കാമുകന്റെ നിര്‍ബന്ധപ്രകാരം വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചു; യുവതിയും കാമുകനും അറസ്റ്റില്‍

വനിതാ ഹോസ്റ്റലിലെ കുളിമുറിയില്‍ ഒളിക്യാമറ വെച്ചു; യുവതി അറസ്റ്റില്‍

Update: 2025-11-07 01:13 GMT

ചെന്നൈ: വനിതാ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച യുവതി പിടിയില്‍. കാമുകന്റെ നിര്‍ബന്ധപ്രകാരം ഒളിക്യാമറ സ്ഥാപിച്ച ഒഡിഷ സ്വദേശിയായ 21കാരിയാണ് പോലിസ് പിടിയിലായത്. തമിഴ്‌നാട് കൃഷ്ണഗിരിയില്‍ ടാറ്റാ ഇലക്ട്രോണിക്‌സിന്റെ വനിതാ ഹോസ്റ്റലില്‍ ആണ് സംഭവം. ഹോസ്റ്റലിലെ എല്ലാ മുറികളിലും പൊലീസ് പരിശോധന നടത്തി.

സംഭവത്തില്‍ യുവതിയുടെ കാമുകനെയും പോലിസ് അറസ്റ്റ് ചെയ്തു. ടാറ്റാ ഇലക്ട്രോണിക്‌സ് 6500 വനിതാ ജീവനക്കാര്‍ക്കായി നാഗമംഗലത്ത് നടത്തുന്ന ഹോസ്റ്റലില്‍ ആണ് ഞെട്ടിക്കുന്ന സംഭവം. കാമുകന്റെ നിര്‍ദേശ പ്രകാരമാണ് യുവതി ഒളിക്യാമറ വെച്ചത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവ് ഒളിക്യാമറ വെക്കാന്‍ നിര്‍ബന്ധിച്ചത്.

11 ബ്ലോക്കുകളുള്ള ഹോസ്റ്റലിലെ ഒരു മുറിയില്‍ താമസിക്കുന്നത് 4 പേര്‍. ഞായറാഴ്ച ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയ മഹാരാഷ്ട്ര സ്വദേശി നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയതോടെയാണ് ഒപ്പം താമസിക്കുന്ന 21കാരി പിടിയിലായത്. ഒഡീഷ സ്വദേശിയായ നീലുകുമാരി ഗുപ്തയ്ക്ക് ഒളിക്യാമറ നല്‍കിയത് കാമുകനും 25കാരനുമായ സന്തോഷ് ആണ്.

ബെംഗളുരുവില്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സന്തോഷ് , സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതോടെ യുവതി ഒളിക്യാമറ സ്ഥാപിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ കാമുകന് കൈമാറിയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി.

Tags:    

Similar News