കുഞ്ഞാലിയെ വെടിവെച്ച് കൊന്നത് ബിര്‍ളയോ, സ്വന്തം പാര്‍ട്ടിക്കാരോ, കോണ്‍ഗ്രസുകാരോ? സിപിഎമ്മുകാര്‍ കുത്തി കുടല്‍മാല പുറത്തിട്ടയാള്‍ യഥാര്‍ത്ഥ പ്രതിയോ? 9 മാസം ജയിലില്‍ കിടന്നത് ആര്യാടന്‍; ട്രേഡ് യൂണിയന്‍ പോരാട്ടങ്ങളും ഭൂസമരങ്ങളും ഒട്ടേറെ; ചോര മണക്കുന്ന നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രം!
ചോര മണക്കുന്ന നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രം!
ഒരു നേതാവ് ജനം നോക്കിനില്‍ക്കെ വെടിയേറ്റ് മരിക്കുക. എന്നിട്ട് അതില്‍ പ്രതിയെന്ന് പറഞ്ഞ് മറ്റൊരു പാര്‍ട്ടിയുടെ നേതാവിനെ അറസ്റ്റ് ചെയ്യുക. എന്നിട്ട് കോടതില്‍ കേസ് തള്ളിപ്പോവുക. ഒടുവില്‍, അതേ നേതാവ് മുന്നണി മാറിയപ്പോള്‍, അയാളെ വിജയിപ്പിക്കാനായി അതുവരെ കൊലയാളിയെന്ന് വിളിച്ചവര്‍ തന്നെ രംഗത്ത് ഇറങ്ങുക. തുടര്‍ന്ന് അയാള്‍ വീണ്ടും മുന്നണി മാറി നീണ്ട 25 വര്‍ഷം ഒരേ മണ്ഡലത്തില്‍ ജയിക്കുക. തീര്‍ത്തും അപുര്‍വങ്ങളില്‍ അപുര്‍വായ മണ്ഡലമാണ് ഇപ്പോള്‍ വീണ്ടും ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന, മലപ്പുറം ജില്ലയുടെ മലയോര മേഖലായ നിലമ്പുര്‍.
ഇടതുപക്ഷ സ്വതന്ത്രനായി ജയിച്ച സിറ്റിങ് എംഎല്‍എ പി.വി. അന്‍വര്‍, പിണറായിസത്തോട് ചൊടിച്ച്, രാജിവെച്ച സാഹചര്യത്തിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് വേദിയൊരുങ്ങുന്നത്. ഒരുകാലത്ത് പിണറായിയുടെയും സിപിഎമ്മിന്റെയും വിശ്വസ്തനായ പി.വി അന്‍വര്‍, മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയെ കള്ളക്കേസില്‍ കുടക്കി അറസ്റ്റ് ചെയ്യാന്‍ പറ്റാത്തത്തിന്റെ ചൊരുക്കിലാണ് പൊലീസിനെതിരെ തിരിയുന്നത്. ആ വിമര്‍ശനം മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശിയിലേക്ക് തിരിഞ്ഞയോടെ അന്‍വര്‍ സിപിഎമ്മിന് അനഭിമതനായി. താന്‍ പിണറായിസത്തിനെതിരെ പൊരുതും എന്ന് പറഞ്ഞുകൊണ്ടാണ് അന്‍വര്‍ രാജിവെക്കുന്നതും. വെറും പത്തുമാസത്തേക്ക് മാത്രമായി ഒരു തിരിഞ്ഞെടുപ്പ് നിലമ്പൂരില്‍ ഉണ്ടാവുകയാണ്.
അതുകൊണ്ടുതന്നെ സീറ്റ് നിലനിര്‍ത്തി മറുപടി നല്‍കേണ്ടത് സിപിഎമ്മിനും എല്‍ഡിഎഫിനും അഭിമാനപ്രശ്‌നമാണ്. പഴയ ആര്യാടന്റെ തട്ടകം ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുപിടിക്കാന്‍ യുഡിഎഫ് തയ്യാറെടുക്കുകയാണ്. പക്ഷേ നമ്മള്‍ പുറമേക്ക് കാണുന്ന പൊളിറ്റിക്സല്ല നിലമ്പൂരിന്റെത്. ശരിക്കും ചോരയില്‍ മുങ്ങിയ ഒരു രാഷ്ട്രീയ ചരിത്രമുണ്ട് ഈ മണ്ഡലത്തിന്.
ഏറനാടന്‍ ചെഗുവേര വരുന്നു
നിലമ്പൂരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നായകന്‍ സത്യത്തില്‍ സഖാവ് കുഞ്ഞാലിയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍, എംഎല്‍എ ആയിരിക്കുമ്പോള്‍ വെടിയേറ്റ് കൊല്ലപ്പെട്ട ഒരാളേയുള്ളൂ. അത് സഖാവ് കുഞ്ഞാലി എന്ന ഏറനാടന്‍ ചെഗുവേരയാണ്. നിലമ്പൂരിലെയും ഏറനാട്ടിലെയും പട്ടിണിപാവങ്ങളുടെ നാവായിരുന്നു കുഞ്ഞാലി.
കിഴക്കന്‍ ഏറനാട്ടിലെ തോട്ടം തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പോരാടി. വന്‍കിട ഭൂടമകളില്‍ നിന്ന് തരിശുഭൂമി കൃഷിക്കാര്‍ക്ക് വിട്ടു നല്‍കാന്‍ നടത്തിയ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതിന് 15 പേര്‍ക്കൊപ്പം കുഞ്ഞാലിയും ജയിലില്‍ അടയ്ക്കപ്പെട്ടു. ജന്മിമാരുടെ കാവല്‍ക്കാരെ വകവെക്കാതെ അന്ന് സമര സഖാക്കള്‍ തരിശുഭൂമി കയ്യേറി. മദിരാശി സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പോലീസ് സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു. കര്‍ഷകരുടെ സമരവീര്യത്തെ തൊട്ടുണര്‍ത്തിയ പ്രക്ഷോഭം അനേകം പേരെ മണ്ണിന്റെ അവകാശികളാക്കി.
വന്‍കിട തോട്ടമുടമകള്‍ ആയിരുന്ന സത്യകുമാര്‍ എസ്റ്റേറ്റ് കാരുടെ അധീനതയില്‍ ഉണ്ടായിരുന്ന വനഭൂമിയില്‍ ഒരു വലിയഭാഗം തരിശായി കിടക്കുകയായിരുന്നു. വന ദേശസാല്‍ക്കരണത്തില്‍ നിന്ന് ഭൂമി ഒഴിവാക്കി കിട്ടാന്‍ ഉടമ രഹസ്യം നീക്കം നടത്തുന്നതിനിടയായിരുന്നു കര്‍ഷക സമരം. കിഴക്കന്‍ ഏറനാട്ടിലെ മൊത്തം ഭൂമിയുടെ അവകാശികള്‍ നിലമ്പൂര്‍ കോവിലകത്തുകാരായിരുന്നു. 2000-ത്തില്‍ പരം ഏക്കര്‍ ഭൂമി കോവിലകത്ത് നിന്ന് എഴുതി കിട്ടിയിട്ടും അവകാശം സ്ഥാപിക്കാന്‍ കഴിയാത്ത ഒരാള്‍ രേഖ പാര്‍ടിക്ക് കൈമാറി. അതിന്റെ ബലത്തില്‍ ഭൂരഹിത കര്‍ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത സമരഭടന്മാര്‍ ഘട്ടംഘട്ടമായി ഭൂമി കയ്യേറി. 300 ഓളം കുടുംബങ്ങളെ മണ്ണിന്റെ ഉടമകളാക്കി മാറ്റി. ഈ സമരത്തോടെ ഏറനാട്ടിലെ ജനങ്ങളുടെ നേതാവായി സഖാവ് കുഞ്ഞാലി.
കൊണ്ടോട്ടിയില്‍ ജനിച്ച കുഞ്ഞാലി മലപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് പഠിച്ചത്. കുറച്ചുകാലം ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. വിരമിച്ച ശേഷം വിമുക്ത ഭടന്‍മാരെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി. 1965-ലാണ് നിലമ്പുര്‍ നിയസഭാ മണ്ഡലം ഉണ്ടാവുന്ന്. രാജ്യരക്ഷ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് കണ്ണൂര്‍ ജയിലില്‍ കഴിയുമ്പോഴാണ് നിലമ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് സഖാവ് കുഞ്ഞാലി തെരഞ്ഞെടുക്കപ്പെട്ടത്. 1967ലും നിലമ്പൂരില്‍ നിന്ന് വിജയിച്ചു. അന്ന് നിലമ്പുര്‍ എന്ന സഖാവ് കുഞ്ഞാലി എന്നായിരുന്നു അര്‍ത്ഥം. രണ്ടുതവണയും കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദിനെയാണ് കുഞ്ഞാലി തോല്‍പ്പിച്ചത്.
ട്രേഡ് യൂണിയന്‍ പോരാട്ടങ്ങളുടെയും ഭൂസമരങ്ങളുടെയുമൊക്കെ ഭാഗമായി കുഞ്ഞാലിക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നു. 1969 ജൂലൈ 26 ന് ചുള്ളിയോട്ടെ കോണ്‍ഗ്രസ് ഓഫീസില്‍ നിന്നുള്ള വെടിയേറ്റ് ജൂലൈ 28 ന് ഈ ലോകത്തോട് വിട പറയുമ്പോള്‍ നിലമ്പൂരിന്റെ എം.എല്‍.എ കൂടിയായിരുന്ന സഖാവ് കുഞ്ഞാലിയുടെ പ്രായം വെറും നാല്‍പത്തി അഞ്ച് വയസ്സ് മാത്രമായിരുന്നു! മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഈ കരിസ്മാറ്റിക്ക് നേതാവിന്റെ കൊലയാളികള്‍ ആരാണെന്നത് ഇന്നും അജ്ഞാതമാണ്.
കുഞ്ഞാലിയെ കൊന്നതാര്?
കാളികാവ് സ്വദേശിയായ കുഞ്ഞാലിക്ക് വെടിയേറ്റത്, ചുള്ളിയോട് അങ്ങാടിയില്‍വെച്ചാണ്. ട്രേഡ് യൂണിയന്‍ കുടിപ്പക കത്തിനില്‍ക്കുന്ന കാലമായിരുന്ന അത്. സിഐടിയുവില്‍നിന്ന് രാജിവെച്ച് ഐന്‍ടിയുസിയില്‍ ചേര്‍ന്നു എന്ന് കാരണത്താല്‍ ചുള്ളിയോട് എസ്റ്റേറ്റിലെ, തൊഴിലാളികള്‍ക്ക് കൂലിയും ക്ഷമാബത്തയും, കൊടുക്കുരുതെന്ന് പറഞ്ഞുകൊണ്ടായിരുന്നു കുഞ്ഞാലിയുടെ മരിക്കുന്നതിന് മുമ്പത്തെ പ്രസംഗമെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. ഒറ്റത്തന്തക്ക് പിറച്ച ഐന്‍ടിയുസിക്കാര്‍ ഉണ്ടെങ്കില്‍ കാണട്ടെ, എന്നാക്രോശിച്ച്, പതിവ് ശൈലിയില്‍ തീപ്പൊരി പ്രസംഗമായിരുന്നു അത്.
നിലമ്പുര്‍ ചുള്ളിയോട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ഓഫിസുകള്‍ റോഡിന് ഇരുവശവും മുഖാമുഖമാണ്. സംഘര്‍ഷമുണ്ടാവുമെന്ന് കരുതിയ സ്ഥലത്ത് കുറച്ചുനേരം നിന്ന്, രാത്രി പത്തുമണി കഴിഞ്ഞതോടെ കുഞ്ഞാലി അവിടെ നിന്ന് പോകാന്‍ തീരുമാനിക്കുന്നു. അപ്പോഴാണ് വെടിയേറ്റത്. തൊട്ടടുത്ത കോണ്‍ഗ്രസ് ഓഫീസില്‍നിന്നാണ് വെടിവന്നത് എന്നാണ് ആരോപണം. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതാവട്ടെ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളാണ്. എന്നാല്‍ ആ സമയത്ത് ആര്യാടന്‍ കോണ്‍ഗ്രസ് ഓഫീസില്‍ ഉണ്ടായിരുന്നില്ല എന്ന് വ്യക്തമായിട്ടും, അദ്ദേഹത്തെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍ വന്നത്.
പക്ഷേ കൊലയാളിയെന്ന് അനൗദ്യോഗികമായി പറയുന്നത് ഒരു വണ്ടിക്കാരന്‍ ഗോപാലന്റെ പേര് ആണ്. ഈ ഗോപാലന്‍െ നിലമ്പൂരിലെ ഒരു ലോഡ്ജിലിട്ട്, സിപിഎമ്മുകാര്‍ കുത്തി കുടല്‍മാല പുറത്തിട്ടു. ഗോപാലന് വ്യക്തിപരമായി മറ്റൊരു വിഷയുമായി ബന്ധപ്പെട്ട കുഞ്ഞാലിയോട് കടുത്ത പക ഉണ്ടായിരുന്നുവെന്നത് യാഥാര്‍ത്ഥ്യമായിരുന്നു. പക്ഷേ കുഞ്ഞാലിയെ കൊല്ലാന്‍ മാത്രം ഗോപാലന്‍ കരുത്തനായിരുന്നില്ല എന്നാണ് സാധാരണ സിപിഎം പ്രവര്‍ത്തകര്‍ അന്നും ഇന്നും പറയുന്നത്.
സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് കേരളം ഭരിക്കുമ്പോഴാണ് ഒരു സിപിഎം എംഎല്‍എ ജനമധ്യത്തില്‍വെച്ച് കൊല്ലപ്പെടുന്നത്. പ്രതികളെക്കുറിച്ച് മരണമൊഴി ഉണ്ടെന്ന് പ്രചരിച്ചിട്ടും അറസ്റ്റുചെയ്ത മുഴുവന്‍ പ്രതികളും എന്തുകൊണ്ട് വെറുതെ വിട്ടു എന്നത്, നിലമ്പൂരിലെ പഴയ സഖാക്കളുടെ മനസ്സില്‍ ഇന്നും തിളച്ചുനില്‍ക്കുന്ന സംശയമാണ്. സംഭവമറിഞ്ഞ് നിലമ്പൂരില്‍ കുതിച്ചെത്തിയ ട്രാന്‍സ്പോര്‍ട്ട് മന്ത്രിയും സിപിഎം നേതാവുമായ ഇ കെ ഇമ്പിച്ചിബാവ, ടിബിയില്‍ ക്യാമ്പ് ചെയ്ത എഫ്ഐആര്‍ ഉള്‍പ്പടെ കേസിന്റെ കാര്യങ്ങളെല്ലാം 'വേണ്ടവിധം' ചെയ്തതാണ്. എന്നിട്ടും പ്രതികള്‍ എന്ന് ആരോപിക്കപ്പെട്ട ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവരെ കോടതി കുറ്റവിമുക്തരാക്കി.
അതിനിടെ മറ്റൊരു പ്രശ്നവും ഇഎംഎസും കുഞ്ഞാലിയും തമ്മിലുണ്ടായിരുന്നു. തലപ്പാട്ടിപ്പൊട്ടിയില്‍ നിലമ്പുര്‍ കോവിലകം വക മവായിരം ഏക്കര്‍ ഭൂമി ബിര്‍ള കൈയേറിയത് കുഞ്ഞാലി കണ്ടുപിടിച്ചു. അഞ്ചുറോളം പാര്‍ട്ടിക്കാര്‍ അവിടെ കുടില്‍ കെട്ടി സമരം തുടങ്ങി. ബിര്‍ള പറഞ്ഞാല്‍ ഇഎംഎസ് കേള്‍ക്കും എന്നൊരു കരക്കമ്പിയും അന്നുണ്ടായിരുന്നു. നിലമ്പുര്‍ കാട്ടിലെ മുള ടണ്ണിന് ഒരു രൂപ നിരക്കില്‍ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിന് വെട്ടാന്‍ ഓര്‍ഡര്‍ കൊടുത്തത് ഇഎംഎസാണ്. അതേ ഇഎംഎസ് തന്നെ ബിര്‍ളയുടെ ഭൂമിയില്‍ കുറ്റിയടിച്ച മൂവായിരം ഏക്കറിലെ കൈയേറ്റക്കാരെ ഇറക്കിവിടാന്‍ പൊലീസിന് ഉത്തരവ് കൊടുത്തു.
ഇതറിഞ്ഞ കുഞ്ഞാലി നേരെ തിരുവന്തപുരത്തേക്കുപോയി. ഇഎംഎസിന് കണ്ട് നിര്‍ബന്ധപൂര്‍വം പറഞ്ഞ് ആ ഉത്തരവ് മാറ്റിച്ചു. കുഞ്ഞാലിയുടെ ധിക്കാരം അതിരുകടക്കുന്നുവെന്നും അന്ന് ഇഎംഎസ് പറഞ്ഞിരുന്നുവത്രേ. പക്ഷേ എന്തായാലും കുഞ്ഞാലി നാട്ടിലെത്തുമ്പോഴേക്ക് അറസ്റ്റ് ചെയ്തവരെ അതേ സ്ഥലത്ത് കൊണ്ടുവിടേണ്ട ഗതികേടിലെത്തി പൊലീസ്. ഈ പ്രശ്നവും കുഞ്ഞാലി വധ ഗൂഢാലോചനയില്‍ ഉണ്ടെന്ന് അക്കാലത്തുതന്നെ പറഞ്ഞുകേട്ടിരുന്നു. ബിര്‍ള കമ്പനിയിലെ ജീവനക്കാരനായിരുന്ന, ഒരു തിരുവിതാംകൂറുകാരന്‍, കുഞ്ഞാലി കൊലക്കേസില്‍ മൂന്നാം പ്രതിയായിരുന്നു. തോക്ക് ഉപയോഗിക്കുന്നതില്‍ വിദഗ്ധനായിരുന്നു അയാള്‍. പക്ഷേ സംഭവത്തിലെ ആസ്രൂത്രകരെ മാത്രം പിടികിട്ടിയില്ല. ഇന്നും ഒരു പ്രഹേളികയാണ് അത്. അതുപോലെ കുഞ്ഞാലിക്ക് ഉചിതമായ സ്മാരകം ഇല്ലാത്തതും പാര്‍ട്ടിക്കകത്ത് വിവാദമായി. ഒടുവില്‍ ഏറെ വൈകിയാണെങ്കിലും കുഞ്ഞാലിക്ക് കാളികാവില്‍ സ്മാരകം ഉയര്‍ന്നു.
കുഞ്ഞാലിയെ കൊന്നത് ആര്യാടനല്ല എന്ന സിപിഎമ്മിന് നന്നായി അറിയാം. അല്ലെങ്കില്‍ ഞാന്‍ ഇത്രയുംകാലം ജീവിച്ചിരിക്കില്ല എന്നായിരുന്നു, മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്നടന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. മാത്രമല്ല പിന്നീട് ഇടതുപക്ഷ പിന്തുണയോടെ ആര്യാടന്‍ നിലമ്പൂരില്‍ ജയിച്ചിട്ടുമുണ്ട്.
9 മാസം ജയിലില്‍ കിടന്ന ആര്യാടന്‍
ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായിരുന്ന സഖാവ് കുഞ്ഞാലിയുടെ കൊലപാതകം. ആര്യാടന്‍ ഉള്‍പ്പടെയുള്ളവരാണ് തന്നെ വെടിവച്ചതിനു പിന്നില്‍ എന്ന് മരണക്കിടക്കയില്‍ കുഞ്ഞാലി മൊഴി നല്‍കിയതായി പറയുന്നു. കുഞ്ഞാലിയുടെ മുറിവു പരിശോധിച്ച ഡോക്ടര്‍മാര്‍ വെടിയേറ്റത് കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ നിന്നുള്ള പാര്‍ട്ടി ഓഫിസില്‍ നിന്നല്ല എന്നു സ്ഥിരീകരിച്ചു. താഴെ നിന്ന ആരോ വെടിവച്ചതായിരുന്നു. അതുകൊണ്ടു തന്നെ പാര്‍ട്ടി ഓഫിസിലുണ്ടായിരുന്ന്് എന്ന് ആരോപിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പടെയുള്ളവരെ കോടതി വെറുതെ വിടുകയാണ് ഉണ്ടായത്.
ഒമ്പത് മാസമാണ് കുഞ്ഞാലി കേസില്‍ ആര്യാടന്‍ ജയിലില്‍ കിടന്നത്. -''കുഞ്ഞാലിയുമായി രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ട് എന്നത് അല്ലാതെ അദ്ദേഹത്തോട് എനിക്ക് വൈരാഗ്യം ഒന്നും ഉണ്ടായിരുന്നില്ല. കേസില്‍ ഞാന്‍ പ്രതിയല്ലെന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ക്കും നന്നായി അറിയാം. അക്കാലത്തെ ജനരോഷം തണിപ്പിക്കുന്നതിന് വേണ്ടി എന്നെ പ്രതി ചേര്‍ക്കായായിരുന്നു. പക്ഷേ നിരപരാധിയാണെന്ന് പൂര്‍ന്ന വിശ്വാസം ഉള്ളതുകൊണ്ട് ഞാന്‍ ഭയന്നില്ല.''- ആര്യാടന്‍ ഒരു അഭിമുഖത്തില്‍ പറയുന്നു.
സിപിഎമ്മിന്റെ കോട്ടയായ നിലമ്പൂരിനെ കോണ്‍ഗ്രസിന്റെ പാളയത്തില്‍ എത്തിച്ചതിന് പിന്നില്‍ ആര്യാടന്റെ തലയെടുപ്പ് മാത്രമായിരുന്നു. 77-ല്‍ നിലമ്പൂരില്‍നിന്ന് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തി. ഇതോടെ ഇടതു സ്വാധീനമേഖലയായിരുന്ന നിലമ്പൂരിന്റെ ചരിത്രം മാറുകയായിരുന്നു. 1980-ല്‍ എ ഗ്രൂപ്പ് ഇടതുമുന്നണിയുടെ ഭാഗമായതോടെ ആര്യാടനും മുന്നണി മാറി. അന്ന് എ വിഭാഗം ഇടതുമുന്നണിക്ക് ഒപ്പം ചേര്‍ന്നു. പക്ഷേ പൊന്നാനിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ആര്യാടന്‍ തോറ്റു. ആ വര്‍ഷം എംഎല്‍എ ആകാതെ ഇടത് മുന്നണി മന്ത്രിസഭയില്‍ വനം തൊഴില്‍ മന്ത്രിയായി. തുടര്‍ന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരില്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍, മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചു. ഇഎംഎസ് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിലമ്പൂരില്‍ ആര്യാടനെ വിജയിപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ മുന്നിട്ടിറങ്ങി.
പക്ഷേ 82 ആയപ്പോഴേക്കും, എ ഗ്രൂപ്പ്കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. 1982-ല്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ ടി.കെ.ഹംസയോട് ആര്യാടന്‍ തോറ്റു. പക്ഷേ തുടര്‍ന്നിങ്ങോട്ട് 1987മുതല്‍ 2011-വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. കാല്‍നൂറ്റാണ്ട് തുടര്‍ച്ചയായ വിജയം! ആ മണ്ഡലത്തതിലാണ് 2016-ല്‍ പി വി അന്‍വര്‍ അട്ടിമറി ജയം നേടുകയും 21-ല്‍ വിജയം ആവര്‍ത്തിക്കുകയും ചെയ്തത്.
മലബാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വകാര്യ അഹങ്കാരമായിരുന്നു ആര്യാടനെന്ന തലമുതിര്‍ന്ന നേതാവ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിലമ്പൂര്‍ തേക്കിനേക്കാള്‍ ഉറപ്പും കരുത്തുമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരേ മുന്നണിയിലായിട്ടും മുസ്ലീം ലീഗിനോട് എന്നും പോരടിച്ചുതന്നെയായിരുന്നു അദ്ദേഹം വളര്‍ന്നത്.
ആര്യാടനിസം എന്ന കാതല്‍
ഇന്ന് പിണറായിസം എന്നെക്കൊപ്പറയുന്ന രീതിയേക്കാള്‍ എത്രയോ മുമ്പ് തന്റെതാതായ ഒരു രാഷ്ട്രീയ ശൈലി ആര്യാടന് ഉണ്ടായിരുന്നു. നിലമ്പുര്‍ തേക്കിന്റെ കാതല്‍പോലെ കുരത്തുറ്റതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍ എന്നായിരുന്നു, ആര്യാടന്‍ മരിച്ചപ്പോള്‍ ഇന്ത്യന്‍ എക്പ്രസ് എഴുതിയത്. മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ ദേശീയ മുസ്ലിം കോണ്‍ഗ്രസ് ധാരയുടെ മുന്‍നിരയിലായിരുന്നു ആര്യാടനുണ്ടായിരുന്നത്.
ലീഗിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞ് അതിന്റെ നേര്‍ എതിര്‍ ദിശയിലായിരുന്നു തുടക്കംതൊട്ടേ ആര്യാടന്റെ രാഷ്ട്രീയ ജീവിതം. മലപ്പുറം ജില്ലാ രൂപീകരണം തൊട്ട് തുടങ്ങുന്നു അത്. അന്ന് മലപ്പുറത്ത് നടന്ന ജില്ലാ രൂപീകരണ വിരുദ്ധ സത്യഗ്രഹത്തിന്റെ മുന്‍നിരയില്‍ ആര്യാടനുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഓരോ ഘട്ടത്തിലും ലീഗിനും മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തിനകത്ത് ആര്യാടന്‍ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.
എന്നാല്‍, മറുവശത്ത് ലീഗ് വിരുദ്ധ മനോഭാവം കൊണ്ടുനടക്കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി സഖ്യം ചേര്‍ന്ന് പുതിയ രാഷ്ട്രീയ നയതന്ത്രവും ആരംഭിച്ചു. മുസ്ലീം ലീഗിന് മാത്രമല്ല എസഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അടക്കമുള്ള മതമൗലികവാദികളുടെ കണ്ണിലെ കരാടായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമിക്കെതിരെ അതി ശക്തമായ കാമ്പയിന്‍ ആണ് ആര്യാടന്‍ നടത്തിയത്. ജമാഅത്ത് ആകട്ടെ വോട്ട് എല്‍ഡിഎഫിന് മറിച്ചുകൊടുത്തുപോലും ആര്യാടനെ മലര്‍ത്തിയടിക്കാന്‍ ശ്രമിച്ചു. പക്ഷേ നടന്നില്ല. ശരീയത്ത് വിവാദത്തിലും ഷാബാനുകേസിലും എല്ലാം അദ്ദേഹം പുരോഗമന പക്ഷത്തിന് ഒപ്പമായിരുന്നു. ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സംഘടനകള്‍ ആവശ്യമില്ല എന്ന് അദ്ദേഹം ഒരു ഇംഗ്ലീഷ് പത്രത്തിന്റെ അഭിമുഖത്തിനിടെ പറഞ്ഞതും വലിയ വിവാദമായി.
പാണക്കാട് തങ്ങളേയും ആര്യാടന്‍ വിമര്‍ശിച്ചു. പാണക്കാട് ആത്മീയ നേതാവല്ലെന്നും ലീഗിന്റെ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം രാഷ്ട്രീയ നേതാവാണെന്നും വിശദീകരിച്ചു. അതും വലിയ വിവാദം ഉണ്ടാക്കിയിരുന്നു.ലീഗിനകത്തുനിന്നും സമുദായത്തിനകത്തുനിന്നും വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടും ആര്യാടന്‍ കുലുങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
മലപ്പുറത്തിന്റെ സംഘടിതമായ മുസ്ലീം വോട്ടുബാങ്കിനെ ഒരിക്കലും ഭയപ്പെടാത്ത നേതാവ് ആയിരുന്നു ആര്യാടന്‍. വിഭജനകാലത്ത ജില്ലയില്‍ നിലനിന്നിരുന്ന പാക്കിസ്ഥാന്‍ വാദം അദ്ദേഹം സധൈര്യം ആഞ്ഞടിക്കാറുണ്ടായിരുന്നു.മലബാര്‍ കലാപത്തെക്കുറിച്ച് ഇഎംഎസ് അടക്കം ഉണ്ടാക്കിവെച്ച കര്‍ഷകലാപം നരേറ്റീവുകള്‍ പൊളിക്കുന്ന രീതിയില്‍ ആയിരുന്ന ആര്യാടന്റെ നിലപാടുകള്‍. 1921-ലെ മാപ്പിള ലഹളയില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപകമായ അക്രമവും കൊലയും ഉണ്ടായെന്നും, നിലമ്പൂരില്‍ ഇന്ത്യയില്‍ ആദ്യമായി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ യോഗം നടന്നതും, ആനിബസന്റ് ഉള്‍പ്പെടുയുള്ളവര്‍ മലബാര്‍ കലാപത്തെക്കുറിച്ച് എഴുതിയതും ആര്യാടന്‍ പരസ്യമായി പറയാറുണ്ടായിരുന്നു.
അതുപോലെ തന്നെ ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം കേരളം ശാന്തമായിരുന്നുവെന്നും, അതിന് കാരണം മുസ്ലീം ലീഗ് ആണ് എന്നുമുള്ള അവകാശവാദങ്ങളും പൊളിച്ചത്, ആര്യാടന്‍ ആയിരുന്നു. കേരളത്തിലും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും, മലപ്പുറത്ത് ചില ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ട കഥയും അദ്ദേഹം എടുത്തുപറയാറുണ്ട്. പക്ഷേ ഈ പറച്ചില്‍ കോണ്‍ഗ്രസിനുള്ളിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പക്ഷേ ആര്യാടനോട് അത് തുറന്നുപറയാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല എന്ന് മാത്രം. ഇനി ആരുപറഞ്ഞാലും അദ്ദേഹം വഴങ്ങുകയുമില്ല എന്നത് വേറെ കാര്യം. അതുകൊണ്ടുതന്നെ ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹം സംഘപരിവാറിന് വളമെടുന്ന നേതാവ് എന്ന രീതിയില്‍ വിമര്‍ശിച്ചു. പക്ഷേ ഒരു സോഷ്യല്‍ എഞ്ചിനീയറിങ്ങ് ശ്രദ്ധേയമാണ്. നിലമ്പൂരില്‍ ആര്യാടന്‍ മത്സരിക്കുമ്പോള്‍ ഹിന്ദു-ക്രിസ്ത്യന്‍ വോട്ടുകള്‍ അദ്ദേഹത്തിന് അനുകൂലമായി വീഴാറുണ്ട്. ആര്യാടന്‍ മാറിയതിനുശേഷം നടന്ന രണ്ടു തെരഞ്ഞെടുപ്പിലും നിലമ്പൂരില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ ആയിട്ടില്ല.
ഷൗക്കത്ത് വീണ്ടുമെത്തുമ്പോള്‍
പിതാവ് ആര്യാടന്‍ വെട്ടിത്തുറന്ന പാതിയിലുടെയായിരുന്നു മകന്‍ ഷൗക്കത്തിന്റെയും സഞ്ചാരം. കഥകളിലുടെയും സിനിമയിലുടെയും അദ്ദേഹം മത മൗലികവാദത്തിനെതിരെ ആഞ്ഞടിച്ചു. അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും, പൗരോഹിത്യവുമൊക്കെ എങ്ങനെ സ്ത്രീകളുടെ ജീവിതം ദുരിതമയമാക്കുന്ന എന്ന് കാണിച്ച, 'പാഠം ഒന്ന് ഒരു വിലാപം' എന്ന ടി വി ചന്ദ്രന്‍ സിനിമയുടെ കഥാകൃത്തും നിര്‍മ്മാതാവും ഷൗക്കത്താണ്. അവാര്‍ഡുകളും അംഗീകാരങ്ങളും വാരിക്കൂട്ടിയ ഈ ചിത്രത്തിനുശേഷം, ദൈവനാമത്തില്‍, വിലാപങ്ങള്‍ക്കപ്പുറം എന്നീ ചിത്രങ്ങളും അദ്ദേഹം കഥയെഴുതി നിര്‍മ്മിച്ചു.
നേരത്തെ സന്തോഷ് മാധവന്‍ അറസ്റ്റിലായ സമയത്ത് കേരളത്തില്‍ വ്യാജ സിദ്ധന്‍മ്മാര്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെ ഒരു വലിയ ക്യാമ്പയില്‍ നടന്നിരുന്നു. ആ സമയത്ത്, 'ശിഹാബ് തങ്ങള്‍ പാണക്കാട്ട് നടത്തുന്നത് ആത്മീയവാണിഭമാണോ' എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ മറുപടി. വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയ്ക്ക് ആര്യാടന്റെ പിന്തുണയുമുണ്ടായിരുന്നു. ഒടുവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാണക്കാട്ടെ തറവാട്ടില്‍ നേരിട്ടെത്തിയാണ് പ്രശ്‌നങ്ങള്‍ ഒരുവിധം പറഞ്ഞവസാനിപ്പിച്ചത്. പക്ഷേ അവസാനകാലത്ത് ആര്യാടന്‍ ഹജ്ജ് ചെയ്ത് വിശ്വാസിയായി. ദൃഢ പ്രതിജ്ഞ ഒഴിവാക്കി, ദൈവനാമത്തിലാണ് 2011-ല്‍ ആര്യാടന്‍ സത്യപ്രതിഞ്ജ ചെയ്തത്. പഴയ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇപ്പോള്‍ ലീഗിനും ആര്യാടന്‍ കുടുംബത്തിനും തമ്മിലില്ല.
ആര്യാടന്‍ മുഹമ്മദ് കളമൊഴിഞ്ഞ ഗ്യാപ്പിലാണ് പി വി അന്‍വര്‍ അടിച്ചുകയറിയത്. നിലമ്പൂരില്‍നിന്ന് ആര്യാടന്‍മ്മാരെ കെട്ടുകെട്ടിക്കുമെന്ന് പറഞ്ഞ് രംഗത്ത് എത്തിയ പി വി അന്‍വര്‍, പണം ഒഴുക്കിയാണ് പ്രചാരണം നടത്തിയത്. പ്രാദേശിക പ്രശ്നങ്ങളും സാമുദായിക സമവാക്യങ്ങളുമൊക്കെ അദ്ദേഹത്തിന് ഗുണം ചെയ്തു. 2016-ല്‍ ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍, 11,504 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 2021-ല്‍ കോണ്‍ഗ്രസ് നേതാവ് വിവി പ്രകാശിനെതിരെ വെറും 2,700 വോട്ടിനാണ് അന്‍വര്‍ കടന്നുകൂടിയത്. ശക്തമായ ഇടതുതരംഗം നിലനിന്ന സമയത്തും അന്‍വറിന്റെ വോട്ട് കുറയുകയാണ് ചെയ്തത്.
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ സിപിഎം സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ഇത് ഏഴാം തവണയാണ്. 1965-ല്‍ കെ കുഞ്ഞാലി തുടങ്ങിവെച്ച ആ ചരിത്രം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജില്‍ എത്തിനില്‍ക്കയാണ്. നേരത്തെ ദേവദാസ് പൊറ്റക്കാടിനെപ്പോലെ കരുത്തരായ സിപിഎം നേതാക്കള്‍ ഉണ്ടായിരുന്നു ഇവിടെ. കുഞ്ഞാലിക്കുശേഷം ഏറ്റവും തലപ്പൊക്കമുള്ള നേതാവായ ദേവദാസിനെ പില്‍ക്കാലത്ത് പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ നിലമ്പൂരുകാരനായ യുവ നേതാവ് എം സ്വരാജ് എത്തുമ്പോള്‍, വര്‍ഷങ്ങള്‍ക്കുശേഷം തീര്‍ത്തും പൊളിറ്റിക്കലായ ഒരു ഫൈറ്റിലേക്കാണ് നിലമ്പൂര്‍ മണ്ഡലം നീങ്ങുന്നത്.
വാല്‍ക്കഷ്ണം: കേരള ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ആത്മഹത്യയായി അറിയപ്പെടുക പി വി അന്‍വറിന്റെ രാജിയായിരിക്കും. മാധ്യമങ്ങളിലെ പൊലിപ്പിക്കലില്‍ അഭിരമിച്ച അന്‍വര്‍, ഇപ്പോള്‍ എനിക്ക് ഒന്നുമില്ലേ എന്ന് കരയുന്നത് കണ്ടാല്‍, മിമിക്രിക്കാര്‍ പറയുന്നതുപോലെ പെറ്റതള്ള സഹിക്കില്ല!