഭര്‍ത്താവില്‍ നിന്ന് പീഡനം ഏല്‍ക്കുമെന്ന് ഭയപ്പെടുന്നവരാണ്. ഏറ്റവും വികസിതമായ നഗരങ്ങളില്‍പ്പോലും 52 ശതമാനം സ്ത്രീകള്‍ക്ക് നിത്യവും വീട്ടിലെ പുരുഷനില്‍ നിന്ന് മര്‍ദ്ദനം ഏല്‍ക്കേണ്ടിവരുന്നു!
നിയമം ഉണ്ടായിട്ടും, പോലീസും കോടതിയും ദുരഭിമാനക്കൊലകളെ ഒരു സ്വകാര്യ സംഭവമായിട്ടുമാത്രമാണ്, അടുത്തകാലംവരെ കണ്ടിരുന്നത്. ഉള്‍ഗ്രാമങ്ങളിലെ ഗോത്രമേഖലകളില്‍ നടക്കുന്ന പല കൊലകളും കോടതിയിലെത്തുന്നില്ല. ഹീന ജിലാനിയെയും അസ്മ ജഹാംഗീറിനെപ്പോലെയുള്ള ധീരവനിതകളാണ് വധഭീഷണിയെ തൃണവത്ക്കരിച്ചുകൊണ്ട് ഈ ഹീനകൃത്യത്തെ പുറംലോകത്തെ അറിയിച്ചത്. ദുരഭിമാനക്കൊലയെ കുടുംബത്തിന്റെ അന്തസ് തിരികെ നേടാനുള്ള കറുക്കുവഴിയായി, കാണുന്നവര്‍ പാക്കിസ്ഥാനില്‍ ഏറെയുണ്ട്. പ്രണയം, അവിഹിതബന്ധം, നിശ്ചയിച്ച വിവാഹത്തില്‍നിന്നുള്ള പിന്‍മാറ്റം, വിവാഹമോചനം ആവശ്യപ്പെടല്‍ ഇവയൊക്കെ കരോ-കാരിക്ക് കാരണമായിട്ടുണ്ട്. സമൂഹം കല്‍പ്പിച്ച രീതിയില്‍നിന്ന് മാറിനടന്നാല്‍ പാക്കിസ്ഥാനില്‍ സ്ത്രീക്ക് വിധിച്ചിട്ടുളളത് മരണമാണ്്.
അതിവിചിത്രവും ആധുനിക സമൂഹത്തെ ഞെട്ടിപ്പിക്കുന്നതുമാണ് കരോ-കാരിയുടെ രീതികള്‍. വര്‍ഷങ്ങളായി തുടരുന്ന ഒരു പാരമ്പര്യമാണിത്. ഒരു പെണ്‍കുട്ടി 'പിഴച്ചുപോയി' എന്ന് അവര്‍ തീരുമാനിച്ചാല്‍, കുടുംബ യോഗം ചേര്‍ന്നാണ് ഇവര്‍ കൊല പ്ലാന്‍ ചെയ്യുക. കൊലപാതകം നടത്താനായി കുടുംബത്തില്‍ ഒരാളെ ചുമതലപ്പെടുത്തും. സംശയത്തിന്റെ പേരില്‍പോലും പലരും കൊല്ലപ്പെട്ടിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള സാവകാശംപോലും പലര്‍ക്കുമില്ല. ദുരഭിമാനക്കൊലയില്‍നിന്ന് ഇരകള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടാല്‍ അവര്‍ അക്രമിയായ ബന്ധുവിനോട് ക്ഷമിക്കണമെന്നും നിയമമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം പലപ്പോഴും കോടതിയില്‍ എത്താറില്ല.
അമ്മ മകളെ കൊല്ലിക്കുന്നു
പാക്കിസ്ഥാനില്‍ നടന്ന ഏറ്റവും കൂടുതല്‍ വാര്‍ത്താപ്രാധാന്യമുള്ള ദുരഭിമാനക്കൊലകളില്‍ ഒന്നായിരുന്നു സാമിയ സര്‍വാറിന്റെ കൊല.1999 ഏപ്രിലിലായിരുന്നു അത്. സാമിയ സര്‍വാറിന്റെ ദുരഭിമാനക്കൊല ഇതിവൃത്തമാക്കിയാണ് 'ലൈസന്‍സ് ടു കില്‍ ' എന്ന ഏറെ പ്രകീര്‍ത്തിക്കപ്പെട്ട ഡോക്യൂമെന്റി ബിബിസി തയ്യാറാക്കിയത്. ആദ്യവിവാഹത്തില്‍നിന്ന് മോചനം നേടി ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ ശ്രമിച്ചതാണ്, രണ്ടു കുട്ടികളുടെ അമ്മയായ സാമിയയുടെ മരണത്തിന് ഇടയാക്കിയത്.
്ഹീനാ ജിലാനിയെയും, അസ്മ ജഹാംഗീറിനെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍ കൊണ്ടാണ് ഈ മരണം പുറംലോകം അറിഞ്ഞത്. 1999-ല്‍, ഹീന ജിലാനി തന്റെ ഓഫീസിലിരിക്കുമ്പോഴാണ് സാമിയ സര്‍വാറിന്റെ അമ്മ രണ്ട് ആയുധധാരികളുടെ കൂടെ വന്ന് തന്റെ മകളെ വെടിവെച്ച് കൊന്നത്. സ്വന്തം മകളെ അമ്മതന്നെ കൊല്ലുന്നു! ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് വന്നതായിരുന്നു സാമിയ സര്‍വാര്‍. 1989 -ലാണ് സാമിയ തന്റെ വളരെ അടുത്ത ഒരു ബന്ധുവിനെ വിവാഹം കഴിച്ചത്. ആറുവര്‍ഷത്തോളം അയാള്‍ അവളെ നിരന്തരം ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെ ഗര്‍ഭത്തില്‍ ചുമക്കുന്ന സമയത്താണ് അയാള്‍ ഒരിക്കല്‍ അവളെ ചവിട്ടുപടികളില്‍നിന്ന് തള്ളിതാഴെയിട്ടത്. ആ സംഭവത്തിനുശേഷം അവള്‍ തന്റെ വീട്ടിലേക്ക് തിരിച്ചുപോയി. വിവാഹമോചനം ആവശ്യപ്പെട്ട അന്നുമുതല്‍, സ്വന്തം വീട്ടുകാര്‍ക്ക് അവള്‍ ചതുര്‍ത്ഥിയായി. വിദ്യാസമ്പന്നരും ധനികരുമായിരുന്നു അവളുടെ വീട്ടുകാര്‍ എന്നും ഓര്‍ക്കുക.
2009 ഏപ്രില്‍ 27-ന്, പെഷവാര്‍ പ്രദേശത്തെ പഷ്ത്തൂണ്‍ ഗായികയായ അയ്മാന്‍ ഉദാസും ദുരഭിമാനക്കൊലക്ക് ഇരയായി. വിവാഹ മോചനം, പുനര്‍വിവാഹം, കലാജീവിതം, എന്നിവ കുടുംബത്തിന്റെ അഭിമാനത്തിന് കോട്ടം വരുത്തിയെന്ന് ആരോപിച്ചാണ് രണ്ടു സഹോദരന്‍മ്മാര്‍ ചേര്‍ന്ന് അവളെ കൊലപ്പെടുത്തിയത്. രണ്ടുകേസിലും പ്രതികള്‍ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.
പിഞ്ചുകുഞ്ഞിനെ പട്ടിക്കെറിഞ്ഞ് കൊല്ലുന്നു
ഖൈര്‍പൂര്‍ ജില്ലയിലെ ഹജനാഷാ ഗ്രാമത്തില്‍ താമസിച്ചിരുന്ന, തസ്ലീം ഖാത്തൂണ്‍ സോളങ്കി എന്ന കൗമരാക്കാരിയുടേതും ദുരഭിമാനക്കൊലയായിരുന്നു.
സിന്ധിലെ ഒരു വ്യാപാരിയുടെ മകളായിരുന്നു തസ്ലിം. യൂണിവേഴ്സിറ്റിയില്‍ പോയി പഠിച്ച്, തന്റെ അമ്മാവനെപ്പോലെ ഒരു ഡോക്ടറാകണമെന്നായിരുന്നു അവളുടെ ആഗ്രഹം.
എന്നിട്ടും, ഒരു കുടുംബവഴക്ക് തീര്‍ക്കുന്നതിനായി ഉണ്ടാക്കിയ ഇടപാടിന്റെ ഭാഗമായി ബന്ധുവിനെ വിവാഹം കഴിക്കാന്‍ അവള്‍ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. അവളുടെ അമ്മ അതിനെതിരായിരുന്നു. പക്ഷേ അവള്‍ കുലുങ്ങിയില്ല. അവളെ പൊന്നുപോലെ നോക്കിക്കൊള്ളാമെന്ന് ഖുര്‍ആന്‍ പിടിച്ച് സത്യം പറഞ്ഞ്, അവളുടെ ഭര്‍ത്തൃപിതാവ് അവളെ കൊണ്ടുപോയി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവള്‍ അമ്മക്ക് കത്തെഴുതി. 'അമ്മ എന്നോട് ക്ഷമിക്കണം. അമ്മ പറഞ്ഞത് ശരിയായിരുന്നു. എനിക്കാണ് തെറ്റു പറ്റിയത്. ഇവര്‍ എന്നെ കൊല്ലുമെന്ന് ഞാന്‍ ഭയപ്പെടുന്നു'.
ഒരു മാര്‍ച്ച് ഏഴിന് അവള്‍ ഭയപ്പെട്ടതുപോലെത്തന്നെ സംഭവിച്ചു. അപ്പോള്‍ അവള്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അവള്‍ പിഴച്ചവളാണെന്നും അവളുടെ വയറ്റില്‍ വളരുന്ന കുഞ്ഞ് തന്റെ മകന്റേതല്ലെന്നും ആ ഖുര്‍ആന്‍ സത്യക്കാരന്‍ ആരോപിച്ചു. അവള്‍ പ്രസവിച്ചു. ജനിച്ചയുടനെ കുഞ്ഞിനെ അയാള്‍ പട്ടികള്‍ക്ക് എറിഞ്ഞുകൊടുത്തു. ദയക്കുവേണ്ടി യാചിച്ച തസ്മിലിനെ പട്ടികളെക്കൊണ്ട് ആക്രമിപ്പിച്ചശേഷം വെടിവെച്ചുകൊന്നു. ഇത്തവണ എന്തായാലും അന്വേഷണമുണ്ടായി. തസ്മിലിന്റെ ഭര്‍ത്താവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അവര്‍ ജയിലായി എന്നത് ആശ്വാസമാണ്.
കുഴിച്ചുമൂടുന്നു, കല്ലെറിഞ്ഞ് കൊല്ലുന്നു
2008 ജൂലൈ 14ന് ബലൂചിസ്ഥാനിലെ ഉമ്രാനി ഗോത്രക്കാര്‍, അഞ്ചുസ്ത്രീകളെ കൊലപ്പെടുത്തി. ബലൂച് തലസ്ഥാനമായ ക്വറ്റക്ക് 250 നാഴിക കിഴക്ക് ബാബാകോട്ട് ഗ്രാമത്തിലായിരുന്നു സംഭവം. ആദിവാസി നേതാവിന്റെ വിവാഹ ആലോചന നിരസിച്ചു, സ്വന്തം ഇഷ്ടപ്രകാരം മറ്റ് പരുഷന്‍മ്മാരെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു, എന്ന കുറ്റം ചുമത്തിയാണ്, ഇവരെ കൊലപ്പെടുത്തിയത്. മൂന്ന് കൗമാരക്കാരെയും, രണ്ട് മധ്യവയസ്‌ക്കരായ സ്ത്രീകളെയുമാണ് വധിച്ചത്. തട്ടിക്കൊണ്ടുപോയി തല്ലിച്ചതച്ച്, വെടിവെച്ച് പാതിജീവിനോടെ ഇവരെ കുഴിച്ചിടുകയായിരുന്നുവെന്ന് പിന്നീട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവതികളെ സഹായിച്ചതിനാണ് പ്രായമായ രണ്ട് സ്ത്രീകളെയും കൂട്ടത്തില്‍ കുഴിച്ചുമൂടിയത്. സഹോദരന്‍മ്മാര്‍ ഉള്‍പ്പടെ അടുത്ത ബന്ധുക്കളായിരുന്നു പ്രതികള്‍. പൊലീസ് പിടിയിലായിട്ടും ഇവര്‍ക്ക് കുറ്റബോധം ഉണ്ടായിരുന്നില്ല.
2014 മെയ് 27ന് ഫര്‍സാണ പര്‍വീന്‍ ഇഖ്ബാല്‍ എന്ന ഗര്‍ഭിണിയും കൊല ചെയ്യപ്പെട്ടത്, ഇഷ്ടപുരുഷനെ വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു. പാക്കിസ്ഥാന്‍ ഹൈക്കോടതിയുടെ മുമ്പാകെ കുടുംബം അവളെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. 2020 ജൂണില്‍ സിന്ധ് പ്രവിശ്യയിലെ ജാംഷോറോ ജില്ലയില്‍, കരോ-കാരി പാരമ്പര്യത്തില്‍ പെട്ടതായി ആരോപിക്കപ്പെടുന്നു, ഒരു സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 2020 ജൂലൈ ആദ്യം സിന്ധിലെ പല പ്രവിശ്യകളില്‍നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
2021 ജനുവരി 22 യുവാവ് ഭാര്യയേയും നാല് മക്കളേയും കൊലപ്പെടുത്തിയതും ദുരഭിമാനക്കൊലയായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റന്‍വാലയിലാണ് സംഭവം നടന്നത്. പ്രതി ഇമ്രാന്‍, അമ്മയെ കൊലപ്പെടുത്തുന്നത് കാണാനായി ഉറങ്ങിക്കിടന്ന മക്കളെ വിളിച്ചുണര്‍ത്തിയതായും പിന്നീട് നാല് കുട്ടികളേയും കൊലചെയ്തതായും പോലീസിന് മൊഴി നല്‍കി. ഇതിന് കുറച്ചുകാലം മുമ്പ്, ഒരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് സിയാഖത്ത് ഷാര്‍ എന്ന യുവാവ് സഹോദരിയെ കൊന്ന സംഭവമുണ്ടായിരുന്നു. തന്റെ അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന് ഭയന്നാണ് കൊലപാതകത്തിന് മുതിര്‍ന്നതെന്ന് പിടിയിലായ ശേഷം ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
ഇപ്പോഴും പാക്കിസ്ഥാനിലെ ഗോത്രഗ്രാമങ്ങളില്‍ കരോ-കാരി പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള കൊലകള്‍ തുടരുകയാണ്. നിയമം ശക്തമായിട്ടും മാറ്റാനാവത്ത ഒരു ദുരാചാരംപോലെ അത് തുടരുകയാണ്. സ്ത്രീയോടുള്ള മതപരമായ പ്രശ്നങ്ങള്‍ തന്നെയാണ്, ഒരു സമൂഹത്തിലേക്ക് വെളിച്ചം വരുന്നതിന് തടസ്സമാകുന്നത് എന്ന് പല പഠനങ്ങളും പറയുന്നുണ്ട്.
വാല്‍ക്കഷ്ണം: പാക്കിസ്ഥാനിലെ നഗരങ്ങള്‍ ഏറെ മാറിയെങ്കിലും അവിടെയും സ്ത്രീയോടുള്ള അടിസ്ഥാന സമീപനത്തില്‍ മാറ്റം വന്നിട്ടില്ല. ഭാര്യയെ അടിക്കുന്നതില്‍ യാതൊരു തെറ്റും, പുതിയ തലമുറപോലും കാണുന്നില്ല എന്നാണ്, എത്തീസ്റ്റും വ്ളോഗറുമായ ജാവേദ് ഉസ്മാന്‍, ഒരു സര്‍വേയെടുത്ത് പറയുന്നത്. മതം തന്നെയാണ് തുല്യതക്ക് തടസ്സമായി നില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.