ആക്സിയം- 4 ദൗത്യം വീണ്ടും മാറ്റി; ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; വിവരങ്ങൾ പുറത്തുവിട്ട് അധികൃതർ
ഡല്‍ഹി: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല ഉൾപ്പെടെ നാലുപേരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകാൻ നിശ്ചയിച്ചിരുന്ന ആക്സിയം -4 ദൗത്യം വീണ്ടും മാറ്റിവെച്ചു. ജൂണ്‍ 19ന് വിക്ഷേപണം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ, ദൗത്യം ജൂൺ 22ലേക്ക് മാറ്റിവെച്ചതായി ആക്സിയം സ്പേസ് പ്രഖ്യാപിച്ചു.
ഇന്ത്യ, ഹംഗറി, പോളണ്ട് എന്നീ രാജ്യങ്ങളുടെ ബഹിരാകാശ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ആക്സിയം 4 ദൗത്യം, ജൂൺ 19ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്‍ററിൽ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ലിഫ്റ്റ്-ഓഫ് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
'നാസ, ആക്സിയം സ്പേസ്, സ്പേസ് എക്സ് എന്നിവ ജൂൺ 22ന് മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമായ ആക്സിയം മിഷൻ 4 വിക്ഷേപിക്കാൻ ലക്ഷ്യമിടുന്നു' എന്നാണ് ആക്സിയം സ്പേസിന്‍റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.
ബഹിരാകാശ നിലയത്തിന്റെ സ്വെസ്ഡ സര്‍വീസ് മൊഡ്യൂളിന്റെ പിന്‍ഭാഗത്ത് അടുത്തിടെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അതിന് ശേഷം ബഹിരാകാശ നിലയ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത് തുടരാൻ നാസക്ക് സമയം നൽകുന്നതിനായാണ് വിക്ഷേപണ തീയതിയിലെ മാറ്റമെന്നാണ് വിവരം.
ആക്സിയം 4 ദൗത്യത്തിന് നേതൃത്വം നൽകുന്നത് കമാൻഡർ പെഗ്ഗി വിറ്റ്സണാണ്. മിഷൻ പൈലറ്റായി ശുഭാൻഷു ശുക്ലയും മിഷൻ സ്പെഷ്യലിസ്റ്റുകളായി ഹംഗേറിയൻ ബഹിരാകാശയാത്രികൻ ടിബോർ കാപുവും പോളണ്ടിന്‍റെ സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കിയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയോടെയാണ് ശുഭാൻഷുവിന്റെ യാത്ര.