കള്ളനായി മാറിയ മുന്‍ സൈനികന്റെ മകന്‍; മാതാപിതാക്കള്‍ വാഹനാപകടത്തില്‍ മരിച്ചതോടെ കുത്തഴിഞ്ഞ ബാല്യം; തീവണ്ടി കവര്‍ച്ചകളിലൂടെ പനവേല്‍ ഗ്യാങ്ങിലേക്ക്; കൈപോയത് പെണ്ണുകേസില്‍? പാതി ചത്ത ശരീരത്തെപ്പോലും മാനഭംഗപ്പെടുത്തുന്ന സൈക്കോ; ജയിലില്‍ വെച്ചും സ്വവര്‍ഗ പീഡനം; ഗോവിന്ദച്ചാമിയുടെ വിചിത്ര ജീവിതം!

ഗോവിന്ദച്ചാമിയുടെ വിചിത്ര ജീവിതം!

Update: 2025-07-25 10:28 GMT

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യന്‍ ആരാണെന്ന ചോദ്യത്തിന്, കഴിഞ്ഞ കുറച്ചുകാലമായി ഒറ്റ ഉത്തരമേയുള്ളൂ. ഗോവിന്ദച്ചാമി. ആ പേര് തന്നെ സ്വയം ഒരു തെറിവാക്കായി മാറിയിരിക്കുന്നു. 2011 ഫെബ്രുവരി ഒന്നിന്, വള്ളത്തോള്‍ നഗര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍, സൗമ്യ എന്ന ഒരു കുടുംബത്തിന്റെ വെളിച്ചമായിരുന്ന 23കാരിയെ ബാലാത്സഗം ചെയ്ത് കൊന്ന ഈ നികൃഷ്ട ജീവി, അതീവ സുരക്ഷയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടുവെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇന്ന് കേരളത്തെ തേടിയെത്തിയത്.

ഇടത് കൈപ്പടമില്ലാത്ത, കൃശഗാത്രനായ ഒരു മനുഷ്യനാണ്, ആകാശപ്പൊക്കമുള്ള രണ്ട് കുറ്റന്‍ മതിലുകളിലൂടെ, തുണികെട്ടി കയറാക്കി സിനിമകളെ പോലും അമ്പരപ്പിക്കുന്ന രീതിയില്‍ രക്ഷപ്പെട്ടത്. ജയില്‍ ചാടി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോവിന്ദച്ചാമി പിടിയിലായെങ്കിലും, അയാള്‍ സൃഷ്ടിച്ച ഭീതി മാറിയിട്ടില്ല. യാതൊരു കുറ്റബോധവുമില്ലാത്ത, ആരെയും കൂസലില്ലാത്ത, പാതി ചതഞ്ഞരഞ്ഞ ശരീരത്തെപ്പോലും മാനഭംഗപ്പെടുത്താന്‍ കഴിയുന്ന ഒരു സൈക്കോ ക്രിമിനല്‍. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച അയാള്‍ എങ്ങനെ, ഇത്രയും വലിയ ക്രിമിനലായി. അതൊരു അസാധാരണ കഥയാണ്.




കള്ളനായി മാറിയ സൈനികന്റെ മകന്‍

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ സേലം വിരുതാചലം സമത്വപുരത്തെ ഐവത്തിക്കുടി എന്ന ഗ്രാമത്തിലാണ് ഗോവിന്ദച്ചാമി ജനിച്ചത്. ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ കഴിയില്ല, ഇന്ത്യന്‍ ആര്‍മിയിലെ ഒരു സൈനികനായിരുന്നു, ഗോവിന്ദച്ചാമിയുടെ പിതാവ്. ഗോവിന്ദ് സ്വാമിയെന്നാണ് ഇവന്റെ യഥാര്‍ത്ഥപേര് എന്നും തമിഴ്മാധ്യമങ്ങള്‍ ജന്‍മനാട്ടില്‍ അന്വേഷണം നടത്തി പറയുന്നുണ്ട്. ഗോവിന്ദച്ചാമിക്ക് ഒരു സഹോദരനുമുണ്ട്. പിതാവ് സൈനികനായിരുന്നെങ്കിലും അങ്ങേയറ്റം ടോക്സിക്കായ ഒരു ബാല്യമായിരുന്നു അവരുടേത്. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം, അച്ഛന്‍ കടുത്ത മദ്യപാനിയായി. കുടുംബത്തിന്റെ പൂര്‍വ്വിക സ്വത്ത് വിറ്റുതുലച്ചു. അതോടെ അദ്ദേഹം ഗുണ്ടാപ്പണിയിലേക്കും, ചില്ലറ മോഷണങ്ങളിലേക്കും തിരിഞ്ഞു. സൈനികന്‍ അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന കള്ളനായി!

എല്ലാം വിറ്റുതലഞ്ഞതോടെ അവര്‍ സമത്വപുരത്തെ ഒരു ചെറിയ കുടിലേക്ക് മാറി. പിതാവിന്റെ പീഡനം സഹിക്കവയ്യാതെ അമ്മ മാനസിക രോഗിയായി. അവര്‍ തെരുവുകളില്‍ അലഞ്ഞ് നടക്കയായിരുന്നുവെന്നാണ്, തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ഒടുവില്‍ ഒരു വാഹനാപകടത്തില്‍ മരിച്ചു. അതുപോലെ തന്നെ അച്ഛനും ഒരു റോഡപകടത്തില്‍ മരിച്ചു. ഇതോടെ കുടുംബം അനാഥമായി. പിതാവിനെ കണ്ട് നേരത്തെ തന്നെ കുട്ടികളും അല്ലറചില്ലറ മോഷണം പഠിച്ചിരുന്നു. മാതാപിതാക്കളുടെ മരണശേഷം അവര്‍ ഇത് തൊഴിലാക്കി. റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള മോഷണത്തിലുടെയായിരുന്നു അവരുടെ തുടക്കം.

മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചതോടെ സ്‌ക്കൂളില്‍ പോലും പോവാതെ ഗോവിന്ദച്ചാമിയും ചേട്ടനും ക്രമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു. തിരക്കേറിയ ട്രെയിനില്‍ പോക്കറ്റടി നടത്തുക, മാലപൊട്ടിച്ച് ഓടുക, മദ്യം കടത്തുക തുടങ്ങിയവയായിരുന്നു ആദ്യകാലപരിപാടികള്‍. ക്രമേണെ ആ ഗ്യാങ്ങ് വലിയ കൊള്ളകളിലേക്കും, കഞ്ചാവ് കടത്തിലേക്കുമൊക്കെ തിരിഞ്ഞു. ഗോവിന്ദച്ചാമിയുടെ ജീവിതം പഠിച്ചവര്‍ പറയുന്നത്, കുട്ടിക്കാലത്തെ അനുഭവങ്ങള്‍ ഗോവിന്ദച്ചാമിയുടെ പില്‍ക്കാല വ്യക്തിത്വത്തെയും മനോഭാവങ്ങളെയും കുറ്റകൃത്യ സ്വഭാവത്തെയും ആഴത്തില്‍ സ്വാധീനിച്ചുവെന്നാണ്. കൗമാരകാലത്തുതന്നെ അയാള്‍ നിര്‍ദയനായ ഒരു ക്രമിനലായി മാറിയിരുന്നു.

20വയസ്സ് ആയപ്പോള്‍ തന്നെ ഗോവിന്ദച്ചാമിയുടെ നേതൃത്വത്തില്‍ ഒരു കവര്‍ച്ചാ സംഘംതന്നെ രൂപപ്പെട്ടുവന്നു. സേലം, ഈ റോഡ്, കടലൂര്‍, തിരുവള്ളൂര്‍, താംബരം എന്നിവടങ്ങളിലൊക്കെ അവര്‍ തീവണ്ടിക്കവര്‍ച്ചകള്‍ നടത്തി. മിക്കയിടത്തും യാചകന്റെ വേഷത്തിലെത്തിയാണ് മോഷണം.




കൈ പൊയത് ദുരൂഹം

ഗോവിന്ദച്ചാമിയുടെ ഇടത് കൈപ്പത്തി ജന്‍മനാ ഇല്ലാത്തതാണോ, കുട്ടിക്കാലത്തോ പിന്നീടോ നഷ്ടപ്പെട്ടതാണോ എന്ന് ഇന്നും വ്യക്തമല്ല. പൊലീസ് റെക്കോര്‍ഡുകളില്‍ ഈ ഭാഗത്ത് വ്യക്തതയില്ല. ചില ചോദ്യം ചെയ്യലില്‍, കുട്ടിക്കാലത്ത് പടക്കം പൊട്ടിച്ചപ്പോള്‍ പൊയതാണെന്നും, ചിലതില്‍ മുംബൈയില്‍വെച്ച് യൗവനത്തില്‍ നഷ്ടപ്പെട്ടതാണെന്നുമൊക്കെ ഗോവിന്ദച്ചാമി മാറ്റിമാറ്റി മൊഴി നല്‍കിയിട്ടുണ്ട്. ഇതേക്കുറിച്ചും പല കഥകളും പ്രചരിച്ചു. തമിഴ്നാട്ടില്‍വെച്ചുണ്ടായ കവര്‍ച്ചാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൈ വെട്ടിയതാണെന്നും അങ്ങനെയാണ് ഗോവിന്ദച്ചാമി സഹോദരനെയടക്കം ഉപേക്ഷിച്ച് മുംബൈക്ക് വിട്ടത് എന്നും പറയുന്നു. പിന്നീട് വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോഴാണ് സഹോദരനെ ഗോവിന്ദച്ചാമി ജയലില്‍വെച്ച് കാണുന്നത് എന്നാണ് ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ടാമതൊരാള്‍ ഗോവിന്ദച്ചാമിയെ വന്നുകണ്ടത് അഡ്വക്കേറ്റ് ആളൂര്‍ ആണെന്നാണ് കോടതി രേഖകള്‍.

പക്ഷേ കുമുദവും നക്കീരനും പോലുള്ള തമിഴ് മാധ്യമങ്ങള്‍ മറ്റൊരു കഥയാണ് എഴുതിയത്. കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്ന ഗോവിന്ദച്ചാമി അമിത ലൈംഗിക ആസക്തിയുള്ള ആളാണെന്ന് പിന്നീട്, ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലും തൊട്ടടുത്ത ചേരികളിലും ഇയാള്‍ സ്ഥിരമായി സ്ത്രീകളെ തേടി അലയാറുണ്ടെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ലഹരിക്കും അടിമയാണ്. അമിതമദ്യപാനവുമുണ്ട്. ഇങ്ങനെയിരിക്കെ സംഘത്തിലെ ഒരാളുടെ ഭാര്യയെ ഗോവിന്ദച്ചാമി ബലാത്സഗം ചെയ്തുവെന്നും അയാള്‍ കൈ വെട്ടിയതാണെന്നും പറയുന്നു. ഇതിനൊന്നും യാതൊരു സ്ഥിരീകരവുമില്ല. പക്ഷേ സ്ത്രീകളെയും പരുഷന്‍മാരെയും ഒരുപോലെ ഉപയോഗിക്കുന്ന ഒരു സെക്സ് സൈക്കോയാണ് ഈ ക്രമിനല്‍ എന്നതിന് യാതൊരു സംശയവുമില്ല.

അക്രമവും പിടിച്ചുപറിയുമായി ബന്ധപ്പെട്ട് സേലം പൊലീസ് സ്റ്റേഷനില്‍, ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്. തമിഴ്നാട്ടില്‍ വിവിധ കാലയളവുകളിലായി ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം കൈ പോയതും കൂടിയായതോടെയാണ്, ചാമി തമിഴ്നാട് വിടുന്നത്. അങ്ങനെയാണ് കുറേക്കൂടി സംഘടിത കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ മുംബൈയില്‍ അയാള്‍ എത്തിച്ചേരുന്നത്. സൗമ്യകൊലക്കേസിന്റെ കുറ്റപത്രത്തിലും ഗോവിന്ദച്ചാമിയുടെ മുംബൈ ബന്ധം ചൂണ്ടിക്കാട്ടുന്നുണ്ട്.




പനവേല്‍ ഗ്യാങ്ങിലെത്തുന്നു

അസാധാരണമായ ക്രമിനല്‍ മനസ്സുള്ള സെക്സ് സൈക്കോ എന്നാണ് പല പൊലീസ് റെക്കോര്‍ഡുകളിലും ഗോവിന്ദച്ചാമിയെ വശേഷിപ്പിച്ചിട്ടുള്ളത്. അയാളെ സംബന്ധിച്ച് മുംബൈ ഒരു ചാകരയായിരുന്നു. ലഹരിയും സെക്സുമായിരുന്നു അയാളുടെ മുഖ്യ പ്രശ്നം. മുംബൈയില്‍ ഇതിനൊന്നും യാതൊരു ബുദ്ധിമുട്ടുമില്ല. കച്ചവടക്കാരന്റെയോ യാചകന്റെയോ രൂപത്തിലാണ് ഇയാള്‍ എത്തുക. അവിടെനിന്ന് ബാഗോ, മാലയോ കൊള്ളയടിക്കുക. രക്ഷപ്പെടുക. ആ കളവ് വിറ്റുകൊടുക്കാന്‍ പനവേല്‍ ഗ്യാങ്ങ് എന്ന് അറിയപ്പെടുന്ന കുപ്രസിദ്ധമായ ട്രെയിന്‍ റോബറി സംഘമുണ്ട്. കിട്ടുന്ന പണത്തിന് മദ്യപിക്കുക, ലഹരിയടിക്കുക, പെണ്ണുപിടിക്കുക.... മറ്റൊരു ചിന്തയും അയാള്‍ക്കില്ല. പാപ പുണ്യങ്ങളെക്കുറിച്ചുള്ള വേവലാതിയില്ല, കുടുംബവും കുട്ടികളുമില്ല.

മുംബൈയിലെ പനവേല്‍ മുതല്‍ ഇങ്ങ് കേരളംവരെ വ്യാപിച്ചുകിടക്കുന്ന, റെയില്‍വേ ഭിക്ഷാടന- മോഷണ സംഘമാണ്, 2005 കാലത്തൊക്കെ പനവേല്‍ ഗ്യാങ് എന്ന് അറിയപ്പെട്ടിരുന്നത്. ഞെട്ടിപ്പിക്കുന്ന കഥകളാണ് ഇവരെക്കുറിച്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നത്. ഒരു ഒറ്റ ബ്ലെയിഡ് മാത്രം കൈയില്‍ കൊടുത്ത്, കുട്ടികളെയടക്കം ട്രെയിനിലേക്ക് ഇറക്കിവിട്ട് വന്‍ തുക സമ്പാദിക്കുന്നവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. പോക്കറ്റടിയും, മാലപൊട്ടിക്കലും, ബാഗ്മോഷണവുമൊക്കെ ഇവര്‍ തമിഴ്നാട്ടിലെ തിരുട്ടുഗ്രാമം മോഡലില്‍ ഗുരുക്കന്‍മ്മാരെവെച്ച് പഠിപ്പിച്ചെടുക്കാറുണ്ട് എന്നാണ് ഡെക്കാന്‍ ക്രോണിക്കിളില്‍വന്ന വാര്‍ത്തയില്‍ പറയുന്നത്. പിടിക്കപ്പെട്ടാല്‍ കൂട്ടത്തോടെ മൂത്രവും മലംഒഴിച്ചും അത് വാരിയെറിഞ്ഞും അറപ്പുണ്ടാക്കി രക്ഷപ്പെടും! ( ഇതേ ടെക്ക്നിക്ക് തന്നെയാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പ്രയോഗിച്ചത്. മലംവാരി എറിയുന്നതുകൊണ്ട് ജയില്‍ ജീവനക്കാര്‍ക്ക്, ഗോവിന്ദച്ചാമിയെ പരിശോധിക്കാന്‍ പേടിയായിരുന്നത്രേ. അങ്ങനെയായിരിക്കും അയാള്‍ ജയില്‍ ചാടാനുള്ള തുണിയൊക്കെ ഒളിപ്പിച്ച് വെച്ചത്)

മാത്രമല്ല പനവേല്‍ മാഫിയക്ക് മറ്റൊരു രീതികൂടിയുണ്ട്. പൊലീസ് പിടിച്ചാല്‍ എല്ലാ നിയമസഹായവും അവര്‍ ഉറപ്പാക്കും. ശരിക്കും ഒരു റോബറി സിന്‍ഡിക്കേറ്റ്. ഈ പനവേല്‍ മാഫിയ തന്നെയാണ് ലക്ഷങ്ങള്‍ മുടക്കി, ഗോവിന്ദച്ചാമിയെ കൊലക്കയറില്‍നിന്ന് രക്ഷിച്ചതും. ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ ആളൂര്‍ മരിക്കുന്നതിന് മുമ്പ്, തനിക്ക് ഈ കേസില്‍ പണം വന്നത് പനവേലില്‍നിന്നാണെന്ന് വെളിപ്പെടുത്തിയിരുന്നു.



സൗമ്യയോട് കാണിച്ച കൊടും ക്രൂരത

മുംബൈയില്‍നിന്നാണ് ഗോവിന്ദച്ചാമി യാചകന്റെ രൂപത്തില്‍ 2011-ല്‍ കേരളത്തില്‍ എത്തുന്നത്. അതും ഇത്തരം ഗ്യാങ്ങുകളുടെ രീതിയാണ്. സ്ഥിരമായി ഒരു മേഖലയില്‍ തുടര്‍ച്ചയായി കവര്‍ച്ച നടന്നാല്‍ പൊലീസ് വിജിലന്റാവും എന്ന് അവര്‍ക്ക് ഉറപ്പുണ്ട്. അതിനാല്‍ ആവാസ വ്യവസ്ഥ ഇടക്കിടെ മാറ്റും. പണ്ട് സേലത്ത് 'ജയില്‍മേറ്റാ'യിരുന്നു ഒരു ക്രിമിനലിനെ, ഗോവിന്ദച്ചാമി ഇടക്ക് കണ്ടിരുന്നു. അയാളാണ് മുംബൈയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് പാലക്കാട് -എറണാകുളം ഇരുപതോളം മോഷണങ്ങള്‍ ഇവര്‍ നടത്തി. സംഭവദിവസം ഷൊര്‍ണൂര്‍ പാസഞ്ചറിലും ഈ സുഹൃത്ത് ഉണ്ടായിരുന്നു. അമ്മയെ അന്വേഷിക്കാനെന്ന വ്യാജേനെയാണ് ഗോവിന്ദച്ചാമി കംപാര്‍ട്ട്മെന്റില്‍ നിരീക്ഷണം നടത്തുക. തുടര്‍ന്ന് ഒത്തുകിട്ടിയാല്‍ കവര്‍ച്ച നടത്തി ഞൊടിയിടയില്‍ രക്ഷപ്പെടും.

2011 ഫ്രെബുവരി ഒന്ന് സൗമയുടെ കൊലയറിഞ്ഞ് കേരളം നടുങ്ങി. 23കാരിയായ സൗമ്യയെ വളള്ളത്തോള്‍നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തുവെച്ചാണ് ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിടുന്നത്. അന്ന് ഷൊര്‍ണൂര്‍ പാസഞ്ചറിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റ് വിജനമായിരുന്നു. പിന്നാലെ ചാടിയിറങ്ങിയ ഗോവിന്ദച്ചാമി, പാളത്തില്‍ പരുക്കേറ്റ്, മൃതപ്രായയായ യുവതിയെ എടുത്തുകൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയായിരുന്നു. അര്‍ധപ്രാണനായ, ദേഹമാസകലം ചോരയൊലിക്കുന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഒരു സെക്സ് മാനിയാക്കിന് അല്ലാതെ കഴിയുമോ. ബോധം പുര്‍ണ്ണമായും നശിച്ചിട്ടില്ലാത്ത സൗമ്യ, പ്രതിരോധിച്ചപ്പോള്‍ കല്ലെടുത്ത് മുഖത്തും തലയിലും ഇടിച്ചാണ് ഈ മനുഷ്യമൃഗം ഉപദ്രവിച്ചത്. യുവതിയുടെ പക്കല്‍ നിന്ന് വെറും 70 രൂപയും, ഒരു സാധാരണ മൊബൈല്‍ ഫോണുമാണ് ഈ നരാധമന് ലഭിച്ചത്.



സൗമ്യയുടെ പ്രതികള്‍ക്കായി പൊലീസ് നാടുമുഴുവന്‍ ഓടുമ്പോള്‍, ഒലവക്കോട്ടെ ആര്‍പിഎഫിന്റെ ലോക്കപ്പില്‍ സുഖമായി ഉറങ്ങുകയായിരുന്നു ഗോവിന്ദച്ചാമി. ചെന്നൈ മെയിലില്‍ ടിക്കറ്റില്ലാതെ വന്ന ഇയാളെ പിച്ചക്കാരനാണെന്നാണ് ആര്‍പിഎഫ് കരുതിയത്. ഒരു കൈപ്പത്തി ഇല്ലാത്തതും വലിയ രീതിയില്‍ ഗോവിന്ദച്ചാമിക്ക് ഗുണം ചെയ്തു. അതുവെച്ചാണ് അയാള്‍ സഹതാപം നേടുന്നത്. സൗമ്യയെ ഉപദ്രവിക്കുന്നതിനിടെ സമീപവാസി വരുന്നതുകണ്ടാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. ഇതിനിടെ അയാള്‍ നാട്ടുകാരുടെ കൈയില്‍ പെട്ടു. അപ്പോള്‍ ഈ ഒറ്റക്കൈ കാട്ടിയും ദൈന്യത അനുഭവിച്ചുമാണ് അയാള്‍ രക്ഷപ്പെട്ടത്. ( ഇപ്പോള്‍ ഇതേ ഒറ്റക്കെയുമായി അയാള്‍ ജയില്‍ ചാടുന്നു) അവിടെന്ന് ബസില്‍ തൃശൂര്‍ക്കും പിന്നെ പാലക്കാട്ടേക്കും പോയ ചാമി, കാര്യമറിയാതെ ആര്‍ പിഎഫിന്റെ വലയില്‍ പെടുകയായിരുന്നു. പിടിയിലാവുമ്പോള്‍ 30 വയസ്സുമാത്രമായിരുന്നു ഗോവിന്ദച്ചാമിയുടെ പ്രായം.

മതം മാറി ചാര്‍ളിയായോ?

ഗോവിന്ദച്ചാമി ക്രിസ്തുമതത്തിലേക്ക് മതം മാറിയോ എന്ന കാര്യത്തിലും തെളിവുകള്‍ ഇല്ല. പൊലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഇയാള്‍ പറഞ്ഞിരുന്ന പേര് ചാര്‍ളി തോമസ് എന്നായിരുന്നു. അങ്ങനെയായിരുന്നു ആദ്യം വാര്‍ത്തകള്‍ വന്നതും.

തമിഴ്നാട് പൊലീസ് റെക്കോര്‍ഡ് പ്രകാരം, ഇയാള്‍ പലപേരുകളിലായിരുന്നു അറിയപ്പെട്ടത്. ഗോവിന്ദച്ചാമി, ചാര്‍ലി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങി നിരവധി പേരുകളള്‍.... ഗോവിന്ദച്ചാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ കള്ളപ്പേരായിരുന്നു ചാര്‍ളി തോമസ് എന്ന ക്രിസ്ത്യന്‍ പേര്. ഈ പേരിന്റെ പിന്നാലെയാണ് മതംമാറ്റ കഥകളും ആകാശപ്പറവകളുമെല്ലാം വരുന്നത്.

പൊലീസ് അന്വേഷണത്തില്‍ ഇത് കള്ളപ്പേരാണെന്ന് തെളിഞ്ഞതോടെയാണ് മാദ്ധ്യമങ്ങള്‍ ഗോവിന്ദച്ചാമിയിലേക്ക് എത്തിയത്. പിന്നീട് മാദ്ധ്യമങ്ങളെല്ലാം ഈ പേരാണ് ഉപയോഗിച്ചത്. സുപ്രീം കോടതി വിധിയില്‍ ഗോവിന്ദസ്വാമി എന്നാണ് പേര് കൊടുത്തിരിക്കുന്നത്. ഇതാണ് അയാളുടെ ശരിക്കമുള്ള പേര് എന്ന് തമിഴ് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തതാണ്.

സുപ്രീം കോടതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്നു രക്ഷിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നതോടെയാണ് മതംമാറ്റത്തിന്റെയും, അഗതികള്‍ക്കും ഭിക്ഷക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ ആകാശപ്പറവകളുടെ ഇടപെടലും വിവാദമാവുന്നത്. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ വക്കീല്‍ ആളൂരിന് പണം എവിടുന്നു കിട്ടിയെന്ന ചോദ്യത്തിന് തേജസ് പത്രം ആകാശപ്പറവകളിലേക്കാണ് വിരല്‍ ചൂണ്ടിയത്. സൗമ്യ കൊല്ലപ്പെട്ട സമയത്ത് ജന്മഭൂമി പത്രവും ഇതേ ആരോപണം ഉന്നയിച്ചുരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. ആകാശപ്പറവകള്‍ക്കും, ഫാദര്‍ ജോര്‍ജ്ജ് കുറ്റിക്കലുമൊന്നും ഗോവിന്ദച്ചാമിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. സൗമ്യയുടെ മാതാവിനെ സ്വാധീനിക്കാന്‍ വേണ്ടി ഇവര്‍ വന്നു കണ്ടുവെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണെന്ന് സൗമ്യയുടെ മാതാവ് സുമതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഷൊര്‍ണ്ണൂരിലെ സൗമ്യയുടെ വീട്ടിലെത്തി, ആകാശപ്പറവയുടെ പ്രവര്‍ത്തകര്‍ നല്‍കിയ പുസ്തകത്തിന്റെ എഡിറ്റോറിയലില്‍ പറഞ്ഞ വാക്ക് അടര്‍ത്തിയെടുത്താണ് കഥകള്‍ക്ക് നിറം പകര്‍ന്നത്. 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയര്‍ത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല, നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ? എന്ന ചോദ്യം വായനക്കാരോടും സമൂഹത്തോടുമായി ആ എഡിറ്റോറിയലില്‍ ഉന്നയിചിരുന്നു. ഇത് ഗോവിന്ദച്ചാമിക്ക് വേണ്ടി സൗമ്യയെ സ്വാധീനിക്കാനാണെന്നും അക്കാലത് ജന്മഭൂമി എഴുതി. പിന്നാലെ ഈ വാദം മാദ്ധ്യമം ദിനപത്രവും തേജസും ഏറ്റുപിടിച്ചു. ഇതേതുടര്‍ന്ന് ഈ വിഷയത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷിച്ചുവെങ്കിലും അതില്‍ ദുരൂഹമായി ഒന്നും കണ്ടില്ല. ജയിലില്‍വെച്ചുപോലും ക്രിസ്തുമതത്തിന്റെതായ എന്തെങ്കിലും ആരാധനാ രീതികള്‍ ഗോവിന്ദച്ചാമി പിന്തുടര്‍ന്നിട്ടില്ല.




തീര്‍ത്തും സെക്സ് സൈക്കോ?

അപ്പോള്‍ പിന്നെ ആരാണ്, ഗോവിന്ദച്ചാമിക്കുവേണ്ടി ഇത്രയും പണം മുടക്കി കേസ് നടത്തുന്നത് എന്ന ചോദ്യത്തിന് പനവേലില്‍നിന്നുള്ളവര്‍ എന്നാണ് അഡ്വ ആളുര്‍ നല്‍കിയത്. ഭിക്ഷക്കാരനായ ഗോവിന്ദച്ചാമി കേസ് നടത്താന്‍ വേണ്ടി ചെലവാക്കിയത് 15 ലക്ഷം രൂപയില്‍ അധികമാണ്. മൂന്ന് ഘട്ടങ്ങളിലായി അഞ്ചുലക്ഷം രൂപ താന്‍ കൈപ്പറ്റിയെന്ന് ആളുര്‍ സമ്മതിച്ചിട്ടുണ്ട്. അപ്പോള്‍ എത്ര സംഘടിതവും സുശക്തവുമാണ് ഇന്ത്യയിലെ റോബറി മാഫിയ എന്നോര്‍ക്കണം. ട്രെയിനില്‍ മോഷണവും ലഹരിമരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമിയെന്നാണ് തന്റെ സംശയമെന്നും ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തില്‍ ആളൂര്‍ തുറന്നടിക്കുന്നുണ്ട്. നേരത്തെയും പന്‍വേല്‍ ഗ്രൂപ്പിന്റെ കേസില്‍ താന്‍ ഹാജരായിരുന്നുവെന്നും ആളുര്‍ പറഞ്ഞിരുന്നു.

എന്നാല്‍ ആളൂര്‍ കാശുവാങ്ങിയതിന് കാര്യമുണ്ടായി. കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ ആരും പ്രതീക്ഷിക്കാത്ത വഴിത്തിരിവാണ് ഉണ്ടായത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. ഇതിനിതിരെ ഗോവിന്ദച്ചാമി കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കി. ഹൈക്കോടതി ശിക്ഷ ശരിവച്ചപ്പോള്‍, കൊലപാതകക്കുറ്റത്തിനുള്ള വധശിക്ഷ ഏഴ് വര്‍ഷത്തെ തടവായി സുപ്രീം കോടതി കുറച്ചു. ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവ് സുപ്രീം കോടതി ശരിവച്ചു. കോടതിയില്‍ കൊലപാതകക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്നതായിരുന്നു വധശിക്ഷ ഒഴിവാക്കാനുള്ള കാരണം.

ഈ വിധിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത്രയും ഭീകരനായ ഒരു ക്രിമിനല്‍ സമൂഹ സുരക്ഷക്ക് ഭീഷണിയാണെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്. ഇപ്പോള്‍ അത് ശരിയാവുകയാണ്. ജയിലിലും വന്‍ പ്രശ്നമാണ് ഗോവിന്ദച്ചാമി സൃഷ്ടിച്ചത്. ജയില്‍മാറ്റം ആവശ്യപ്പെട്ട് ആത്മഹത്യാ നാടകം നടത്തി.എല്ലാം ദിവസും ബിരിയാണി വേണമെന്ന് ആവശ്യപ്പെട്ട് അടിയുണ്ടാക്കി. സെല്ലിനുള്ളിലെ സിസിടിവി തല്ലിത്തകര്‍ത്തു. ജയില്‍ ജീവനക്കാര്‍ക്കുനേരെ മലമെറിഞ്ഞു. ഈ അക്രമത്തിന്റെ പേരില്‍ കണ്ണുര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ഗോവിന്ദച്ചാമിയെ പത്തുമാസം തടവിന് വിധിച്ചു.




നേരത്തെ ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളവനെന്ന് വരുത്തി തീര്‍ത്ത് ശിക്ഷയില്‍ ഇളവ് നേടാന്‍ ശ്രമിച്ചിരുന്നു. വധശിക്ഷ റദ്ദാക്കിയതിനുശേഷമാണ് സ്വയം മനോരോഗിയായി അഭിനയിക്കുന്നത് നിര്‍ത്തിയത്. നേരത്തെ ഒരു സഹതടവുകാരനെ ഇയാള്‍ സ്വവര്‍ഗരതിക്ക് വിധേയനാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു! പക്ഷേ ഇത് പുറം ലോകം അറിഞ്ഞില്ല. സെക്സാണ് ഗോവിന്ദച്ചാമിയുടെ ഏറ്റവും വലിയ പ്രശ്നമെന്നാണ് ജയില്‍ ജീവനക്കാര്‍ പറയുന്നത്. സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ കണ്‍മുന്നില്‍ വരുന്ന ആരെയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണ് ചാമി. ഇപ്പോള്‍ ജയില്‍ ചാടിയ വഴിയില്‍ ആരെയും ഒത്ത് കിട്ടാഞ്ഞത് ഭാഗ്യം!

വാല്‍ക്കഷ്ണം: വെറും ഒരു ഒറ്റക്കയ്യനാണ് ഇത്രയും വലിയ സെന്‍ട്രല്‍ ജയില്‍ ചാടിയിരിക്കുന്നത്. ഈ ബുദ്ധിയൊക്കെ നല്ല രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍, എന്താകുമായിരുന്നു ഈ നാടിന്റെ അവസ്ഥ!

Tags:    

Similar News